

വിജയ് ചിത്രം ജന നായകൻ ഇന്റർനെറ്റിൽ ചോർന്ന സംഭവത്തിൽ അണിയറപ്രവർത്തകർക്ക് പിന്തുണയുമായി സിനിമാ മേഖല ഒന്നടങ്കം എത്തിയിരിക്കുകയാണ്. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ നടി മമിത ബൈജുവും സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണിപ്പോൾ.
ജന നായകന്റെ പ്രിന്റ് ചോർന്നതിൽ അവർ കടുത്ത നിരാശ പ്രകടിപ്പിച്ചു. പൈറസിയെ പിന്തുണയ്ക്കരുതെന്ന് മമിത ബൈജു ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മമിത ഇക്കാര്യം പങ്കുവച്ചത്. പൈറസി തടയുക എന്നത് മാത്രമാണ് സിനിമയെയും അതിന് പിന്നിലുള്ള എല്ലാവരെയും സംരക്ഷിക്കാനുള്ള ഒരേയൊരു മാർഗമെന്ന് നടി പറഞ്ഞു.
ജന നായകൻ എന്ന ഹാഷ്ടാഗും മമിത കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. "പ്രിയപ്പെട്ട പ്രേക്ഷകരേ, നിരവധി ആളുകളുടെ കഠിനാധ്വാനം, അഭിനിവേശം, അർപ്പണബോധം എന്നിവയിലൂടെയാണ് ഒരു സിനിമ ജീവൻ വെയ്ക്കുന്നത്. ഓരോ ദിവസവും അവർ തങ്ങളാൽ കഴിയുന്നതെല്ലാം നൽകുന്നു. ഇത് നിയമവിരുദ്ധമായി പ്രചരിക്കുന്നത് കാണുന്നത് തീർത്തും നിരാശാജനകമാണ്.
ചില നിമിഷങ്ങൾ ഉദ്ദേശിച്ചതുപോലെ തന്നെ ബിഗ് സ്ക്രീനിൽ ഒരുമിച്ച് അനുഭവിക്കാൻ ഉള്ളതാണ്. ഔദ്യോഗികമായി റിലീസ് ചെയ്യുമ്പോൾ സിനിമ ശരിയായ രീതിയിൽ കാത്തിരുന്ന് ആസ്വദിക്കാം. ദയവായി പൈറസിയെ പിന്തുണയ്ക്കരുത്. സിനിമയെയും അതിന് പിന്നിലുള്ള എല്ലാവരെയും സംരക്ഷിക്കാനുള്ള ഒരേയൊരു മാർഗം അതാണ്." -മമിത കുറിച്ചു.
ടെസ്റ്റ് സ്‌ക്രീനിങ്ങിനിടെ പകർത്തിയ അഞ്ചരമിനിറ്റോളം ദൈർഘ്യമുള്ള ക്ലിപ്പുകളാണ് ജന നായകന്റേതായി പുറത്തുവന്നത്. സംഘട്ടന രംഗത്തിൽ വിജയ്‌യുടെ ഇൻട്രോ, ചിത്രത്തിന്റെ ടൈറ്റിൽ കാർഡ് തുടങ്ങിയവ പ്രചരിക്കുന്ന വിഡിയോ ക്ലിപ്പുകളിൽ കാണാം.
അതേസമയം മുഴുവൻ ചിത്രം തന്നെ ചോർന്നതായി പലരും എക്‌സിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates