'ഇത്ര വർഷങ്ങൾ വേണ്ടിവന്നോ ജയേട്ടനത് കണ്ടുപിടിക്കാൻ', പി ജയചന്ദ്രന്റെ പരാമർശത്തിൽ പ്രതികരണവുമായി ശോഭ രവീന്ദ്രൻ

സംഗീതത്തെ അനാവശ്യമായി സങ്കീർണ്ണമാക്കാനാണ് രവീന്ദ്രൻ ശ്രമിച്ചതെന്നാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ജയചന്ദ്രൻ പറഞ്ഞത്
ശോഭ രവീന്ദ്രൻ/ വിഡിയോ സ്ക്രീൻഷോട്ട്, ജയചന്ദ്രൻ/ എക്സ്പ്രസ് ഫോട്ടോ
ശോഭ രവീന്ദ്രൻ/ വിഡിയോ സ്ക്രീൻഷോട്ട്, ജയചന്ദ്രൻ/ എക്സ്പ്രസ് ഫോട്ടോ
Updated on
1 min read

സം​ഗീത സംവിധായകൻ രവീന്ദ്രനെ മാസ്റ്ററായി കാണുന്നില്ല എന്ന ​ഗായകൻ പി ജയചന്ദ്രന്റെ പരാമർശം വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.  സംഗീതത്തെ അനാവശ്യമായി സങ്കീർണ്ണമാക്കാനാണ് രവീന്ദ്രൻ ശ്രമിച്ചതെന്നാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ജയചന്ദ്രൻ പറഞ്ഞത്. ഇപ്പോൾ അതിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് രവീന്ദ്രന്റെ ഭാര്യ ശോഭാ രവീന്ദ്രൻ. 

രവീന്ദ്രനെക്കുറിച്ച് പറയാൻ ഇത്രയേറെ വർഷങ്ങൾ വേണ്ടി വന്നു എന്നത് വേദനയുണ്ടാക്കുന്നു എന്നാണ് ശോഭ പറഞ്ഞത്.  ജയേട്ടൻ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു. പക്ഷേ ഇത്ര വർഷങ്ങൾ വേണ്ടിവന്നു ജയേട്ടനത് കണ്ടുപിടിക്കാൻ എന്നുള്ളതാണ് തനിക്ക് ചോദിക്കാനുള്ളത്. മാഷ് ഇവിടെ നിന്ന് പോയിട്ട് തന്നെ പതിനേഴ് വർഷമായി. ഇങ്ങനെയൊരു അഭിപ്രായം പറയാൻ ഇത്രയും വർഷങ്ങൾ വേണ്ടിവന്നു എന്നുള്ളതാണ് സങ്കടകരം.- മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ശോഭ പറഞ്ഞു. 

രവീന്ദ്രൻ മാഷ് ശാസ്ത്രീയ സം​ഗീതത്തെ കുറച്ചുകൂടി ലളിതവത്ക്കരിച്ച് ജനങ്ങളിലെത്തിച്ചു എന്നാണ് നമ്മളെല്ലാവരും പറഞ്ഞുകേട്ടിട്ടുള്ളത്. പക്ഷേ സം​ഗീതത്തെ സങ്കീർണമാക്കി എന്നുകേൾക്കുമ്പോൾ, ജയേട്ടന് അങ്ങനെ തോന്നിക്കാണും. അദ്ദേഹത്തിന് സം​ഗീതത്തേക്കുറിച്ച് ആധികാരികമായി അറിയാം എന്നുള്ളതുകൊണ്ടായിരിക്കും അങ്ങനെ പറഞ്ഞിട്ടുണ്ടാവുകയെന്നും ശോഭ രവീന്ദ്രൻ കൂട്ടിച്ചേർത്തു. 

ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു വിവാ​ദപരാമർശമുണ്ടായത്. ജി ദേവരാജൻ, വി ദക്ഷിണാമൂർത്തി, കെ രാഘവൻ, എം എസ് ബാബുരാജ്, എം കെ അർജുനൻ, എം എസ് വിശ്വനാഥൻ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് ഭാഗ്യമായി കാണുന്നു. ഇവര്‍ ഓരോരുത്തര്‍ക്കും അവരുടേതായ സ്‌റ്റൈലുകളുണ്ടായിരുന്നു. ജി ദേവരാജന്‍ എന്റെ യഥാര്‍ത്ഥ മെന്ററും ഗുരുവുമാണ്. ഇവര്‍ക്കു ശേഷം മാസ്റ്റര്‍ എന്നു വിളിക്കാന്‍ അര്‍ഹനായത് ജോണ്‍സന്‍ മാത്രമാണ്. ജോണ്‍സണിന് ശേഷം മാസ്റ്റര്‍ എന്നു വിളിക്കാന്‍ അര്‍ഹതയുള്ള ആരുമില്ല.- ജയചന്ദ്രന്‍ പറഞ്ഞു. 

രവീന്ദ്രന്‍ മാസ്റ്ററിനെക്കുറിച്ചുള്ള അഭിപ്രായം എന്തെന്ന ചോദ്യത്തിനാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. മാസ്റ്റര്‍ കമ്പോസറായി ഞാന്‍ അദ്ദേഹത്തെ കാണുന്നില്ല. അദ്ദേഹത്തിന്റെ കോമ്പോസിഷനുകളെല്ലാം അനാവശ്യമായി സങ്കീര്‍ണമായിരുന്നു. എന്തിനാണ് സംഗീതത്തെ സങ്കീര്‍ണമാക്കുന്നത്. അദ്ദേഹം മികച്ച സംഗീതജ്ഞനാകുമായിരുന്നു പക്ഷേ പാതിയില്‍ വഴിമാറിപ്പോകുകയായിരുന്നു.- ജയചന്ദ്രന്‍ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com