

മുംബൈയിൽ വച്ച് യാദൃച്ഛികമായി പഴയൊരു ആരാധകനെ കണ്ടുമുട്ടിയ അനുഭവം പങ്കുവച്ചിരിക്കുകയാണ് 'പ്രിയം' സിനിമയിലെ നായിക ദീപ നായർ. അൽപം സർപ്രൈസ് നിലനിർത്തി കൊണ്ടാണ് താരം തന്റെ ആരാധകനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്.
‘പ്രിയം’ റിലീസ് ചെയ്ത സമയത്ത് സ്കൂൾ വിദ്യാർഥി ആയിരുന്നു ഈ ആരാധകനെന്നും പിന്നീട് സിനിമയിലെ തിരക്കേറിയ താരവും നിർമാതാവുമൊക്കെയായി മാറിയെന്നും ദീപ നായർ പറഞ്ഞു. ഒടുവിൽ പ്രിയപ്പെട്ട ആരാധകനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചു. ‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ അജു വർഗീസായിരുന്നു ദീപയുടെ പ്രിയപ്പെട്ട ആരാധകൻ.
മുംബൈയിലെ ഹോട്ടലിൽ വച്ച് അപ്രതീക്ഷിതമായി കണ്ടപ്പോൾ അജു വർഗീസാണ് തന്നെ തിരിച്ചറിഞ്ഞതെന്നും ദീപ നായർ പറഞ്ഞു. ‘‘മുംബൈയിൽ ഐടിസി മറാത്ത ഹോട്ടലിന്റെ ലിഫ്റ്റിൽ വച്ചാണ് ഞാൻ ഈ വ്യക്തിയെ അപ്രതീക്ഷിതമായി കാണുന്നത്. എനിക്ക് ദീർഘകാലമായി അറിയാവുന്ന കക്ഷിയാണ് ഇദ്ദേഹം.
പല തവണ സംസാരിച്ചിട്ടുണ്ട്. പക്ഷേ, നേരിൽ കണ്ടിട്ടില്ല. ‘പ്രിയം’ ഇറങ്ങിയ കാലത്ത് എന്റെ ആരാധകനായിരുന്നു. ആ സമയത്ത് അദ്ദേഹം സ്കൂളിൽ ആയിരുന്നിരിക്കണം. ഇപ്പോൾ ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. നിങ്ങൾക്ക് ഈ വ്യക്തി ആരാണെന്ന് ഊഹിക്കാമോ? ഞാൻ ചില സൂചനകൾ തരാം. മലയാളത്തിൽ പ്രശസ്തനായ ഒരു അഭിനേതാവാണ്. മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം പല തവണ നേടിയിട്ടുണ്ട്.
ഫൺടാസ്റ്റിക് ഫിലിംസ് എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ഉടമസ്ഥരിൽ ഒരാളാണ്. 2010ൽ ഇറങ്ങിയ ‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ ഇദ്ദേഹം അരങ്ങേറിയത്. ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായിക്കാണും. അതെ, പ്രതിഭാധനനായ അജു വർഗീസ് ആണ് ഞാൻ പറഞ്ഞ ആരാധകൻ.
ഈ കൂടിക്കാഴ്ചയുടെ രസം എന്താണെന്നു വച്ചാൽ അജുവാണ് എന്നെ ആദ്യം തിരിച്ചറിഞ്ഞത്. ഞാൻ ആളെ തിരിച്ചറിയുന്നതിന് മുൻപെ അജു എന്നെ മനസ്സിലാക്കി. നന്ദി അജു, എന്നെ തിരിച്ചറിഞ്ഞതിന്! മറ്റൊരു സമയത്ത് നമുക്ക് ഇനിയും കാണാം.’’- പ്രിയ വിഡിയോയിൽ പറഞ്ഞു.
‘പ്രിയം’ എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനം കവർന്ന നായികയാണ് ദീപ നായർ. കുഞ്ചാക്കോ ബോബനൊപ്പം മുഴുനീള വേഷത്തിലെത്തിയ താരം പിന്നീട് സിനിമയിൽ അഭിനയിച്ചില്ല. വിവാഹത്തിനു ശേഷം ഭർത്താവിനും മക്കൾക്കുമൊപ്പം വിദേശത്താണ് ദീപ സ്ഥിരതാമസം ആക്കിയിരിക്കുന്നത്. ഇപ്പോൾ അവധി ആഘോഷിക്കാൻ ഇന്ത്യയിലെത്തിയിട്ടുണ്ട് താരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates