

തന്റെ നായയെ ക്രൂരമായി തല്ലിക്കൊന്ന് പുഴയിലെറിഞ്ഞെന്ന പരാതിയുമായി ബോളിവുഡ് നടി മഞ്ജരി ഫഡ്നിസ്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെ പൊട്ടിക്കരഞ്ഞു കൊണ്ടാണ് മഞ്ജരി ഇക്കാര്യം തുറന്നു പറഞ്ഞത്. തന്റെ സൊസൈറ്റിയിലെ 'മൈക്കി' എന്ന് പേരുള്ള നായയെയാണ് ഒരു സംഘം ആളുകൾ ക്രൂരമായി കൊലപ്പെടുത്തിയത് എന്ന് മഞ്ജരി പറഞ്ഞു.
മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയ്ക്കെതിരെ ശക്തമായ നിയമങ്ങൾ വേണമെന്ന് നടി ആവശ്യപ്പെട്ടു. മഞ്ജരി താമസിക്കുന്ന സൊസൈറ്റിയിൽ 2019 മുതൽ ഉണ്ടായിരുന്ന നായയായിരുന്നു മൈക്കി. ഉടമസ്ഥർ ഉപേക്ഷിച്ചു പോയ നായയെ സൊസൈറ്റിയിലെ താമസക്കാരാണ് പരിപാലിച്ചിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൈക്കിയെ കാണാതായതിനെ തുടർന്ന് താമസക്കാർ വലിയ രീതിയിലുള്ള തിരച്ചിൽ നടത്തിവരികയായിരുന്നു.
"മൈക്കി ബേസ്മെന്റിൽ സമാധാനമായി ഉറങ്ങിക്കിടക്കുകയായിരുന്നു. അപ്പോഴാണ് ഒരു സംഘം വന്ന് അവന്റെ തലയ്ക്ക് ശക്തമായി അടിച്ചത്. അതോടെ അവൻ ബോധരഹിതനായി. പിന്നീട് അവനെ ഗോവണിപ്പടിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി വീണ്ടും ക്രൂരമായി മർദ്ദിച്ചു.
വായയിൽ നിന്നും ചോരയൊലിച്ച്, ഭയം കാരണം മലമൂത്രവിസർജ്ജനം ചെയ്ത അവസ്ഥയിലായിരുന്നു അവൻ. ആ പകുതി ജീവനുള്ള ശരീരത്തെ അവർ ഒരു ചാക്കിലാക്കി കെട്ടി സൊസൈറ്റിയുടെ പിന്നിലുള്ള പുഴയിലേക്ക് എറിയുകയായിരുന്നു. മൈക്കി ജീവനോടെയുണ്ടോ അതോ ചത്തുപോയോ എന്ന് കൃത്യമായി ഇപ്പോഴും അറിയില്ല, പുഴയിൽ അവന്റെ ശരീരത്തിനായി തിരച്ചിൽ നടത്തുകയാണ്.," മഞ്ജരി ഫഡ്നിസ് വിഡിയോയിൽ പറയുന്നു.
"ഞങ്ങളുടെ മൈക്കിയെ ക്രൂരമായി കൊലപ്പെടുത്തി... ഞങ്ങൾ അവനുവേണ്ടി പോരാടാൻ പോകുന്നു... ഇനി ഒരിക്കലും ഒരു നായയ്ക്കും ഇങ്ങനെ സംഭവിക്കരുത്! ഒരു മൃഗത്തെ ഉപദ്രവിക്കാൻ തുനിയുമ്പോൾ ആളുകൾ പേടിക്കണം. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയ്ക്ക് നമുക്ക് ശക്തമായ നിയമങ്ങൾ ആവശ്യമാണ്". - മഞ്ജരി വിഡിയോയ്ക്കൊപ്പം കുറിച്ചു.
നിരവധി പേരാണ് സംഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, ബംഗാളി ചിത്രങ്ങൾക്ക് പുറമേ മലയാളത്തിലും അഭിനയിച്ചിട്ടുള്ള നടിയാണ് മഞ്ജരി ഫഡ്നിസ്. മോഹൻലാൽ ചിത്രം 'മിസ്റ്റർ ഫ്രോഡ്', 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതയാണ് നടി.