'രമ്യ കൃഷ്ണനോ... എന്നാണ് ഞാൻ ചോദിച്ചത്; നീലാംബരിയാകാൻ ആദ്യം തീരുമാനിച്ചത് ഐശ്വര്യ റായിയെ'
സിനിമയിലെ തന്റെ 50 വർഷം ആഘോഷിക്കുകയാണ് നടൻ രജനികാന്ത്. താരത്തിന്റെ കരിയറിലെ തന്നെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു പടയപ്പ. കെ എസ് രവികുമാർ സംവിധാനം ചെയ്ത ചിത്രത്തിന് ഇന്നും നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറ കഥകൾ പറയുകയാണ് രജനികാന്ത്. പടയപ്പ റീ റിലീസിനോടനുബന്ധിച്ച് സൺ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രജനികാന്ത്.
ചിത്രത്തിൽ രമ്യ കൃഷ്ണൻ അവതരിപ്പിച്ച നീലാംബരി എന്ന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചത് ഐശ്വര്യ റായിയെ ആയിരുന്നുവെന്ന് പറയുകയാണ് രജനികാന്ത്. കഥ പറഞ്ഞിട്ടും ഐശ്വര്യയെ കിട്ടാതിരുന്നതിന്റെ കാരണവും രജനികാന്ത് വ്യക്തമാക്കി. ശ്രീദേവി, മാധുരി ദീക്ഷിത്, മീന എന്നിവരെയൊക്കെ ഈ വേഷത്തിലേക്ക് പരിഗണിച്ചിരുന്നുവെന്നും എന്നാൽ എങ്ങനെ രമ്യ കൃഷ്ണനിലേക്ക് ഈ വേഷം എത്തി എന്നതിനെക്കുറിച്ചും രജനികാന്ത് പറഞ്ഞു.
"കഥയിലെ ഏറ്റവും പവർഫുള്ളായിട്ടുള്ള കഥാപാത്രമാണ് നീലാംബരി. ആ വേഷം ആര് ചെയ്യുമെന്ന ചർച്ച വന്നപ്പോൾ എന്റെ മനസിൽ ആദ്യം വന്നത് ഐശ്വര്യ റായ് ആയിരുന്നു. നീലാംബയെ ഐശ്വര്യ റായ് ചെയ്യണമായിരുന്നു ഞങ്ങളുടെ എല്ലാവരുടെയും ആഗ്രഹം. ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചാണ് ഞങ്ങൾ അവരിലേക്ക് എത്താൻ ശ്രമിച്ചത്. മൂന്ന് നാല് മാസം അവരുടെ പിന്നാലെ ഞങ്ങൾ നടന്നു.
അവർ സമ്മതിച്ചിരുന്നെങ്കിൽ, 2-3 വർഷം പോലും കാത്തിരിക്കാൻ ഞാൻ തയ്യാറായിരുന്നു. കാരണം ആ കഥാപാത്രം അങ്ങനെയായിരുന്നു. ആ കഥാപാത്രത്തിന്റെ എല്ലാ മാനറിസവും ഞാൻ ഐശ്വര്യയിൽ കണ്ടിരുന്നു. ആ സമയത്ത് അവർ വളരെ തിരക്കിലായിരുന്നു. അവർക്ക് കഥ ഇഷ്ടമായില്ലെന്ന് പിന്നീട് അറിഞ്ഞു.
അങ്ങനെയാണ് വേറെയാരെ സമീപിക്കും എന്ന് ചിന്തിച്ചത്. ശ്രീദേവി, മാധുരി ദീക്ഷിത്, മീന എന്നിവരെയൊക്കെ പരിഗണിച്ചതായിരുന്നു. പക്ഷേ, അവർക്കാർക്കും ഐശ്വര്യയെപ്പോലെ പവർഫുള്ളായി പെർഫോം ചെയ്യാൻ സാധിക്കില്ലെന്ന് തോന്നി. അപ്പോൾ രവിയാണ് 'രമ്യ കൃഷ്ണൻ ചെയ്താൽ നന്നായിരിക്കും എന്ന് പറയുന്നത്. ആദ്യം എനിക്ക് രമ്യ കൃഷ്ണന്റെ കാര്യത്തിൽ സംശയമുണ്ടായിരുന്നു.
എന്നാൽ ആ കഥാപാത്രത്തെപ്പോലെ ഡാൻസും ഡയലോഗ് ഡെലിവറിയുമൊക്കെ രമ്യയ്ക്ക് ചെയ്യാൻ സാധിക്കുമെന്ന് സംവിധായകൻ അറിയിച്ചു അങ്ങനെയാണ് നീലാംബരി രമ്യ കൃഷ്ണനിലേക്ക് എത്തിയത്."- രജനികാന്ത് പറഞ്ഞു. രമ്യ കൃഷ്ണന്റെ സാന്നിധ്യം പടയപ്പയുടെ ലെവല് തന്നെ മാറ്റി മറിക്കുകയായിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് നീലാംബരിയെ ഒരുക്കിയതെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇത്തരത്തിലുള്ള ഊഹാപോഹങ്ങൾ പ്രചരിച്ചതോടെ ജയലളിത പടം കാണുവാൻ താല്പര്യം പ്രകടിപ്പിച്ചുവെന്നും അങ്ങനെ അവർക്കായി സ്പെഷ്യൽ സ്ക്രീനിങ് നടത്തിയെന്നും രജനികാന്ത് പറഞ്ഞു. സിനിമ അവർക്ക് ഇഷ്ടമായെന്നും രജനികാന്ത് കൂട്ടിച്ചേർത്തു.
Cinema News: Rajinikanth shared on casting decisions for Neelambari in Padayappa.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

