

ലൊസാഞ്ചലസ്: മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിമിനുള്ള പുരസ്കാരം ഇന്ത്യയിലേക്ക്. "ദി എലിഫന്റ് വിസ്പെറേഴ്സ്" ആണ് 95–ാം ഓസ്കറിൽ പുരസ്കാരം നേടിയത്. തമിഴ്‌നാട്ടുകാരിയായ കാര്‍ത്തികി ഗോണ്‍സാല്‍വസ് ആണ് ചിത്രം സംവിധാനം ചെയ്തത്. കാര്‍ത്തികിയും ഡോക്യുമെന്ററി നിർമാതാവ് ഗുനീത് മോംഗയും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
മുതുമല ദേശീയോദ്യാനത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ദി എലിഫന്റ് വിസ്‌പറേഴ്‌സ് ദമ്പതികളായ ബൊമ്മന്റെയും ബെല്ലിയുടെയും സംരക്ഷണയിലുള്ള രഘു എന്ന അനാഥ ആനക്കുട്ടിയുടെ കഥയാണ് പറയുന്നത്. ആനയും ബൊമ്മനും ബെല്ലിയും തമ്മിലുള്ള ബന്ധവും അവരുടെ ചുറ്റുപാടുകളുടെ സൗന്ദര്യവും ഡോക്യുമെന്ററിയിൽ കാണാം. കഴിഞ്ഞ വർഷം ഡിസംബറിൽ നെറ്റ്ഫ്ലിക്സിലാണ് ഡോക്യുമെന്ററി റിലീസ് ചെയ്തത്.
മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ഓസ്‌കർ നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമാണ് ദി എലിഫന്റ് വിസ്‌പറേഴ്‌സ്. 1969-ലും 1979-ലും ദി ഹൗസ് ദാറ്റ് ആനന്ദാ ബിൽഡ്, ആൻ എൻകൗണ്ടർ വിത്ത് ഫേയ്സസ് എന്നീ ഡോക്യുമെന്ററികൾ ഈ വിഭാഗത്തിൽ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.
ഗില്ലെർമോ ഡെൽ ടോറോസ് പിനോച്ചിയോ എന്ന ചിത്രത്തിന് മികച്ച ആനിമേഷൻ ചിത്രത്തിനുള്ള അവാർഡ് പ്രഖ്യാപിച്ചാണ് ഓസ്‌കർ പുരസ്കാരങ്ങൾ സമ്മാനിച്ചുതുടങ്ങിയത്. എവരിതിംഗ് എവരിവേർ ഓൾ അറ്റ് വൺസ് എന്ന ചിത്രത്തിലെ അഭിനയത്തിന് കെ ഹുയ് ക്വാൻ മികച്ച സഹനടനായും ജാമി ലീ കർട്ടിസ് മികച്ച സഹനടിയായും തെരഞ്ഞെടുക്കപ്പെട്ടു.
റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവോമിയെക്കുറിച്ചുള്ള ഡോക്യുമെൻററി ചലച്ചിത്രം നവോമി മികച്ച ഡോക്യൂമെൻററി ഫീച്ചർ ഫിലിം ആയി. ആൻ ഐറീഷ് ഗുഡ് ബൈ ആണ് മികച്ച ഷോർട്ട് ഫിലിം. ജെയിംസ് ഫ്രണ്ടിനാണ് മികച്ച ഛായഗ്രഹകനുള്ള ഓസ്കർ. ഓൾ ക്വയിറ്റ് ഇൻ വെസ്റ്റേൺ ഫ്രണ്ട് എന്ന ചിത്രത്തിനാണ് ജെയിംസ് ഫ്രണ്ട് പുരസ്കാരം നേടിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates