17ാം വയസ്സില്‍ പഠനം അവസാനിപ്പിച്ച് സിനിമയിലേക്ക്, ബോളിവുഡിന്റെ ഷോമാന്‍; രാജ് കപൂറിന്റെ നൂറു വര്‍ഷങ്ങള്‍

ഡിസംബര്‍ 14ന് രാജ് കപൂര്‍ ജനിച്ചിട്ട് 100 വര്‍ഷം തികയുകയാണ്
raj kapoor
രാജ് കപൂര്‍
Updated on
1 min read

'ഞാന്‍ മരിക്കുമ്പോള്‍ മൃതദേഹം എന്റെ സ്റ്റുഡിയോയിലേക്ക് കൊണ്ടുവരണം. ലൈറ്റും ബഹളവുമെല്ലാം കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ ഞാന്‍ എഴുന്നേറ്റുവരാന്‍ സാധ്യതയുണ്ട്.'- ഒരുകാലത്ത് ബോളിവുഡിനെ അടക്കി വാണിരുന്ന രാജ് കപൂറിന്‍റെ വാക്കുകളാണ് ഇത്. അത്രത്തോളം പ്രിയപ്പെട്ടതായിരുന്നു രാജ് സാഹബിന് സിനിമ.

നടന്‍ എന്ന നിലയില്‍ മാത്രമല്ല സംവിധായകനും നിര്‍മാതാവുമായി അദ്ദേഹം ബോളിവുഡില്‍ നിറഞ്ഞു. ഡിസംബര്‍ 14ന് രാജ് കപൂര്‍ ജനിച്ചിട്ട് 100 വര്‍ഷം തികയുകയാണ്. അഭിനേതാവായ പൃഥ്വിരാജ് കപൂറിന്റെ മകനായി 1924 ഡിസംബര്‍ 14നായിരുന്നു രാജ് കപൂറിന്റെ ജനനം. സൃഷ്ടി നാഥ് കപൂര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്.

17ാം വയസിലാണ് സിനിമയിലേക്ക് വരാന്‍ അദ്ദേഹം തീരുമാനിക്കുന്നത്. പഠനം ഉപേക്ഷിച്ച് സിനിമയിലേക്ക് വരാന്‍ അദ്ദേഹം അച്ഛനോട് അനുവാദം തേടി. മാസം 10 രൂപ സ്റ്റൈപെന്റില്‍ ജോലി ചെയ്യുന്ന നിരവധി സഹായികളില്‍ ഒരാളായി പ്രവര്‍ത്തിക്കാമെങ്കില്‍ സിനിമയിലേക്ക് വരാം എന്നായിരുന്നു അച്ഛന്റെ കണ്ടീഷന്‍. അങ്ങനെയാണ് രാജ് കപൂര്‍ സിനിമാ ലോകത്തേക്ക് വരുന്നത്. പിന്നാലെ അദ്ദേഹത്തിന്റെ സഹോദരങ്ങളായ ശശി കപൂറും ഷമ്മി കപൂറും സിനിമയിലേക്ക് എത്തി.

കുറച്ചു സിനിമകളില്‍ നടനായി വേഷമിട്ടതിനു ശേഷമാണ് സംവിധാനത്തിലേക്കും നിര്‍മാണത്തിലേക്കും ചുവടുവെക്കുന്നത്. 1948 ആദ്യമായി സംവിധാനം ചെയ്ത അഗ്നി എന്ന ചിത്രത്തിന്റെ നിര്‍മാതാവും നടനും രാജ്കപൂര്‍ തന്നെയായിരുന്നു. അന്ന് 24വയസായിരുന്നു രാജ് കപൂറിന്റെ പ്രായം. ആര്‍ കെ ഫിലിംസ് എന്ന നിര്‍മാണ കമ്പനി തുടങ്ങുന്നതും ഈ സിനിമയിലൂടെയാണ്. അഞ്ച് പതിറ്റാണ്ടു നീണ്ടു നില്‍ക്കുന്ന കരിയറില്‍ പത്ത് സിനിമകള്‍ സംവിധാനം ചെയ്യുകയും 15 സിനിമകള്‍ നിര്‍മിക്കുകയും ചെയ്തു. ഒരേ ടീമിനൊപ്പമാണ് അദ്ദേഹം സിനിമകളെല്ലാം ചെയ്തത് എന്നതും മറ്റൊരു പ്രത്യേകതയായിരുന്നു.

ബോളിവുഡിലെ ഷോമാന്‍ എന്നായിരുന്നു രാജ് കപൂര്‍ അറിയപ്പെട്ടത്. മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ ചാര്‍ലി ചാപ്ലിന്‍ എന്നും അദ്ദേഹത്തിന് പേരു വന്നു. അഭിനയത്തിലെ ചാപ്ലിന്‍ ടച്ചാണ് അദ്ദേഹത്തിന് ആ പേര് നേടിക്കൊടുത്തത്. 1951 റിലീസ് ചെയ്ത അവാര, ശ്രീ 420, ദിസ് ദേശ് മേന്‍ഗംഗ ബെഹ്തി പേ തുടങ്ങിയ സിനിമകളിലെല്ലാം ചാപ്ലിനുമായുള്ള സാമ്യത നമുക്ക് കാണാനാകും.

മൂന്ന് ദേശിയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളും രാജ് കപൂറിനെ തേടിയെത്തിയിട്ടുള്ളത്. 1988ലാണ് അദ്ദേഹത്തെ രാജ്യം ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കി ആദരിക്കുന്നത്. പുരസ്‌കാരം വാങ്ങാനായി ഡല്‍ഹിയില്‍ എത്തിയ അദ്ദേഹം കടുത്ത ആസ്ത്മയെ തുടര്‍ന്ന് സ്റ്റേഡിയത്തില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മാസത്തിന് ശേഷം 63ാം വയസില്‍ അദ്ദേഹം വിടപറയുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com