

കൊച്ചി: സംസ്ഥാനത്ത് സിനിമ ഷൂട്ടിങ് നാളെ മുതൽ വീണ്ടും തുടങ്ങും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിർത്തിവച്ചിരുന്ന ചിത്രീകരണങ്ങളാണ് വീണ്ടും തുടങ്ങുന്നത്. സിനിമ മേഖലയിലെ വിവിധ സംഘടനകളുൂടെ പ്രതിനിധികളുടെ യോഗത്തിൽ മാർഗ രേഖ രൂപീകരിച്ച ശേഷമാണ് ഷൂട്ടിങ് തുടങ്ങുന്നത്.
മുപ്പത് ഇന മാർഗ രേഖയാണ് ഇതിനായി തയാറാക്കിയിട്ടുള്ളത്. കേരളത്തിൽ ചിത്രീകരണം നടക്കുന്ന ചലച്ചിത്രങ്ങൾ, ഒടിടി പ്ലാറ്റ്ഫോം ഉൾപ്പെടെയുള്ള എല്ലാ മേഖലക്കും ഈ മാർഗ രേഖ ബാധകമായിരിക്കും.
ഷൂട്ടിങിൽ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 50 ആയി നിജപ്പെടുത്തണം. ഷൂട്ടിങിൽ പങ്കെടുക്കുന്നതിന് 48 മണിക്കൂർ മുമ്പുള്ള ആർടിപിസിആർ പരിശോധന ഫലം, രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ്, ലൊക്കേഷൻ വിശദാംശങ്ങൾ എന്നിവ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫെഫ്ക എന്നിവയിലേക്ക് മെയിൽ ആയി അയയ്ക്കണം.
എന്നും രാവിലെ ലൊക്കേഷനിലെ എല്ലാവരുടെയും ശരീര ഊഷ്മാവ് പരിശോധിക്കണം. സന്ദർശകരെ പരമാവധി ഒഴിവാക്കണം. എല്ലാവരും മാസ്ക് നർബന്ധമായും ധരിക്കണം. ലൊക്കേഷൻ സ്ഥലത്ത് നിന്നോ താമസ സ്ഥലത്തു നിന്നോ പുറത്തു പോകരുതെന്നും മാർഗനിർദേശത്തിൽ പറയുന്നു.
ഇൻഡോർ ഷൂട്ടിങിനാണ് നിലവിൽ സർക്കാർ അനുമതി നൽകിയിട്ടുള്ളത്. ലോക്ക്ഡൗൺ പ്രതിസന്ധി കാരണം കേരളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങൾ ഇതര സംസ്ഥാനങ്ങളിലേക്ക് പോയ സഹചര്യത്തിലാണ് സർക്കാർ ഇളവ് നൽകിയത്. ഇതോടെ ഷൂട്ടിങ് കേരളത്തിലേക്ക് തന്നെ മാറ്റാൻ സിനിമ രംഗത്തെ സംഘടനകൾ തീരുമാനിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates