

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുള്ള പാചക വാതക പ്രതിസന്ധി മലയാള സിനിമാ മേഖലയെയും ബുദ്ധിമുട്ടിലാഴ്ത്തുന്നു. എൽപിജി സിലിണ്ടർ ലഭ്യതയുമായി ബന്ധപ്പെട്ട പ്രതിസന്ധി തുടർന്നാൽ 18 ഓളം മലയാള ചിത്രങ്ങളുടെ ഷൂട്ടിങ് അവതാളത്തിലാകുമെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി രാകേഷ് പറഞ്ഞു.
പ്രതിസന്ധി തുടർന്നാൽ ഷൂട്ടിങ് നിർത്തിവെക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഷെഡ്യൂളുകൾ അവതാളത്തിലായാൽ അഞ്ച് കോടിയുടെ നഷ്ടം വരെ സംഭവിക്കാമെന്നും രാകേഷ് വ്യക്തമാക്കി. "ഓരോ സെറ്റിലും നൂറിലേറെ ആളുകൾക്കാണ് ദിനംപ്രതി ഭക്ഷണം ഒരുക്കേണ്ടത്.
രണ്ടു ദിവസം കൂടെ ഉപയോഗിക്കാനുള്ള എൽപിജി സിലിണ്ടറുകളേ പല ഷൂട്ടിങ് സെറ്റുകളിലും ഉള്ളൂ. പ്രതിസന്ധി തുടർന്നാൽ ഷൂട്ടിങ് നിർത്തിവെക്കേണ്ടി വരും. ഷെഡ്യൂളുകൾ അവതാളത്തിലായാൽ അഞ്ചു കോടിയുടെ നഷ്ടം വരെ സംഭവിക്കാം. എൽപിജി പ്രതിസന്ധിയെത്തുടർന്ന് ഷൂട്ടിങ് നിർത്തിവെച്ചാൽ, നടന്മാരുടെ ഡേറ്റിനെയടക്കം ബാധിക്കും.
നിർത്തിവെക്കുന്നത് കുറഞ്ഞകാലത്തേക്ക് ആണെങ്കിലും പോലും അത് വലിയ സാമ്പത്തികബാധ്യതയാവും. പിന്നീട് റീ- ഷെഡ്യൂളിങ് ഉൾപ്പെടെ അവതാളത്തിലാവും. അഞ്ച് എൽപിജി സിലിണ്ടർ വരെ ഒരു ദിവസം ഒരു സെറ്റിൽ ഭക്ഷണമുണ്ടാക്കാൻ ആവശ്യമായി വരാറുണ്ടെന്നാണ് കണക്ക്. രാവിലെ മൂന്നു മണി മുതൽ ഭക്ഷണം പാകം ചെയ്യാൻ തുടങ്ങും.
7.30 ആണ് സാധാരണയായി സെറ്റിലെ പ്രാതൽ സമയം. സിലിണ്ടർ പ്രതിസന്ധിയെത്തുടർന്ന് വിറകടുപ്പുകളും ഇൻഡക്ഷൻ കുക്കറും ഉൾപ്പെടെയുള്ള ബദൽ മാർഗങ്ങളും നിർമാതാക്കൾ തേടുന്നുണ്ട്. മലയാളം സിനിമകൾക്ക് പുറമേ, കേരളത്തിൽ ഷൂട്ടിങ് നടക്കുന്ന മറ്റ് ഭാഷാ ചിത്രങ്ങളേയും പ്രതിസന്ധി ബാധിക്കും.
തിരുവനന്തപുരത്ത് ഷൂട്ടിങ് നടക്കുന്ന ഒരു ഹിന്ദി ചിത്രവും ഇടക്കൊച്ചിയിൽ പുരോഗമിക്കുന്ന തമിഴ് ചിത്രവും സമാനപ്രതിസന്ധി നേരിടുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് മലയാള സിനിമകളുടെ ഗൾഫ് റിലീസും അനിശ്ചിതത്വത്തിലാണ്.
മലയാള സിനിമയുടെ വിദേശവരുമാനത്തിന്റെ സുപ്രധാന പങ്ക് ഗൾഫ് മേഖലയ്ക്കാണ്. പ്രഖ്യാപിച്ച തീയതികളിൽ അവിടെ സിനിമകൾ റിലീസ് ചെയ്യാൻ പറ്റുമോയെന്ന ആശങ്കയിലാണ് നിർമാതാക്കൾ. യുഎഇയിൽ സിനിമാ പ്രദർശനത്തിന് പ്രതിസന്ധിയില്ല". -രാകേഷ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates