Leonardo DiCaprio
ലിയനാര്‍ഡോ ഡികാപ്രിയോഎഎഫ്പി

ടൈറ്റാനിക്കിലൂടെ ലോകം കീഴടക്കി, 22 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഓസ്‌കര്‍: ഡികാപ്രിയോയ്ക്ക് 50ാം പിറന്നാള്‍

1993ല്‍ റിലീസ് ചെയ്ത വാട്‌സ് ഈറ്റിങ് ഗില്‍ബര്‍ട്ട് ഗ്രേപ്പിലൂടെ ആദ്യ ഓസ്‌കര്‍ നോമിനേഷന്‍

100 ഓഡിഷനില്‍ പങ്കെടുത്തിട്ടും ഒരു അവസരം പോലും ലഭിക്കാതെ ഒന്നര വര്‍ഷം. മനം മടുത്ത് അഭിനയ സ്വപ്‌നം തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആത്മവിശ്വാസം നല്‍കിയത് അച്ഛനായിരുന്നു. വൈകാതെ ചെറിയ പരസ്യങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. അവിടെ നിന്ന് ടെലിവിഷന്‍ സീരിയലുകളിലേക്ക്. 1991ല്‍ ക്രിറ്റേഴ്‌സ് 3 ലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുമ്പോള്‍ 17 വയസായിരുന്നു പ്രായം. ഹോളിവുഡ് സൂപ്പര്‍താരം ലിയനാര്‍ഡോ ഡികാപ്രിയോയുടെ കരിയര്‍ ആരംഭിക്കുന്നത് അവിടെനിന്നാണ്.

മൂന്ന് പതിറ്റാണ്ടോളമായി ഹോളിവുഡില്‍ നിറഞ്ഞു നില്‍ക്കുന്ന ലിയനാര്‍ഡോ ഡികാപ്രിയോയുടെ കരിയര്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയതിനു പിന്നാലെ തന്നെ മികച്ച അവസരങ്ങള്‍ താരത്തെ തേടിയെത്തി. 1993ല്‍ റിലീസ് ചെയ്ത വാട്‌സ് ഈറ്റിങ് ഗില്‍ബര്‍ട്ട് ഗ്രേപ്പിലൂടെ ആദ്യ ഓസ്‌കര്‍ നോമിനേഷന്‍. അന്ന് ഡികാപ്രിയോയ്ക്ക് 20 വയസുപോലും തികഞ്ഞിട്ടില്ല. ലോകത്തിന്റെ സെന്‍സേഷനായി ഡികാപ്രിയോ മാറുന്നത് റോമിയോ ജൂലിയറ്റ്, ടൈറ്റാനിക്ക് എന്നീ ചിത്രങ്ങളിലൂടെയാണ്. എന്നാല്‍ റൊമാന്റിക് ഹീറോ ആയി ഒതുങ്ങാന്‍ ഡികാപ്രിയോ ഒരുക്കമായിരുന്നില്ല. കാച്ച് മീ ഇഫ് യൂ കാന്‍, ഗ്യാങ് ഓഫ് ന്യൂയോര്‍ക്ക് എന്നീ ക്രൈം ഡ്രാമകളിലൂടെ അദ്ദേഹം പുത്തന്‍ വഴികള്‍ തുറന്നു. ഹോളിവുഡിന്റെ സൂപ്പര്‍താരത്തിന് ഇന്ന് 50 വയസ് തികയുകയാണ്. താരത്തിന്റെ പ്രധാനപ്പെട്ട അഞ്ച് ചിത്രങ്ങള്‍ പരിചയപ്പെടാം.

1. ടൈറ്റാനിക്

Leonardo DiCaprio

ലോക സിനിമയിലെ പകരം വെക്കാനില്ലാത്ത സിനിമയാണ് ടൈറ്റാനിക്. ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്യുന്നത് 1997ലാണ്. ഡികാപ്രിയോയെ ഗ്ലോബര്‍ സൂപ്പര്‍സ്റ്റാറാക്കുന്നത് ചിത്രത്തിലെ ജാക്ക് എന്ന കഥാപാത്രമാണ്. മികച്ച ചിത്രത്തിന് ഉള്‍പ്പടെ 11 ഓസ്‌കര്‍ പുരസ്‌കാരമാണ് ടൈറ്റാനിക് നേടിയത്. ഡികാപ്രിയോയുടെ കരിയറിലെ മാത്രമല്ല ഹോളിവുഡ് ചരിത്രത്തിലെ തന്നെ ഒരു പൊന്‍തൂവലായാണ് ചിത്രത്തെ കണക്കാക്കുന്നത്.

2. ദി ഏവിയേറ്റര്‍

Leonardo DiCaprio

മാര്‍ട്ടിന്‍ സ്‌കോസെസി സംവിധാനം ചെയ്ത ചിത്രം. ഡാകാപ്രിയോയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലെ ഹൊവാര്‍ഡ് ഹ്യൂഗ്‌സ്. ഈ സിനിമയിലൂടെ ഹോളിവുഡിലെ പ്രണയനായകന്‍ എന്ന പട്ടം താരം തകര്‍ത്തെറിഞ്ഞു. ഗംഭീര പ്രകടനം കാഴ്ചവെച്ച ചിത്രത്തിലൂടെ താരത്തിന് മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചു. കൂടാതെ ഓസ്‌കര്‍ പുരസ്‌കാരത്തിനായി നോമിനേറ്റ് ചെയ്യപ്പെട്ടു.

3. ഇന്‍സെപ്ഷന്‍

Leonardo DiCaprio

ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ചിത്രമാണിത്. ഉപബോധമനസിലേക്ക് ചൂഴ്ന്നിറങ്ങാന്‍ കഴിവുള്ള ഡോം കോബ് എന്ന കള്ളന്റെ വേഷത്തിലാണ് താരം എത്തിയത്. ത്രില്ലറിന് അപ്പുറം വൈകാരിക തലങ്ങളുള്ള കഥാപാത്രത്തെ അതിമനോഹരമായാണ് താരം അവതരിപ്പിച്ചത്. ചിത്രം മികച്ച നിരൂപക പ്രശംസ നേടിയതിനൊപ്പം ബോക്‌സ് ഓഫിസിലും വന്‍ വിജയമായി.

4. ദി വോള്‍ഫ് ഓഫ് വാള്‍ സ്ട്രീറ്റ്

Leonardo DiCaprio

മാര്‍ട്ടിന്‍ സ്‌കോസെസിയുമായി ഡികാപ്രിയോ കൈകോര്‍ത്ത മറ്റൊരു ചിത്രമാണ് ഇത്. 2013ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ സ്‌റ്റോക്ക് ബ്രോക്കര്‍ ജോര്‍ദാന്‍ ബെല്‍ഫോര്‍ട്ട് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചു.

5. ദി റെവനന്റ്

Leonardo DiCaprio

ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഡികാപ്രിയോയുടെ നീണ്ട കാത്തിരിപ്പ് അവസാനിക്കുന്നത് 2015ല്‍ റിലീസ് ചെയ്ത ചിത്രത്തിലൂടെയാണ്. മനുഷ്യന്റെ അതിജീവനമാണ് ചിത്രത്തില്‍ പറഞ്ഞത്. ചിത്രത്തിലെ കഥാപാത്രത്തെ പോലെ ഷൂട്ടിങ്ങിനിടെ കഠിനമായ കഷ്ടപ്പാടിലൂടെയാണ് ഡികാപ്രിയോ കടന്നുപോയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com