

അല്ലു അർജുൻ നായകനായെത്തി വൻ ഹിറ്റായി മാറിയ ചിത്രമാണ് പുഷ്പ 2. സുകുമാർ സംവിധാനം ചെയ്ത ചിത്രം 1800 കോടി രൂപയാണ് തിയറ്ററുകളിൽ നിന്ന് നേടിയത്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായെത്തിയത്. ഇപ്പോഴിതാ പുഷ്പയെക്കുറിച്ച് നടൻ നാഗാർജുന പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വേവ്സ് സമ്മിറ്റ് 2025 ൽ പങ്കെടുക്കവേയാണ് ചിത്രത്തെക്കുറിച്ച് നാഗാർജുന സംസാരിച്ചത്. തെലുങ്കിനേക്കാൾ ഹിന്ദിയിൽ പുഷ്പ കൂടുതൽ കളക്ഷൻ നേടിയതിന് കാരണമുണ്ടെന്നാണ് നാഗാർജുന പറയുന്നു. പുഷ്പ പോലുള്ള സിനിമകൾ നേരത്തെയും തെലുങ്കിൽ വന്നിട്ടുണ്ടെന്നും നോർത്ത് പ്രേക്ഷകർക്കാണ് ചിത്രം കൂടുതൽ ഇഷ്ടമായതെന്നും നാഗാർജുന പറഞ്ഞു.
"പുഷ്പ തെലുങ്കിനേക്കാൾ മറ്റ് ഭാഷകളിലാണ് കൂടുതൽ പണം സമ്പാദിച്ചത്, പ്രത്യേകിച്ച് നോർത്തിൽ. പുഷ്പയെപ്പോലെ സമാനമായ കഥകളും പുഷ്പരാജിനെപ്പോലെ കഥാപാത്രങ്ങളും തെലുങ്കിൽ മുമ്പ് നമ്മൾ കണ്ടിട്ടുണ്ടെന്ന് ഞാൻ കരുതുന്നു, ഞങ്ങൾക്ക് അത് പുതിയ കാര്യമല്ല. അതേസമയം വടക്കേ ഇന്ത്യയിൽ ബീഹാർ, പഞ്ചാബ്, യുപി തുടങ്ങിയ സംസ്ഥാനങ്ങളിൽ പുഷ്പ, കെജിഎഫ്, ബാഹുബലി തുടങ്ങിയ സിനിമകളിലെ നായകൻമാരെ കാണാൻ അവർ ആഗ്രഹിച്ചു.
ഇന്ത്യൻ സംസ്കാരത്തിൽ അല്ലെങ്കിൽ ഇവിടുത്തെ ജനങ്ങളുടെ കാര്യമെടുത്താൽ ഓരോ ദിവസവും ജീവിച്ചു പോകുക എന്നത് പ്രയാസമേറിയ കാര്യമാണ്. അപ്പോൾ സിനിമകൾ കണ്ടാണ് അവർ അത്തരം സമ്മർദ്ദങ്ങൾ മറികടക്കുന്നത്. അതുകൊണ്ട് തന്നെ അവർക്ക് സ്‌ക്രീനിൽ മാജിക് കാണാൻ ആഗ്രഹമുണ്ട്. നാഗാർജുന പറഞ്ഞു. നായകൻ ഇടിക്കുമ്പോൾ 20 പേർ വീഴുന്നു, അത് അസാധാരണമായി തോന്നുന്നു എന്ന് നിങ്ങൾ പറഞ്ഞേക്കാം.
പക്ഷേ, നിങ്ങൾ മാർവൽ അല്ലെങ്കിൽ ഡിസി സിനിമകൾ ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ സൂപ്പർമാനും അതു തന്നെയാണ് ചെയ്യുന്നത്. പക്ഷേ അവർക്ക് സൂപ്പർ പവറുകൾ ഉണ്ടെന്ന യുക്തി ആദ്യമേ അണിയറപ്രവർത്തകർ മുന്നോട്ട് വയ്ക്കുന്നുണ്ട്. പക്ഷേ നമുക്ക് അതിന്റെ ആവശ്യമില്ല.
സാധാരണക്കാർ അല്ലെങ്കിൽ ഞാനുൾപ്പെടെ ടിക്കറ്റെടുക്കുന്ന പ്രേക്ഷകർ എന്റെ നായകന്മാരെ എന്റെ ജീവിതത്തിലേക്കാൾ വലുതായി കാണാൻ ആഗ്രഹിക്കുന്നു. പ്രഭാസ്, അല്ലു അർജുൻ ഇവരെപ്പോലെയുള്ള നടൻമാരൊക്കെ സ്ക്രീനിൽ ചെയ്യുന്ന കാര്യങ്ങൾ കാണുമ്പോൾ ഞാൻ കയ്യടിക്കുകയും വിസിൽ അടിക്കുകയുമൊക്കെ ചെയ്യും".- നാഗാർജുന കൂട്ടിച്ചേർത്തു.
പുഷ്പ 2: ദ് റൂള്‍ ജനുവരി 30 മുതൽ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് തുടങ്ങിയിരുന്നു. തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലാണ് സിനിമ സ്ട്രീം ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
