

ഒടിടി പ്ലാറ്റ്ഫോമുകൾ നല്ല ആശയമാണെന്ന് നടൻ മധു. തിയറ്ററുകൾക്ക് ഒടിടി നല്ലതായിരിക്കില്ല പക്ഷേ സിനിമയ്ക്ക് ഇത് ഗുണം ചെയ്യും. താനിപ്പോൾ സിനിമ കാണുന്നത് ഒടിടിയിൽ ആണെന്ന് മധു വ്യക്തമാക്കി. മാറ്റം ഒഴിച്ചുകൂടാനാവാത്തതാണെന്നും നമ്മൾ അത് അംഗീകരിക്കണമെന്നും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ അദ്ദേഹം പറഞ്ഞു.
ഇപ്പോൾ ഞാൻ സിനിമ കാണുന്നത് ഒടിടിയിലാണ്. പല ചിത്രങ്ങളും അമെച്വർ നാടകങ്ങളോട് സാമ്യമുള്ളതാണ്. ഡീറ്റെയ്ലിങ്ങിന് വലിയ പ്രാധാന്യം നൽകിയിട്ടില്ല. എന്നാൽ അതിൽ നമുക്ക് കുറ്റംപറയാനാവില്ല. താരങ്ങൾക്കൊപ്പം സിനിമ എടുക്കുന്നതിന് ചെലവ് കൂടുതലാണ്. എന്നാൽ ഇപ്പോൾ നാലഞ്ച് പേർ ചേർന്ന് ചെറിയ ബജറ്റിൽ മൊബൈൽ ഉപയോഗിച്ച് സിനിമയെടുക്കാം. നമുക്കെങ്ങനെയാണ് അവരെ തെറ്റുപറയാനാവു.?- മധു പറഞ്ഞു.
ഒടിടിയുടെ അതിപ്രസരം തിയറ്ററുകൾക്ക് ഗുണകരമായേക്കില്ലെന്നും അദ്ദേഹം പറയുന്നു. മുൻപ് കലാകാരന്മാർ കൂത്തമ്പലങ്ങളിലാണ് പരിപാടികൾ നടത്തിയിരുന്നത്. ഇപ്പോൾ അതിൽ എത്രയെണ്ണമാണ് ഉള്ളത്? പിന്നീട് തിയറ്ററുകൾ ശക്തമായി. ഇന്ന് തിരുവനന്തപുരത്ത് എത്ര തിയറ്ററുകളുണ്ട്? കല നിലനിൽക്കും. എന്നാൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് അതിന്റെ രീതി മാറും. മൺകലത്തിൽ പാചകം ചെയ്യുന്ന സാധനങ്ങൾ മാത്രമേ കഴിക്കൂ എന്ന് നിർബന്ധം പിടിക്കുന്നത് പ്രാക്ടിക്കലാണോ.
സിനിമയിൽ എല്ലാക്കാലത്ത് മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും അത് അംഗീകരിക്കാൻ പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 70 കളിൽ പ്രാധാന്യം നൽകിക്കൊണ്ടിരുന്നത് കഷ്ടപ്പെടുന്ന സ്ത്രീകൾക്കാണ്. പ്രായമായവർ പ്രധാന വേഷത്തിലിറങ്ങുന്ന നിരവധി സിനിമകളും വന്നു. പിന്നീട് അത് മാറി. നായകന് പ്രധാന്യം നൽകിക്കൊണ്ടുള്ള ചിത്രങ്ങളായി. സമൂഹത്തിലെ മാറ്റം സിനിമകളിലും വ്യക്തമാകും. ഇന്ന് ആളുകളുമായി സംസാരമില്ല. എല്ലാവരും മൊബൈലിൽ ഒട്ടി ഇരിക്കുകയാണ്.- മധു പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates