2014ലാണ് ബോക്സിങ് താരം മേരി കോമിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ പുറത്തിറങ്ങുന്നത്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ് മേരി കോം ആയി എത്തിയത്. ചിത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും മണിപ്പൂരുകാരിയായ മേരികോം ആയി പ്രിയങ്ക എത്തിയത് വലിയ വിമർശനങ്ങൾക്ക് കാരണമായി. മേരി കോമിന്റെ രൂപത്തോട് നീതിപുലർത്താൻ പ്രിയങ്കയ്ക്കായില്ല എന്നായിരുന്നു പ്രധാന വിമർശനം. ഇപ്പോൾ അതിനോട് പ്രതികരിച്ചിരിക്കുകയാണ് താരം. മേരി കോമായി അഭിനയിക്കാൻ താൻ അനുയോജ്യയായിരുന്നില്ല എന്നാണ് വാനിറ്റി ഫെയറിന നല്‍കിയ അഭിമുഖത്തിൽ പ്രിയങ്ക പറഞ്ഞത്.
മേരി കോമിനെ വിട്ടുകളയാൻ തോന്നിയില്ല
''മേരി കോം ചെയ്യുന്നതില്‍ എനിക്ക് ആശങ്കകളുണ്ടായിരുന്നു. രാജ്യത്തൊട്ടാകെയുള്ള ജനങ്ങള്‍ക്ക് പ്രചോദനമായ ജീവിച്ചിരിക്കുന്ന പ്രതിഭയാണ് മേരി കോം. ഇന്ത്യയിലെ വടക്ക്-കിഴക്കന്‍ സംസ്ഥാനത്തു നിന്നാണ് മേരി കോം വരുന്നത്. അവിടെ നിന്നുള്ള ഒരു അഭിനേത്രി തന്നെയായിരുന്നു ചിത്രത്തിന് അനുയോജ്യ. എന്നാല്‍ ഒരു നടിയെന്ന നിലയില്‍ ഞാന്‍ അത്യാഗ്രഹിയായിരുന്നു. എന്നെ ഒരുപാട് സ്വാധീനിച്ച വ്യക്തിയാണ് മേരി കോം. സംവിധായകന്‍ എന്നോട് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ എനിക്കത് വിട്ടുകളയാന്‍ തോന്നിയില്ല. ഞാനായിരുന്നില്ല ചിത്രത്തിന് അനുയോജ്യയെന്ന് ഇപ്പോള്‍ ബോധ്യമുണ്ട്.''- പ്രിയങ്ക പറഞ്ഞു.
അഞ്ചു മാസം നീണ്ട പരിശീലനം
മേരി കോം ആവാനായി നടത്തിയ തയാറെടുപ്പുകളെക്കുറിച്ചും താരം തുറന്നു പറഞ്ഞു. അഞ്ച് മാസങ്ങളോളം നീണ്ട പരിശീലനമായിരുന്നു ചിത്രത്തിനുവേണ്ടി വന്നത് എന്നാണ് പ്രിയങ്ക പറഞ്ഞത്. മേരിയുടെ വീട്ടില്‍ പോയി കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചു. മേരിയുടെ മക്കളെയും ഭര്‍ത്താവിനെയും കണ്ടു സംസാരിച്ചു. ഒരു കായികതാരത്തിന്റെ രൂപഭാവം കൈവരിക്കുക എന്നത് അത്ര എളുപ്പമല്ലെന്നും താരം കൂട്ടിച്ചേർത്തു. മേരി കോം എനിക്ക് വലിയ ഒരുപാഠമായിരുന്നെന്നും പ്രിയങ്ക പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates