

സിനിമയിൽ പകരം വയ്ക്കാനില്ലാത്ത നടനായിരുന്നുവെങ്കിൽ ജീവിതത്തിൽ ഒരിക്കലും അഭിനയിക്കാത്ത മനുഷ്യനായിരുന്നു സുകുമാരൻ. തന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമൊക്കെ മുഖം നോക്കാതെ പറയാൻ അദ്ദേഹത്തിന് യാതൊരു മടിയുമില്ലായിരുന്നു. 1971 ൽ പുറത്തിറങ്ങിയ 'രാത്രിവണ്ടി'യാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രമെങ്കിലും സുകുമാരൻ ശ്രദ്ധേയനാകുന്നത് 1973 ൽ തിയറ്ററുകളിലെത്തിയ 'നിർമാല്യ'ത്തിലെ അപ്പു എന്ന കഥാപാത്രത്തിലൂടെയാണ്.
തുടർന്നിങ്ങോട്ട് ചെറുതും വലുതുമായ വേഷങ്ങളിലൂടെ നായകസ്ഥാനത്തേക്ക് വരെയെത്തി. പിന്നീട് പ്രതിനായക വേഷങ്ങളിലും അദ്ദേഹം തിളങ്ങി. 1997 ജൂൺ 16 ന് തന്റെ 49-ാം വയസിൽ ഹൃദയാഘാതം മൂലമായിരുന്നു അദ്ദേഹത്തിന്റെ മരണം. പെട്ടെന്നുള്ള അദ്ദേഹത്തിന്റെ വിയോഗം മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചു.
ഇന്നിപ്പോൾ ആ അനശ്വര പ്രതിഭ വിടപറഞ്ഞിട്ട് 29 വർഷം പൂർത്തിയായിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഓർമദിനത്തിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഭാര്യ മല്ലിക സുകുമാരനും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും. സുകുമാരനും മക്കൾക്കുമൊപ്പമുള്ള എഐ ചിത്രത്തിനൊപ്പമായിരുന്നു മല്ലികയുടെ കുറിപ്പ്.
"നീണ്ട 29 വർഷങ്ങൾ...അകലെ ആണെങ്കിലും എനിക്കും എൻ്റെ മക്കൾക്കും എന്നും കണ്ണെത്തുന്ന ദൂരത്ത് തന്നെയുണ്ട്, സുകുവേട്ടാ.... തണലായി.. തരംഗമായി... തലോടലായി... മുന്നോട്ട് നയിക്കുന്ന കെടാവിളക്കായി"- എന്നാണ് മല്ലിക സുകുമാരൻ കുറിച്ചിരിക്കുന്നത്. "29 വർഷങ്ങൾ" എന്നാണ് അച്ഛന്റെ ചിത്രത്തിനൊപ്പം ഇന്ദ്രജിത് കുറിച്ചത്. "ചില സാന്നിധ്യം ഒരിക്കലും മായുന്നില്ല" എന്നാണ് അച്ഛന്റെ ചിത്രത്തിനൊപ്പം പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates