74-ാം വയസിലും ഇന്ത്യൻ സിനിമയിൽ തന്നെ വിസ്മയമായി മാറിയിരിക്കുകയാണ് നടൻ മമ്മൂട്ടി. സിനിമകളുടെ തിരഞ്ഞെടുപ്പ് തന്നെയാണ് മമ്മൂട്ടി എന്ന നടനെ മറ്റു അഭിനേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കി നിർത്തുന്നത്. പത്മഭൂഷൺ പുരസ്കാരവും അടുത്തിടെ മമ്മൂട്ടിയെ തേടിയെത്തി.
മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ്റെ 16-ാമത് വാർഷികത്തോടനുബന്ധിച്ച് രാജഗിരി ആശുപത്രിയുമായി സഹകരിച്ച് ശ്രവണ വൈകല്യമുള്ള നിർദ്ധനരെ സഹായിക്കാൻ നടപ്പിലാക്കുന്ന സൗജന്യ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ പദ്ധതി 'കാതോട് കാതോരത്തിന്റെ ഔദ്യോഗിക പ്രഖ്യാപന ചടങ്ങിൽ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
പത്മഭൂഷൺ എന്ന വാക്ക് നിങ്ങൾക്ക് ആഘോഷിക്കാനുള്ളതാണെന്നും താൻ അങ്ങനെ പറയാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. "കെയർ ആൻഡ് ഷെയറിന്റെ 16-ാം വാർഷികം ആഘോഷിക്കുന്നതിനപ്പുറത്തേക്ക് ഒരു പത്മശ്രീ ആഘോഷവും അല്ല പത്മഭൂഷൺ. ഞാൻ തന്നെ മറന്നിരിക്കുന്നു.
അത് നിങ്ങൾക്കൊക്കെ ആഘോഷിക്കാനുള്ള ഒരു വാക്കാണ്. ഞാൻ പത്മഭൂഷൺ മമ്മൂട്ടി എന്ന് പറയാറുമില്ല, പറയാനും പാടില്ല. എന്നെ അത് ബാധിക്കുന്നില്ല. അത് നിങ്ങൾക്ക് മാത്രം കൈകാര്യം ചെയ്യാനാകുന്ന ഒരു പേരാണ്. എന്നെ മമ്മൂട്ടി എന്ന് മാത്രം വിളിച്ചാലും മതി. പക്ഷേ ഞാൻ മമ്മൂട്ടി മാത്രമാണ്. നിങ്ങൾക്കൊക്കെ പത്മഭൂഷൺ ആകട്ടെ, ആകും.
നമ്മുടെ ഒരു ലെറ്റർ പാഡിൽ പോലും എനിക്ക് വയ്ക്കാൻ പറ്റില്ല. നമ്മൾ സ്വയം ആഘോഷിക്കേണ്ട ഒരു കാര്യവുമില്ല. മറ്റുള്ളവർക്കു വേണ്ടിയുള്ള ഒരു സ്ഥാനമാണത്".- മമ്മൂട്ടി പറഞ്ഞു. അതേസമയം പത്മഭൂഷൺ പുരസ്കാരത്തിന് അർഹമായതിന് പിന്നാലെ രാജ്യത്തോട് മമ്മൂട്ടി നന്ദി പറഞ്ഞിരുന്നു. ''മാതൃരാജ്യത്തിനു നന്ദി.
'പത്മഭൂഷൺ' സിവിലിയന്‍ ബഹുമതി നല്‍കി ആദരിച്ച രാജ്യത്തിനും ജനങ്ങള്‍ക്കും സര്‍ക്കാരിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി.- എന്നാണ് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്. അതേസമയം കളങ്കാവൽ ആണ് മമ്മൂട്ടിയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. പദയാത്ര, പാട്രിയറ്റ് തുടങ്ങിയ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates