
പ്രഭാസ് - നാഗ് അശ്വിൻ ചിത്രം കൽക്കി 2898 എഡി സിനിമ പ്രേക്ഷകരിൽ ഉണ്ടാക്കിയിരിക്കുന്ന ആവേശം ചെറുതല്ല. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറപ്രവർത്തകർ റിലീസ് ട്രെയ്‌ലറും പുറത്തുവിട്ടിരുന്നു. വൻ സ്വീകാര്യതയാണ് റിലീസ് ട്രെയ്ലറിനും ലഭിക്കുന്നത്. പ്രേക്ഷകരിൽ പ്രതീക്ഷയുണർത്തുന്ന കൽക്കിയുടെ ചില ഘടകങ്ങളിലൂടെ ഒന്ന് സഞ്ചരിക്കാം. വൈജയന്തി മൂവീസ് ആണ് ചിത്രം നിർമ്മിക്കുന്നത്.
കൽക്കിയുടെ ഏറ്റവും വലിയ ഹൈലൈറ്റ് ചിത്രത്തിന്റെ താരനിര തന്നെയാണ്. പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദിഷ, പഠാനി, ശോഭന, ദുൽഖർ സൽമാൻ, അന്ന ബെൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്.
മഹാനടി എന്ന ചിത്രം മുതലേ തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ നെഞ്ചിൽ കുറിച്ചിട്ട പേരാണ് നാഗ് അശ്വിൻ്റേത്. ഏറ്റവും മികച്ച ദൃശ്യവിസ്മയമാണ് കൽക്കിയിലൂടെ സംവിധായകൻ ഒരുക്കിയിരിക്കുന്നതെന്ന് ഇതുവരെയുള്ള അപ്ഡേറ്റുകളിൽ നിന്നെല്ലാം വ്യക്തമാണ്. കൽക്കിയുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയൊരുക്കിയിരിക്കുന്നത് നാഗ് അശ്വിനാണ്.
ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ മുതൽമുടക്കിലൊരുക്കിയിരിക്കുന്ന സിനിമയാണ് കൽക്കി 2898 എഡി. 600 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.
പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവ എന്ന കഥാപാത്രത്തിന്റെ ഉറ്റ ചങ്ങാതിയായി ബുജ്ജി എന്ന ഫ്യൂച്ചറിസ്റ്റിക് സൂപ്പര്‍ കാർ തന്നെയാണ് നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്. റോബോട്ടിക് കാര്‍ ആയതിനാല്‍ മനുഷ്യശബ്ദത്തില്‍ സംസാരിക്കാനും ബുജ്ജിയ്ക്ക് കഴിയും. നടി കീർത്തി സുരേഷ് ആണ് ബുജ്ജിയ്ക്ക് ശബ്ദം നൽകിയിരിക്കുന്നത്.
കമൽ ഹാസന്റെ ചിത്രത്തിലെ ലുക്ക് തന്നെ ആരാധകരെ ആവേശത്തിലാക്കി കഴിഞ്ഞു. തന്റെ കഥാപാത്രം കണ്ട് പ്രേക്ഷകർ ഞെട്ടുമെന്ന് കമൽ ഹാസൻ തന്നെ പറയുകയും ചെയ്തിട്ടുണ്ട്. യാസ്കിൻ എന്ന കഥാപാത്രമായാണ് ഉലകനായകനെത്തുക. കലി അവതാരത്തോട് കമൽ ഹാസന്റെ കഥാപാത്രത്തിന് സാമ്യമുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
ചിത്രത്തിൽ ധാരാളം യുദ്ധ രംഗങ്ങളും ആക്ഷൻ സീക്വൻസുകളുമുണ്ടെന്ന് ട്രെയ്‌ലറിൽ വ്യക്തമാണ്. നന്മയും തിന്മയും തമ്മിലുള്ള സംഘർഷം എന്തായാലും പ്രേക്ഷകരെ ആവേശം കൊള്ളിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. പ്രഭാസിന്റേയും അമിതാഭ് ബച്ചന്റേയുമൊക്കെ ആക്ഷൻ രംഗങ്ങളും ചിത്രത്തിൽ ഉണ്ടാകും. ഗംഭീര വിഎഫ്എസും ചിത്രത്തിനായി ഒരുക്കിയിട്ടുണ്ട്.
ഇന്ത്യന്‍ ഇതിഹാസങ്ങളിലും പുരാണങ്ങളിലും ഊന്നിക്കൊണ്ട് ഭാവിയില്‍ നടക്കുന്ന സയന്‍സ് ഫിക്ഷന്‍ കഥയായാണ് കൽക്കിയെത്തുക. കാശി, കോംപ്ലക്‌സ്, ശംഭാള എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിലുള്ള പ്രതീക്ഷകളും ഏറെയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates