

സോഷ്യല്‍ മീഡിയയ്ക്ക് തീയിട്ടിരിക്കുകയാണ് മോഹന്‍ലാല്‍. ഒരൊറ്റ പരസ്യ ചിത്രം കൊണ്ട് സോഷ്യല്‍ മീഡിയയാകെ നിറയുകയാണ് മോഹന്‍ലാല്‍. തുടരും സിനിമയിലെ ജോര്‍ജ് സാര്‍ പ്രകാശ് വര്‍മയും നിര്‍വാണ പ്രൊഡക്ഷന്‍സും ഒരുക്കിയ പരസ്യ ചിത്രമാണ് വൈറലായി മാറുന്നത്. വിന്‍സ്‌മേര ജുവല്‍സിന്റെ പരസ്യത്തിലെ മോഹന്‍ലാലിന്റെ സ്‌ത്രൈണഭാവങ്ങളാണ് ചര്‍ച്ചയായി മാറുന്നത്.
നിമിഷങ്ങള്‍ മാത്രം വന്ന് പോകുന്ന സ്‌ത്രൈണഭാവങ്ങളിലൂടെ മോഹന്‍ലാല്‍ എന്ന നടന്‍ ഒരിക്കല്‍ കൂടെ അത്ഭുതപ്പെടുത്തുകയാണ്. കാലമെത്ര കഴിഞ്ഞാലും വറ്റാത്തൊരു കിണര്‍ തന്നെയാണ് മോഹന്‍ലാല്‍ എന്ന് ഒരിക്കല്‍ കൂടെ അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. പരസ്യത്തിലെ മോഹന്‍ലാലിന്റെ പ്രകടനത്തിനൊപ്പം പരസ്യത്തിന്റെ ആശയവും കയ്യടി നേടുന്നുണ്ട്. സോഷ്യല്‍ മീഡിയയാകെ ചര്‍ച്ചാ വിഷയം ഇപ്പോള്‍ ഈ പരസ്യവും മോഹന്‍ലാലുമാണ്.
ഇതിനിടെ മറ്റൊരു പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. നിര്‍വാണയുടെ പരസ്യത്തിലെ മോഹന്‍ലാലിന്റെ സ്‌ത്രൈണഭാവങ്ങളും മുമ്പൊരിക്കല്‍ ചര്‍ച്ചയിലുണ്ടായിരുന്ന മോഹന്‍ലാല്‍-ബ്ലെസി ചിത്രവുമാണ് പോസ്റ്റിലെ വിഷയം. ആരാധകര്‍ പോലും മറന്നു പോയ ആ സിനിമ വീണ്ടും ചർച്ചകളില്‍ നിറയുകയാണ്.
പരസ്യത്തിലേത് പോലെ സ്‌ത്രൈണഭാവമുള്ളൊരു നെഗറ്റീവ് കഥാപാത്രത്തെയാണ് ബ്ലെസിയുടെ ആ സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കാനിരുന്നതെന്നാണ് പോസ്റ്റില്‍ പറയുന്നത്. പോസ്റ്റില്‍ പറയുന്നത് ഇപ്രകാരമാണ്: മോഹന്‍ലാലും ബ്ലെസിയും നേരത്തെ ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഈ സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം ക്രോസ് ഡ്രസ്സര്‍ ആണ്. ബോയ്‌സ് ഹോസ്റ്റലിന്റെ അടുത്തായി താമസിക്കുന്ന അയാള്‍ രാത്രി കാലങ്ങളില്‍ മൃഗമായി മാറുകയും കൊലപാതക പരമ്പര നടത്തുകയും ചെയ്യുന്നു എന്നതാണ് സിനിമയുടെ കഥ.
നടക്കാതെ പോയ ആ സിനിമയുടെ തീം ഓര്‍മ്മപ്പെടുത്തുന്നതാണ് മോഹന്‍ലാല്‍-പ്രകാശ് വര്‍മ പരസ്യമെന്നാണ് വൈറല്‍ പോസ്റ്റ് പറയുന്നത്. പരസ്യത്തിലെ മോഹന്‍ലാലിന്റെ സ്‌ത്രൈണഭാവവും മാലയണിയുന്നതുമൊക്കെയാണ് പോസ്റ്റിട്ടയാളെ പഴയ കഥ വീണ്ടും ഓര്‍മ്മപ്പെടുത്തുന്നത്. പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്. അങ്ങനൊരു സിനിമ നടന്നിരുന്നുവെങ്കില്‍ മലയാള സിനിമയെ മാത്രമല്ല, ഇന്ത്യന്‍ സിനിമയെ തന്നെ ഞെട്ടിക്കുന്നതായി മാറിയേനെ എന്നാണ് ആരാധകര്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates