

വലിയ ബഹളങ്ങളൊന്നുമില്ലാതെ എത്തി സിനിമാ പ്രേക്ഷകരുടെ മനം കവർന്ന ചിത്രമാണ് 'പെണ്ണും പൊറാട്ടും'. നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് 'പെണ്ണും പൊറാട്ടും'. നൂറോളം പുതുമുഖങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്. ചിത്രത്തിൽ ശബ്ദ സാന്നിധ്യമായി നടൻ ടൊവിനോ തോമസും എത്തിയിരുന്നു.
സുട്ടു എന്ന നായയുടെ ശബ്ദ സാന്നിധ്യമായാണ് ടൊവിനോ ചിത്രത്തിന്റെ ഭാഗമായത്. ഇപ്പോഴിതാ സുട്ടുവിന് ശബ്ദം നൽകാൻ ടൊവിനോയെ തിരഞ്ഞെടുത്തതിന്റെ കാരണം പറയുകയാണ് രാജേഷ് മാധവൻ. മനോരമ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാജേഷ് മാധവൻ.
"കേൾക്കുന്നവർക്ക് വല്ലാത്തൊരു അടുപ്പം തോന്നുന്ന ശബ്ദമാണ് ടൊവിനോയുടേത്. അതിനാൽ ടൊവിനോ തന്നെ സുട്ടുവിന് ശബ്ദം കൊടുക്കണമെന്നത് എന്റെ ആഗ്രഹമായിരുന്നു. ഫസ്റ്റ് കട്ട് ആയപ്പോൾ തന്നെ ഞാൻ അദ്ദേഹത്തെ പോയി കണ്ട് എന്റെ ആവശ്യം പറഞ്ഞു. സമയം പറഞ്ഞാൽ മതി എത്താം എന്നായിരുന്നു മറുപടി. അന്നു മുതൽ സിനിമയ്ക്ക് കിട്ടിയ വലിയ പിന്തുണകളിലൊന്ന് ടൊവിനോയുടേതായിരുന്നു.
സിനിമ ചലച്ചിത്ര മേളകൾക്ക് അയക്കണം എന്ന് ആദ്യം നിർദേശിച്ചതും ടൊവിനോയാണ്. എന്നോടുള്ള സ്നേഹം കൊണ്ടാണ് ബേസിൽ, ദർശന രാജേന്ദ്രൻ, ആനന്ദ് മന്മഥൻ, ദിവ്യപ്രഭ തുടങ്ങിയവർ ചിത്രത്തിന്റെ ഭാഗമായത്".- രാജേഷ് മാധവൻ പറഞ്ഞു. അതേസമയം പെണ്ണും പൊറാട്ടും മികച്ച അഭിപ്രായമാണ് തിയറ്ററുകളിൽ നിന്ന് നേടിയത്. ആക്ഷേപ ഹാസ്യവും ഫാന്റസിയും ചേർത്താണ് രാജേഷ് മാധവൻ ചിത്രമൊരുക്കിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates