

താൻ മുസ്‌ലിം മതത്തിലായിരുന്നപ്പോഴത്തെ ജീവിതത്തെക്കുറിച്ചും സബീന അബ്‌ദുൾ ലത്തീഫ് എന്ന തന്റെ ആദ്യത്തെ പേരിനെക്കുറിച്ചുമൊക്കെ നടി ലക്ഷ്മിപ്രിയ പലപ്പോഴായി സംസാരിച്ചിട്ടുണ്ട്. അടുത്തിടെ താൻ മതം മാറിയതിനെക്കുറിച്ച് ലക്ഷ്മിപ്രിയ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. മുസ്‌ലിം ആയിരുന്നെങ്കിലും മതത്തിന്റെ രീതികൾക്കനുസരിച്ച് താൻ ജീവിച്ചിട്ടില്ലെന്ന് ലക്ഷ്മിപ്രിയ പറയുന്നു.
ഭർത്താവ് സംഘിയായതു കൊണ്ടല്ല താൻ ഹിന്ദുവായതെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. അബാക് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ലക്ഷ്മിപ്രിയ ഇക്കാര്യങ്ങൾ പറഞ്ഞത്. "മതം മാറുമ്പോഴും എനിക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. എന്റെ ഭർത്താവ് സംഘിയായതുകൊണ്ടാണ് ഞാൻ മതം മാറിയത് എന്നൊക്കെ പറയുന്നവരുണ്ട്. പുള്ളിക്ക് ഒന്നും അറിയില്ലായിരുന്നു.
ജയേഷേട്ടന് ഞാൻ സബീനയായി ഇരിക്കുന്നത് തന്നെയായിരുന്നു ഇഷ്ടം. ഞാൻ തന്നെയാണ് മതം മാറാൻ മുൻകൈ എടുത്തത്. പേരും ജാതിയും എല്ലാം ഓഫീഷ്യലിയും മാറ്റി. വിവാഹം പ്രമാണിച്ചാണ് മതം മാറിയത് എന്നത് ശരിയാണ്. മുഷിഞ്ഞ വസ്ത്രം മാറ്റി പുതിയൊരു വസ്ത്രം ധരിച്ചുവെന്ന ഫീൽ മാത്രമാണ് മതം മാറിയപ്പോൾ തോന്നിയത്. മുസ്‌ലിം മതം മുഷിഞ്ഞത് എന്നല്ല ഞാൻ പറഞ്ഞത്.
മുഷിഞ്ഞ വസ്ത്രം കഴുതി ഉണക്കി അലമാരയിൽ എവിടെയോ വെച്ചു അത്ര മാത്രം. കുഞ്ഞ് അച്ഛന്റെ കൾച്ചർ ഫോളോ ചെയ്താൽ മതിയെന്നാണ് ഞാൻ ആഗ്രഹിച്ചത്. ജയേഷേട്ടൻ വന്നില്ലായിരുന്നുവെങ്കിൽ ഒരു മുസ്‌ലിം യുവാവിനെ ഞാൻ കല്യാണം കഴിക്കുമായിരുന്നില്ല." -ലക്ഷ്മിപ്രിയ പറഞ്ഞു.
അതോടൊപ്പം മുസ്‌ലിം സമ്പ്രദായത്തിന് അനുസരിച്ച് താൻ ജീവിച്ചിട്ടില്ലെന്നും ലക്ഷ്മിപ്രിയ കൂട്ടിച്ചേർത്തു. "എന്റെ അമ്മയുടെ വീട്ടുകാർ ആയിരുന്നു കൂടുതൽ ഓർത്ത്ഡോക്സ് മുസ്‌ലിംസ്. അച്ഛന്റെ വീട്ടുകാർ പുരോഗമന ആശയം കൊണ്ടുനടന്നിരുന്നവരായിരുന്നു. ഓർത്ത്ഡോക്സ് മുസ്‌ലിംസ് ആയിരുന്നുവെങ്കിലും ചെട്ടികുളങ്ങര ഭഗവതി എന്നത് കുലദൈവം, പരദേവത പോലെയായിരുന്നു.
എന്റെ അച്ഛന്റെ മുത്തച്ഛനൊക്കെ ഹരിപ്പാട് കൊട്ടാരത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. ഹരിപ്പാട് സുബ്രഹ്മണ്യന് ആദ്യത്തെ പാട്ട എണ്ണയൊക്കെ ഞങ്ങളുടെ തറവാട്ടിൽ നിന്നായിരുന്നു കൊടുത്തിരുന്നത്. മണ്ണാറശ്ശാല നാഗദൈവങ്ങൾ ഞങ്ങൾക്ക് കൺകണ്ട ദൈവമായിരുന്നു. ഓണാട്ടുക്കരയിലെ എല്ലാ ക്ഷേത്രങ്ങളിലും ഞാൻ നൃത്തം അവതരിപ്പിക്കാറുണ്ടായിരുന്നു.
വീട്ടിൽ ഞങ്ങൾ പറയിടാറുണ്ടായിരുന്നു. താലപ്പൊലി എടുക്കാറുണ്ടായിരുന്നു. ഖുർ ആൻ ഒന്നും ഞാൻ പഠിച്ചിട്ടില്ല. എന്റെ അച്ഛന്റെ അമ്മ പത്ത് കിത്താബും ഓതി തികഞ്ഞ ഒരാളാണ്. എഴുത്തോ വായനയോ അറിയാത്ത ആളാണ്. സ്കൂളിൽ പോലും പോയിട്ടില്ല. ഉസ്താദ് വന്നാണ് അച്ഛന്റെ അമ്മയെ പഠിപ്പച്ചത്.
എന്നിട്ട് പോലും എന്നെ ഇതെല്ലാം പഠിപ്പിക്കണമെന്ന് അവർ പറഞ്ഞിട്ടില്ല. മതം ആരിലും അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല. അറബി അക്ഷരങ്ങൾ ഇപ്പോഴും ജിലേബിയായിട്ടാണ് എനിക്ക് തോന്നാറുള്ളത്. ഒരു ദിവസം പോലും ഞാൻ നോമ്പെടുത്തിട്ടില്ല. മുസ്ലീം ട്രെഡീഷൻ അനുസരിച്ച് ജീവിച്ചിട്ടില്ല. എനിക്ക് അതൊന്നും ഒരു കാലത്തും വഴങ്ങിയിട്ടില്ല".- ലക്ഷ്മിപ്രിയ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates