

സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി നടിയും ഇന്‍ഫ്‌ളുവന്‍സറുമായ പേളി മാണി. ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ചുള്ള പേളിയുടെ നിലപാടാണ് വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളോട് സുരക്ഷതിരായിരിക്കാനും ജീവന്‍ അപകടത്തിലാക്കാതെ വീട്ടിലേക്ക് മടങ്ങാനും പറഞ്ഞു കൊണ്ടുള്ള പോസ്റ്റിന് പിന്നാലെയാണ് പേളിയ്ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നത്.
നമ്മുടെ രാജ്യത്തിന്റെ യുവാക്കളുടെ കരുത്തും ഐക്യവും ദൃഢനിശ്ചയവും നമ്മള്‍ കണ്ടു. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരുക്കേല്‍ക്കുന്ന ഹൃദയഭേദകമായ വിഡിയോകള്‍ ഞാന്‍ കണ്ടു. അത് എന്നിലൊരു മാറ്റമുണ്ടാക്കി. എനിക്ക് ചിന്തിക്കാന്‍ സാധിച്ചത് ഒന്ന് മാത്രമാണ്. ദയവ് ചെയ്ത് പരുക്കേല്‍ക്കരുത്. സുരക്ഷിതരായിരിക്കൂ. നിങ്ങളുടെ ജീവന്‍ അകടത്തിലാണെങ്കില്‍, വീടുകളിലേക്ക് മടങ്ങു. ഒരു ജീവന്‍ നഷ്ടപ്പെടുത്തുന്നതിനേക്കാള്‍ വലുതല്ല ഒരു ലക്ഷ്യവും എന്നാണ് പേളി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്.
പിന്നാലെ നിരവധി പേരാണ് പേളിയുടെ കമന്റ് ബോക്‌സിലെത്തിയത്. പേളിയുടേത് ഇരട്ടത്താപ്പാണെന്നും ബാലന്‍സിങ് ആണെന്നുമായിരുന്നു വിമര്‍ശനം. താരത്തിനെതിരെ രംഗത്തെത്തിയവരില്‍ സിനിമാ മേഖലയില്‍ നിന്നുള്ളവരും സോഷ്യല്‍ മീഡിയ താരങ്ങളുമുണ്ട്. ഇതിലും ഭേദം വാ തുറക്കാതിരിക്കുന്നതാണെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. തന്നെ വിമര്‍ശിക്കുന്ന കമന്റുകള്‍ പേളി ഡിലീറ്റ് ചെയ്യുന്നതായും ആരോപണമുയർന്നു.
ഇതിനിടെ വിദ്യാര്‍ത്ഥി സമരത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണവും പേളി പങ്കുവച്ചു. ശക്തമായ നടപടിയുണ്ടാകുമെന്ന പ്രധാനമന്ത്രിയുടെ ട്വീറ്റാണ് പേളി പങ്കുവച്ചത്. ഇതിനേയും സോഷ്യല്‍ മീഡിയ ചോദ്യം ചെയ്തതോടെ പേളി വീണ്ടും പ്രതികരണവുമായെത്തി. താന്‍ വയലന്‍സിന് പകരം സമാധാനത്തെ തെരഞ്ഞെടുത്തത് പലരേയും ചൊടിപ്പിച്ചുവെന്നാണ് പേളി പറഞ്ഞത്. തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ മക്കളെ വച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതായും പേളി ആരോപിച്ചു.
'ഞാന്‍ പേളി മാണിയാണ്. അതെ, എന്റെ ഇഷ്ടപ്പെട്ട നിറം കാവിയാണ്. നമ്മുടെ ഇന്ത്യന്‍ പതാകയില്‍ ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നിറം അതാണ്' എന്നും പേളി പ്രതികരിച്ചു. പേളിയുടെ മറുപടിയ്‌ക്കെതിരേയും വിമര്‍ശനം വ്യാപകമായി. ഇതോടെ പേളി ഈ സ്റ്റോറി ഡിലീറ്റ് ചെയ്യുകയും തന്റെ കമന്റ് ബോക്‌സ് ഓഫാക്കുകയും ചെയ്തു. എങ്കിലും പോസ്റ്റുകളിലൂടേയും മറ്റും സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് പേളിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates