

ന്യൂഡല്‍ഹി: നടി രശ്മിക മന്ദാനയുടെ പേരില്‍ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിച്ചതിന് പിന്നാലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അപകടസാധ്യതകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്ന ആവശ്യം. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് ഗായിക ചിന്മയി ശ്രീപദ. ഇത്തരത്തിലുള്ള വീഡിയോകള്‍ പ്രമുഖരെ ഉപദ്രവിക്കാന്‍ മാത്രമല്ല, സാധാരണക്കാരെ ശല്യപ്പെടുത്താനും ഉപയോഗിക്കുന്നതായാണ് ചിന്മയിയുടെ പ്രതികരണം.
ഡീപ്‌ഫേക്ക് വീഡിയോ പ്രചരിച്ച സംഭവത്തില്‍ നടി രശ്മിക മന്ദാനയെ പിന്തുണച്ച് പങ്കുവെച്ച കുറിപ്പിലാണ് ഇതിനെ ഗൗരവത്തോടെ കാണേണ്ടതിന്റെ ആവശ്യകത ഗായിക ചൂണ്ടിക്കാണിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം. സ്ത്രീകളെ ബലാത്സംഗം ചെയ്യാനും ഭീഷണിപ്പെടുത്താനും പണം തട്ടാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ട് ജാഗ്രത പുലര്‍ത്തണമെന്നും കുറിപ്പില്‍ ഓര്‍മ്മിപ്പിക്കുന്നു.
'പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാനും ബ്ലാക്ക്മെയില്‍ ചെയ്യാനും ബലാത്സംഗം ചെയ്യാനും ലക്ഷ്യമിട്ട് ഉപദ്രവിക്കാന്‍ അവര്‍ ഉപയോഗിക്കുന്ന അടുത്ത ആയുധമായിരിക്കും ഡീപ് ഫേക്ക്. ഒരു ചെറിയ ഗ്രാമത്തിലോ പട്ടണത്തിലോ ഉള്ള കുടുംബങ്ങള്‍ക്ക് അഭിമാനത്തിന് എപ്പോഴാണ് കളങ്കം സംഭവിക്കാന്‍ പോകുന്നത് എന്ന കാര്യം മനസിലാവണമെന്നില്ല ''-ചിന്മയി എക്സില്‍ കുറിച്ചു. ലോണ്‍ ആപ്പുകളില്‍ നിന്ന് കടം വാങ്ങിയ സ്ത്രീകളെ പണം തട്ടുന്നതിനായി ഏജന്റുമാര്‍ അവരുടെ ചിത്രങ്ങള്‍ അശ്ലീല ഫോട്ടോകളുമായി ചേര്‍ത്ത് മോര്‍ഫ് ചെയ്ത് പീഡിപ്പിക്കുകയാണെന്നും ചിന്മയി ആരോപിച്ചു
ഡീപ് ഫേക്ക് വീഡിയോ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ഡീപ്ഫേക്കുകളുടെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ രാജ്യവ്യാപകമായി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണം. ഇത്തരക്കാരുടെ കെണിയില്‍ വീഴുന്നതിന് പകരം ഉടന്‍ തന്നെ സംഭവങ്ങള്‍ അധികൃതരെ അറിയിക്കുന്നതിന് ജനങ്ങളെ ശക്തരാക്കേണ്ടതുണ്ടെന്നും ചിന്മയി പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
