

ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്കിടയിലും ഒട്ടേറെ ആരാധകരുള്ള നടൻമാരിലൊരാളാണ് പങ്കജ് ത്രിപാഠി. മിർസാപുർ സീരിസ്, സ്ത്രീ, ന്യൂട്ടൺ, ദിൽവാലേ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. കാരക്ടർ റോളുകളാണ് പങ്കജിനെ പ്രേക്ഷകരുടെ ഇഷ്ട താരമാക്കി മാറ്റിയത്.
ഇപ്പോഴിതാ പങ്കജ് ത്രിപാഠിയുടെ കടുത്ത ആരാധകനാണ് താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മഹുവ തന്റെ പ്രിയ താരത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. ആരാധനയ്ക്ക് അപ്പുറം പങ്കജിനോട് തനിക്ക് ക്രഷ് ഉണ്ടായിരുന്നുവെന്നും മഹുവ വെളിപ്പെടുത്തി. ഇഷ്‌ടപ്പെട്ട ബോളിവുഡ് ചിത്രങ്ങളെക്കുറിച്ച് സംസാരിക്കവേയാണ് മഹുവ ഇക്കാര്യം വ്യക്തമാക്കിയത്.
"ഞാൻ മുന്നാഭായ് സീരിസ് കണ്ടു. ഇനിയും കാണും. 'വിക്കി ഡോണർ' എനിക്ക് വളരെ ഇഷ്ടമായി. പങ്കജ് ത്രിപാഠിയെ എനിക്ക് വളരെ ഇഷ്ടമാണ്. മിർസാപുർ സീരിസ് ഞാൻ മുഴുവനും കണ്ടു. ഡാർക്ക് ആയിട്ടുള്ള കഥാപാത്രങ്ങളാണ് എനിക്ക് കൂടുതൽ ഇഷ്ടമായത്. എനിക്ക് തോന്നുന്നു അദ്ദേഹം ഭയങ്കര കൂൾ ആയിട്ടുള്ള നടൻ ആണെന്ന്.
മിർസാപുറിലും ഗ്യാങ്‌സ് ഓഫ് വാസിപുറിലും എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമായിരുന്നു. അദ്ദേഹം ചെയ്യുന്ന നെഗറ്റീവ് വേഷങ്ങൾ എനിക്ക് വളരെ ഇഷ്ടമാണ്".- മഹുവ പറഞ്ഞു. തന്റെ ആരാധന മൂത്തപ്പോൾ ഒരിക്കൽ കാപ്പി കുടിക്കാനായി അദ്ദേഹത്തിന് താൻ കത്തെഴുതിയെന്നും മഹുവ വ്യക്തമാക്കി. "ഞാൻ താങ്കളുടെ വലിയൊരു ആരാധികയാണെന്നും നേരിൽ കണ്ട് ഒന്നിച്ചൊരു കാപ്പി കുടിക്കാൻ താല്പര്യമുണ്ടെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു.
പക്ഷേ, അദ്ദേഹമിപ്പോൾ അലിബാഗിലാണ് താമസിക്കുന്നത്, ആരെയും കാപ്പി കുടിക്കാനായി അദ്ദേഹം കാണാറില്ല"- മഹുവ ചിരിച്ചു കൊണ്ട് പറഞ്ഞു. "ഒരിക്കൽ അദ്ദേഹത്തോട് ഒന്ന് ഫോണിൽ സംസാരിക്കാനായി എംപിയും നടനുമായ രവി കിഷനോട് ഞാൻ സംസാരിച്ചു.
അദ്ദേഹം എനിക്ക് അതിനുള്ള അവസരം ഒരുക്കി തന്നു. ആ സമയത്ത് തനിക്ക് നാണം വന്നുവെന്നും കത്തെഴുതിയ കാര്യം പോലും മറന്നുപോയെന്നും മഹുവ പറഞ്ഞു. ഞാൻ വളരെ ആവേശത്തിലായിരുന്നു, പക്ഷേ എനിക്ക് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ അദ്ദേഹത്തോട് സംസാരിക്കാൻ കഴിഞ്ഞുള്ളൂ".- മഹുവ കൂട്ടിച്ചേർത്തു. മെട്രോ ഇൻ ദിനോ ആണ് പങ്കജിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates