

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ' ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെ ചിത്രത്തെ ചുറ്റിപ്പറ്റി വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ചിത്രത്തിന്റെ മേക്കിങ്ങിനെയും വമ്പൻ സ്‌കെയിലിനെയും പറ്റി നിരവധി പേർ പ്രശംസിക്കുമ്പോൾ, ചിലർ ചിത്രത്തിന്റെ കാസ്റ്റിങ്ങിലുള്ള പിഴവിനെക്കുറിച്ചാണ് ചർച്ച ചെയ്തത്.
ശ്രീരാമനായി രൺബീർ കപൂറിനെ തിരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത് നിരവധി പേരാണ് രംഗത്തെത്തിയത്. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. സാൻ ഡിയാഗോ കോമിക്- കോൺ വേദിയിൽ സംവിധായകൻ നിതേഷ് തിവാരി, നിർമാതാവ് നമിത് മൽഹോത്ര, സഹതാരം യഷ് എന്നിവരോടൊപ്പം ചിത്രത്തിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത രൺബീർ, ശ്രീരാമനെ അവതരിപ്പിക്കുന്നതിനെക്കുറിച്ചും അതിനോടുള്ള ഉത്തരവാദിത്വത്തെക്കുറിച്ചും സംസാരിക്കുകയായിരുന്നു.
ശ്രീരാമനെ അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചപ്പോൾ ആദ്യം മനസിലുയർന്ന ചോദ്യം താൻ ഈ കഥാപാത്രത്തിന് അർഹനാണോ എന്നായിരുന്നുവെന്ന് രൺബീർ പറഞ്ഞു. “എന്റെ മനസിൽ ആദ്യം വന്ന ചോദ്യം ഞാൻ ഈ കഥാപാത്രത്തിന് യോഗ്യനാണോ എന്നായിരുന്നു. ഞാൻ ശരിയായ ആളാണോ ? എന്തുകൊണ്ടാണ് ഈ ഉത്തരവാദിത്വം എനിക്ക് ലഭിച്ചത് ?. എന്നൊക്കെയായിരുന്നു.
എന്നാൽ പിന്നീട് ഈ കഥയുടെ മഹത്വവും സംവിധായകരുടെ ഉദ്ദേശ്യവും മനസ്സിലായി. ഏകദേശം 4000 വർഷങ്ങളായി നിലനിൽക്കുന്ന ഒരു കഥയാണ് ‘രാമായണം’. അത് നമ്മുടെ മനസ്സിന്റെ ആഴങ്ങളിൽ പതിഞ്ഞിരിക്കുന്ന ഒന്നാണ്. അതുകൊണ്ട് ശ്രീരാമനെ അവതരിപ്പിക്കാൻ ഒരേയൊരു ‘ശരിയായ’ നടൻ എന്നൊന്നില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്".- രൺബീർ പറഞ്ഞു.
ശ്രീരാമനെക്കുറിച്ച് ഓരോരുത്തർക്കും വ്യത്യസ്തമായ സങ്കൽപ്പങ്ങളാണുള്ളതെന്നും, അതിനാൽ എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒരു മുഖം കണ്ടെത്തുക അസാധ്യമാണെന്നും താരം കൂട്ടിച്ചേർത്തു. "രാമായണം കേട്ടും വായിച്ചും വളർന്ന ഓരോരുത്തർക്കും സ്വന്തം മനസ്സിലെ രാമനുണ്ട്. ചിലർ ഞാൻ തെറ്റായ തിരഞ്ഞെടുപ്പാണെന്ന് കരുതും. ചിലർ ശരിയായ തിരഞ്ഞെടുപ്പാണെന്നും പറയും.
പക്ഷേ സത്യത്തിൽ, ശരിയായ ഉദ്ദേശ്യത്തോടെയും വിശ്വാസത്തോടെയും ഈ കഥാപാത്രത്തെ സമീപിക്കുന്ന ഏതൊരു നടനും ശ്രീരാമനാകാം". -രൺബീർ പറഞ്ഞു. അതേസമയം ചിത്രത്തിൽ ഡബിൾ റോളിലാണ് എത്തുന്നത് എന്നാണ് ചില ആരാധകരുടെ കണ്ടെത്തൽ. പരശുരാമനായും രൺബീർ തന്നെയാണ് എത്തുന്നത് എന്നാണ് ചിലർ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates