

കൊച്ചി: അൻസിബയ്ക്കെതിരെ 10 കോടി രൂപയുടെ മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്ന് നടി ലക്ഷ്മി പ്രിയ. പരാതിയിൽ അൻസിബ പറഞ്ഞിരിക്കുന്ന ഒരു കാര്യങ്ങളും താൻ പറഞ്ഞിട്ടുണ്ടായിരുന്നില്ല. തന്റെ പ്രതിഛായയെ ഇകഴ്ത്തുന്ന വിധം തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ അൻസിബ പെരുമാറിയതിനാണ് മാനനഷ്ട കേസ് കൊടുക്കുന്നതെന്നും ലക്ഷ്മി പ്രിയ മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ മകളെ അധിക്ഷേപിക്കുന്ന തരത്തിലും അൻസിബ സംസാരിച്ചുവെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു. മുൻപ് ഞാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞതുപോലെ അതിനെ ഒരു പരാതിയായിട്ട് പോലും പറയാൻ പറ്റില്ല. എന്റെ ഒരു വിഷമം, എനിക്ക് അതു കൊണ്ടുണ്ടാക്കിയ വിഷമങ്ങൾ അതു മാത്രമേ ഞാനെന്റെ പരാതിയിൽ പറഞ്ഞിട്ടുണ്ടായിരുന്നുള്ളൂ.
അത് ഗൗരവപരമായി എടുക്കണമെന്നോ ചർച്ചയാക്കപ്പെടണമെന്നോ ആഗ്രഹിക്കാത്തതുകൊണ്ടാണ് ഞങ്ങളുടെ സംഘടനയിൽ പോലും ഞാൻ പരാതി പറയാതിരുന്നത്. ഇത് എന്നോ കഴിഞ്ഞു പോയ കാര്യമാണ്. ഇതിൽ ക്ഷമ പറയുന്നുണ്ടോ എന്ന കാര്യം മാത്രമാണ് രേഷ്മ മാഡത്തിന്റെ ഭാഗത്തു നിന്ന് അഡീഷണലായി വന്നിട്ടുള്ളത്. ആകെ 20 മിനിറ്റ് സമയം മാത്രമാണ് മാഡവും അൻസിബയും ഞാനും ചേർന്നിരുന്ന് സംസാരിച്ചിട്ടുള്ളത്.
അതിൽ തന്നെ അൻസിബ അവരുടെ ഭാഗത്ത് ഉറച്ചു നിൽക്കുകയും അൻസിബ പറഞ്ഞതു പോലെ റിപ്പോർട്ട് തയ്യാറാക്കമെന്ന് പറഞ്ഞ കാര്യമാണ്. ബാക്കി 35 മിനിറ്റ് 20 സെക്കന്റ് സമയത്തോളം എന്റെ ഭർത്താവിന്റെ അടുത്ത് ഫോണിൽ സംസാരിക്കുകയാണ് ചെയ്തത്. അത് വിലപ്പെട്ട റെക്കോർഡ് ആയിട്ട് എന്റെ കയ്യിലുണ്ടായിരുന്നു. എന്റെ നിരപരാധിത്വം അതിലൂടെ തെളിയിക്കാൻ സാധിച്ചു.
ഇത്തരം കാര്യങ്ങളൊക്കെയാണ് അവിടെ ഉണ്ടായിട്ടുള്ളത്. ഇത് എന്നോ കഴിഞ്ഞ കാര്യമാണ്. ജനുവരി 30 ന് കഴിഞ്ഞ കാര്യമാണ്. മെയ് പകുതി മുതൽ പുതിയതായി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പറഞ്ഞു കൊണ്ട് കേരളത്തിന്റെ പൊതുസമൂഹം ചർച്ച ചെയ്യുന്ന രീതിയിൽ വലിയൊരു വിവാദമാക്കി കൊണ്ടുവന്നതിന് പിന്നിൽ കൃത്യമായിട്ടും വലിയൊരു അജണ്ടയുണ്ട്.
അത് തീർച്ചയായിട്ടും അന്വേഷിക്കപ്പെടേണ്ടത് തന്നെയാണ്. അൻസിബ കോടതിയെ സമീപിച്ചോട്ടെ. ഞാനെന്താണെങ്കിലും 10 കോടി രൂപ ആവശ്യപ്പെട്ടു കൊണ്ട് അഡ്വ കൃഷ്ണരാജ് മുഖാന്തിരം മാനനഷ്ടക്കേസ് ഫയൽ ചെയ്യും. കാരണം വളരെ നിസാരമായിട്ട് 2 മിനിറ്റ് നേരം ഫോണിൽ തീരുമായിരുന്ന ഒരു കാര്യം മോൾ എന്തിന് എന്റെ ഫോണിലേക്ക് ഇട്ടൂവെന്ന് ചോദിക്കുമ്പോൾ, രണ്ട് മിനിറ്റിൽ പറഞ്ഞു തീർക്കാമായിരുന്ന ഒരു കാര്യം പറയാനോ എനിക്ക് കൃത്യമായ മറുപടി തരാനോ തയ്യാറാകുന്നില്ല.
ഒരു മാസത്തോളം ഞാൻ കാത്തിരുന്നു. അതിന് ശേഷമാണ് എനിക്കിങ്ങനെ ഒരു പരാതി കൊടുക്കേണ്ടി വന്നത്. പരാതിയിൽ അൻസിബ പറഞ്ഞിരിക്കുന്ന ഒരു കാര്യങ്ങളും ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നില്ല. അപ്പോൾ ഇത് ഇത്രയും വലിയ സംഭവമാക്കി, എന്റെ പ്രതിഛായയെ ഇകഴ്ത്തുന്ന വിധം എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ, എന്തിനേറെ ഏകദേശം എന്റെ അത്രയും പൊക്കമുള്ള എന്റെ മകളെ കൂടി അധിക്ഷേപിക്കുന്ന തരത്തിൽ ആ കുട്ടി സംസാരിക്കുന്നത് ഞാൻ കേട്ടു.
തൃപ്പൂണിത്തുറ വനിത എസ്ഐയുടെ മേശപ്പുറത്ത് എന്റെ മകൾ കയറിയിരുന്ന് കളിച്ചു എന്ന് പറഞ്ഞ് അധിക്ഷേപിച്ചിട്ടുണ്ട്. എന്റെ ഭർത്താവ് എനിക്കെതിരെ വളരെ മോശമായി ആ കുട്ടിയോട് പറഞ്ഞിട്ടുണ്ടെന്ന് ആ കുട്ടി പറഞ്ഞിട്ടുണ്ട്. ഞാൻ നാളെ തന്നെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയാണ്. വെണ്ണല മഹാദേവ ക്ഷേത്രത്തിന്റെ ഫണ്ട് സ്വീകരിച്ചു എന്നതാണ് അൻസിബയെ ആദ്യം പ്രകോപിപിച്ച കാര്യം.
ഒരു മതചിഹ്നം വരാൻ പാടില്ല എന്ന് പറഞ്ഞു കൊണ്ട് ജനുവരി 14 ന് അൻസിബ അയച്ച സകല വോയ്സ് മെസേജുകളും തൃക്കാക്കര എസിപിക്ക് ഞാൻ കൈമാറിയിട്ടുണ്ട്. അന്ന് മുതൽ അൻസിബയുടെ പ്രശ്നം ഒരു മതചിഹ്നം അവിടെ വരാൻ പാടില്ല. അമ്മ എന്ന് പറയുന്നത് കലാകാരൻമാരുടെ സംഘടനയാണ്.
ഞങ്ങൾക്ക് എന്ത് ജാതി, എന്ത് മതം. മുസ്ലീം സംഘടന ഫണ്ട് വന്നാൽ ഞങ്ങൾ സ്വീകരിക്കും, ക്രിസ്ത്യൻ സംഘടന ഫണ്ട് തന്നാലും സ്വീകരിക്കും. അതുപോലെ ക്ഷേത്രത്തിൽ നിന്നാണെങ്കിലും സ്വീകരിക്കും".- ലക്ഷ്മി പ്രിയ മാധ്യമങ്ങളോട് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates