

റീ റിലീസുകളുടെ രാജാവ് എന്നാണ് നടൻ മോഹൻലാലിനെ ഇപ്പോൾ ആരാധകർ വിളിക്കുന്നത്. ലാലേട്ടന്റെ ഏത് റീ റിലീസ് ചിത്രമെടുത്താലും ആരാധകർ അത് ആഘോഷമാക്കി മാറ്റാറുണ്ട്. രാവണപ്രഭു ആണ് റീ റിലീസിലൂടെ ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയിരിക്കുന്ന മോഹൻലാൽ ചിത്രം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന് വൻ വരവേൽപ്പാണ് കേരളത്തിൽ അങ്ങോളമിങ്ങോളം ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഭൂരിഭാഗം തിയറ്ററുകളും ഹൗസ്ഫുള്ളായി ആണ് രാവണപ്രഭു റീ റിലീസ് ഷോ മുന്നേറുന്നത്. ലാലേട്ടന്റെ പുതിയ റീ റിലീസ് ചിത്രത്തിന്റെ വിശേഷങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ആരാധകർക്കായി ഒരിക്കൽ കൂടി തിയറ്ററിൽ എത്തുന്ന മോഹൻലാൽ ചിത്രം ഗുരു ആണ്. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ നടനും സംവിധായകനുമായ മധുപാൽ ആണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.
"രാവണപ്രഭു റീ റീലിസ് ചെയ്ത പോലെ അടുത്ത മോഹൻലാൽ സിനിമ ഗുരു ആണ്. ഗുരു തിയറ്ററിൽ വരും. ഇപ്പോഴും സിനിമ യൂട്യൂബിലോ ടിവിയിൽ എല്ലാം വരുമ്പോൾ ഒരുപാട് പേർ ചോദിക്കുന്ന ചോദ്യമാണ് സിനിമ വീണ്ടും ഒന്ന് തിയറ്ററിൽ ഇറക്കി കൂടെയെന്ന്. എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം നൽകുന്ന കാര്യം ഈ സിനിമയുടെ കഥ ആലോചിക്കുമ്പോൾ മുതൽ സിനിമയുടെ ഭാഗമായി ഉണ്ടായിരുന്നു എന്നതാണ്.
അന്ന് രാജീവേട്ടൻ സിനിമ ചെയ്യുമ്പോൾ ആ കണ്ണുകാണാത്തവരുടെ സ്ഥലത്ത് അവർ പാട്ടുകളിലൂടെ സംസാരിക്കുമ്പോൾ അവരുടെ ഇൻസ്ട്രുമെന്റ് ഉണ്ടാക്കിയിരുന്നു. ആ ഇൻസ്ട്രുമെന്റ് വെച്ച് ഫോട്ടോഷൂട്ട് നടത്തിയാണ് ഇളയരാജ സാറിന് കൊടുത്തത്. അതിൽ നിന്നാണ് ഇളയരാജ സാർ മ്യൂസിക് ഉണ്ടാക്കിയത്.
അതിന്റെ ഫോട്ടോഷൂട്ടിൽ മുഴുവൻ ഞാൻ ആയിരുന്നു ഉണ്ടായിരുന്നത്. ഞാൻ ചെയ്തിട്ടുള്ള സിനിമകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഗുരു. അതുമാത്രമല്ല മലയാളത്തിൽ ഒരു സിനിമ ആദ്യമായി ഓസ്‌കറിന് പോകുന്നുവെന്നത് ഭാഗ്യമാണ്. ന്യൂയോർക്കിലെ ഫിലിം സ്കൂളിൽ പഠിപ്പിക്കാൻ എടുത്ത് വെച്ചിട്ടുള്ള സിനിമകളിൽ ഒന്നാണ് അത്",-മധുപാൽ പറഞ്ഞു.
രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ഗുരു 1997 ലാണ് റിലീസിനെത്തുന്നത്. സി ജി രാജേന്ദ്ര ബാബു ആണ് കഥയെഴുതിയത്. മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ സുരേഷ് ഗോപി, മധുപാൽ, സിത്താര, കാവേരി, ശ്രീലക്ഷ്മി, നെടുമുടി വേണു, ശ്രീനിവാസൻ തുടങ്ങി നിരവധി താരങ്ങൾ അണിനിരന്നു. ആറ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. എസ് രമേശൻ നായരുടെ വരികൾക്ക് ഇളയരാജയാണ് സംഗീതമൊരുക്കിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates