
വീണ്ടുമൊരു വാരാന്ത്യം എത്തിയിരിക്കുകയാണ്. ഈ ആഴ്ച മികച്ച ഒരുപിടി സിനിമകളാണ് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ നിങ്ങളിലേക്ക് എത്തുന്നത്. തിയറ്ററിൽ നിങ്ങൾ മിസ് ചെയ്തവയും വീണ്ടും കാണാനാഗ്രഹിക്കുന്നവയും അക്കൂട്ടത്തിലുണ്ട്. ഈ വാരാന്ത്യം നിങ്ങളിലേക്കെത്തുന്ന ഒടിടി റിലീസുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.
തിയറ്ററുകളിൽ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'ബാലൻ: ദ് ബോയ്' ഇനി ഒടിടിയിൽ കാണാം. ചിത്രം ജൂലൈ 31 മുതൽ സീ5- ൽ സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ചിദംബരം സംവിധാനം ചെയ്ത ചിത്രം ഒരമ്മയുടെയും മകന്റെയും ജീവിതത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഫർസാന പാലത്തിങ്ങൽ, ആദിശേഷൻ, ടൊവിനോ തോമസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്.
ടൊവിനോ തോമസ്, കയാദു ലോഹർ എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത 'പള്ളിച്ചട്ടമ്പി' ഒടിടിയിലേക്ക്. വിഷു റിലീസായി എത്തിയ സിനിമ ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. ജൂലൈ 24 മുതൽ പള്ളിച്ചട്ടമ്പി സ്ട്രീമിങ് ആരംഭിക്കും. സോണി ലിവിലൂടെയാണ് സിനിമ പുറത്തിറങ്ങുന്നത്.
ഇന്ദ്രൻസ്, മധുബാല എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് 'ചിന്ന ചിന്ന ആസൈ'. വർഷ വാസുദേവ് സംവിധാനം ചെയ്ത ചിത്രത്തിന് തിയറ്ററുകളിൽ മികച്ച അഭിപ്രായമാണ് ലഭിച്ചത്. ജൂലൈ 28 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാകും.
ധ്യാൻ ശ്രീനിവാസൻ പ്രധാന വേഷത്തിലെത്തുന്ന സീക്രട്ട് ഓഫ് കലിംഗ ഒടിടിയിലേക്ക്. ഹൊറർ ത്രിലർ വിഭാഗത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സനീഷ് ഉണ്ണികൃഷ്ണനാണ്. സൺ നെക്സ്റ്റിലൂടെയാണ് ചിത്രമെത്തുന്നത്. ജൂലൈ 24 ന് സ്ട്രീമിങ് ആരംഭിക്കും.
അർജുൻ ദാസ്, അന്ന ബെൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് കോൺ സിറ്റി. തിയറ്ററിൽ ചിത്രം മോശം പ്രകടനമാണ് കാഴ്ചവച്ചത്. നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയിലേക്കും ചിത്രമെത്തുകയാണ്. ജൂലൈ 24-ാം തീയതി മുതൽ ചിത്രം കാണാനാകും. തമിഴിന് പുറമേ ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം ലഭ്യമാകും.
സാമന്തയുടേതായി ഈ വർഷം ബ്ലോക്ബസ്റ്റർ വിജയമായി മാറിയ ചിത്രമാണ് മാ ഇൻടി ബംഗാരം. 50 കോടിയിലധികം ചിത്രം തിയറ്ററുകളിൽ കളക്ട് ചെയ്യുകയും ചെയ്തു. ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം ഒടിടിയിൽ എത്തിയിരിക്കുകയാണ്. ഒടിടിയിലും ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates