

മരക്കാർ റിലീസ് വിവാദമായിരിക്കെ തിയേറ്റർ ഉടമകളുടെ സംഘടനായ ഫിയോക്കിൽ നിന്നും രാജിവച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ. ഫിയോക് ചെയർമാൻ ദിലീപിന്റെ കൈവശമാണ് രാജിക്കത്ത് നൽകിയത്. താൻ തിയേറ്റർ ഉടമകളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാൻ ആഗ്രഹിക്കുന്നില്ല. രാജി കത്ത് സ്വീകരിക്കണമെന്നുമാണ് അദ്ദേഹം കത്തിൽ പറഞ്ഞത്.
പ്രതിഷേധത്തിന് പിന്നാലെ രാജി
മരക്കാർ ഒടിടി റിലീസ് ചെയ്യുന്ന വിഷയത്തിൽ തന്നോട് ആരും തന്നെ ചർച്ച നടത്തിയിട്ടില്ല. ചർച്ച നടന്നത് എല്ലാം 'മോഹൻലാൽ സാറുമായുമാണ്' എന്നും ആന്റണി പെരുമ്പാവൂരിന്റെ രാജി കത്തിൽ പറയുന്നുണ്ട്. തിയറ്റർ വീണ്ടും തുറന്നതിനു പിന്നാലെയാണ് മരക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട ചർച്ചകൾ കൊഴുത്തത്. ചിത്രം ഒടിടി റിലീസ് ചെയ്യുമെന്നുള്ള സൂചനകൾ ആന്റണി പെരുമ്പാവൂർ നൽകിയതോടെ പ്രതിഷേധവുമായി ഫിയോക്ക് രംഗത്തെത്തിയിരുന്നു. തിയറ്ററിൽ വീണ്ടും ആളെ കയറ്റാൻ മരക്കാർ വേണമെന്നായിരുന്നു ആവശ്യം.
ആമസോൺ പ്രൈമുമായി ചർച്ച നടത്തി
ആമസോൺ പ്രൈമുമായി ചർച്ച നടത്തിയതായും സിനിമ ഈ വര്‍ഷം തന്നെ റിലീസായേക്കുമെന്നും ആന്‍റണി പെരുമ്പാവൂർ അടുത്തിടെയാണ് പറഞ്ഞത്. നിലവില്‍ 50 ശതമാനം ആളുകളെ തിയേറ്ററുകളിലേക്ക് പ്രവേശിപ്പിക്കാനാകൂ. ഈ സാഹചര്യത്തില്‍ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത് ലാഭകരമായിരിക്കില്ല. തിയേറ്റര്‍ അല്ലെങ്കില്‍ ഒടിടി. ഇനിയും കാത്തിരിക്കാനാകില്ല. അനുകൂല സാഹചര്യമൊരുക്കിയാല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ഇല്ലെങ്കില്‍ മറ്റുവഴികളെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്നാണ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
പലപ്രാവശ്യം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റുകയായിരുന്നു. തിയറ്ററിൽ മാത്രമേ ചിത്രം റിലീസ് ചെയ്യുകയൊള്ളൂ എന്നായിരുന്നു ആദ്യം ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നത്. ഏറെ നാളുകൾക്ക് ശേഷം ഇന്നാണ് തിയറ്ററുകൾ തുറന്നിരുന്നത്. 50 ശതമാനം സീറ്റിങ് കപ്പാസിറ്റിയോടെയാണ് പ്രദർശനം. നിരവധി മലയാളം സിനിമകളാണ് തിയറ്ററിൽ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനൊപ്പം മരക്കാർ കൂടി വരുന്നതോടെ തിയറ്ററുകളിൽ കാണികൾ നിറയുമെന്ന പ്രതീക്ഷയിലായിരുന്നു തിയറ്റർ ഉടമകൾ. അതിനിടെയാണ് ഒടിടിയിൽ റിലീസ് ചെയ്യുമെന്ന വാർത്തകൾ വരുന്നത്. പ്രിയദര്‍ശന്‍റെ സംവിധാനത്തിൽ മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രത്തിൽ പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയ വൻ താരനിരയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates