

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് ആദരാഞ്ജലിയര്‍പ്പിച്ച് നടി മഞ്ജു വാര്യർ. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് മഞ്ജു വി എസിനെ അനുസ്മരിച്ചത്. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി എസിൻ്റെ നിലപാടുകൾ കാലത്തിൻ്റെ ആവശ്യകത കൂടിയായിരുന്നുവെന്ന് മഞ്ജു വാര്യർ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
വി എസ് അച്യുതാനന്ദൻ്റെ കാല്പാദത്തിൽ ഒരു മുറിവിൻ്റെ ഇന്നും മായാത്ത പാടുള്ളതായി ഒരിക്കൽ വായിച്ചതോർക്കുന്നു. പുന്നപ്ര- വയലാർ സമരത്തിൻ്റെ ഓർമയായ ബയണറ്റ് അടയാളം. ആ കാല്പാദം കൊണ്ടാണ് അദ്ദേഹം ജനഹൃദയങ്ങളിലേക്ക് നടന്നു കയറിയത്.
അത് ഓരോ ചുവടിലും സൂക്ഷിച്ചിരുന്നതു കൊണ്ടാണ് അദ്ദേഹം എന്നുമൊരു പോരാളിയായിരുന്നതും. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി എസിൻ്റെ നിലപാടുകൾ കാലത്തിൻ്റെ ആവശ്യകത കൂടിയായിരുന്നു. പേരിനെ ശരിയടയാളമാക്കിയ നേതാവിന് ആദരാഞ്ജലി.
തിങ്കളാഴ്ച വൈകീട്ട് 3:20-നാണ് വിഎസ് അച്യുതാനന്ദന്‍ വിടവാങ്ങിയത്. പ്രിയ നേതാവിനെ ഒരുനോക്ക് കാണാനായി ആയിരങ്ങളാണ് ദർബാർ ഹാളിലേക്ക് ഒഴുകിയെത്തുന്നത്. പട്ടം എസ്‌യുടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിഎസിന്റെ അന്ത്യം.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തിലായിരുന്നു കഴിഞ്ഞിരുന്നത്. വിഎസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് സംസ്ഥാനത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Actress Manju Warrier condolence VS Achuthanandan.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
