ലതാ മങ്കേഷ്കറിന്റേതായി ഒരു പാട്ടു മാത്രമാണ് മലയാളത്തിൽ ഇറങ്ങിയിട്ടുള്ളത്. രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന ചിത്രത്തിലെ കദളി കൺകദളി എന്ന ഗാനം. ജയഭാരതി പാടി അഭിനയിച്ച ഗാനം ഇന്നും മലയാളി സിനിമാ പ്രേമികളുടെ ഇഷ്ടഗാനമാണ്. എന്നാൽ ഈ ഗാനത്തിന് ശേഷം മലയാളത്തിൽ മറ്റൊരുഗാനം ആലപിക്കാൻ ലതാ മങ്കേഷ്കർ തയാറായില്ല. എത്ര ശ്രമിച്ചിട്ടും വഴങ്ങാതെ നിന്ന മലയാള ഭാഷ തന്നെയാണ് അതിന് കാരണമായത്.
കദളി കൺകദളി എന്ന ഗാനം ശ്രദ്ധ നേടിയെങ്കിലും ഉച്ഛാരണ വൈകല്യം വലിയ വിമർശനങ്ങൾക്ക് കാരണമായി. ഇത് മനസിലാക്കിയാണ് പിന്നീട് മലയാളത്തിൽ പരീക്ഷണം നടത്താൻ ഗായിക മുതിരാതിരുന്നത്. നെല്ലിലേക്ക് വരുന്നതിനു മുൻപു തന്നെ മലയാളത്തിൽ നിന്ന് ലതാ മങ്കേഷ്കർക്ക് ക്ഷണം എത്തിയിരുന്നു. ചെമ്മീൻ സിനിമയിലെ ഗാനം ആലപിക്കാൻ. ചിത്രത്തിലെ സംഗീത സംവിധായകനായ സലിൽ ചൗധരിയുടെ ക്ഷണം ലതാ മങ്കേഷ്കർ സ്വീകരിച്ചിരുന്നെങ്കിലും അന്നും ഭാഷ വില്ലനാവുകയായിരുന്നു.
ചെമ്മീനിലെ ഹിറ്റ് ഗാനം ‘കടലിനക്കരെ പോണേരേ...’ യാണ് ലതാ മങ്കേഷ്കറെക്കൊണ്ടു പാടിക്കാൻ തീരുമാനിച്ചിരുന്നത്. സലിൽ ചൗധരി ആവശ്യം പറഞ്ഞപ്പോൾ ആദ്യം മടിപറഞ്ഞെങ്കിലും സ്നേഹപൂർണമായ നിർബന്ധത്തിനുമുന്നിൽ അവർ സമ്മതം മൂളി. ലതാ മങ്കേഷ്കറിന്റെ ഉച്ഛാരണം ശരിയാക്കുക എന്നതായിരുന്ന അടുത്ത കടമ്പ. ഇതിനായി നിയോഗിച്ചത് മലയാളത്തിന്റെ ഗന്ധർവ ഗായകൻ യേശുദാസിനെ.
സംവിധായകൻ രാമു കാര്യാട്ടിന്റെ നിർദേശപ്രകാരം ലതാജിയെ പാട്ടു പഠിപ്പിക്കാൻ യേശുദാസ് മുംബൈയിലേക്ക്. പക്ഷേ, യേശുദാസ് എത്ര ശ്രമിച്ചിട്ടും മലയാള ഉച്ചാരണം പഠിക്കാൻ ലതയ്‌ക്കു കഴിഞ്ഞില്ല. തനിക്കു വഴങ്ങാത്ത ഭാഷയിൽ പാടാൻ അവർ സമ്മതിച്ചില്ല. അങ്ങനെയാണു ‘കടലിനക്കരെ പോണോരേ...’ യേശുദാസ് പാടുന്നത്. ലതയെ മലയാളത്തിൽ പാടിക്കണം എന്ന ആഗ്രഹം സലിൽദായ്‌ക്ക് ഉപേക്ഷിക്കാൻ കഴിഞ്ഞില്ല. അങ്ങനെയാണ് നെല്ലിലെ കദളി ആലപിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates