

നിർമാണ കമ്പനിക്കെതിരെ പരാതിയുമായി നടൻ രവി മോഹൻ (ജയം രവി). കരാർ ഒപ്പിട്ട സിനിമ ഷൂട്ടിങ് ആരംഭിക്കാത്തതിനാൽ 9 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് നിർമാണ കമ്പനിയായ ബോബി ടച്ച് ഗോൾഡ് യൂണിവേഴ്സൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെയാണ് രവി മോഹൻ പരാതി നൽകിയത്. ഹർജിയിൽ മറുപടി നൽകാൻ മദ്രാസ് ഹൈക്കോടതി നിർമാണ കമ്പനിയോട് ആവശ്യപ്പെട്ടു.
നിർമാണ കമ്പനിയുടെ രണ്ട് സിനിമകളിൽ അഭിനയിക്കാൻ നടൻ കരാർ ഒപ്പിട്ടെങ്കിലും ഷെഡ്യൂൾ ചെയ്തതു പോലെ ഷൂട്ടിങ് ആരംഭിച്ചില്ല. ഇതിനാൽ തനിക്ക് ഉണ്ടായ നഷ്ടത്തിന് 9 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് രവി മോഹൻ കേസ് ഫയൽ ചെയ്തത്. കോൾഷീറ്റ് നൽകിയിട്ടും ഷൂട്ടിങ് വൈകിയതിനാൽ നഷ്ടം സംഭവിച്ചതായി രവി മോഹൻ ഹർജിയിൽ ചൂണ്ടിക്കാട്ടി.
2025 ജനുവരി മുതൽ മാർച്ച് വരെ 80 ദിവസത്തെ കോൾഷീറ്റ് അനുവദിച്ചിട്ടും ഒരു തരത്തിലുള്ള ഷൂട്ടിങ്ങും ആരംഭിച്ചില്ലെന്നും ഇതുമൂലം മറ്റ് സിനിമകളിൽ അവസരങ്ങൾ നഷ്ടപ്പെട്ടു എന്നും രവി മോഹൻ ഹർജിയിൽ പറയുന്നു. മാർച്ച് മുതൽ ജൂൺ വരെ സമയം അനുവദിച്ചെങ്കിലും, സിനിമയുടെ ഷൂട്ടിങ്ങിൽ പുരോഗതിയില്ലാത്തതിനാൽ കരാർ അവസാനിച്ചുവെന്നും അതിനാൽ പദ്ധതിയിൽ നിന്ന് പിന്മാറിയെന്നും അദ്ദേഹം പറഞ്ഞു.
വിഷയം നിർമാതാവിനെ അറിയിച്ചപ്പോൾ, 6 കോടി രൂപയുടെ മുൻകൂർ പേയ്‌മെന്റ് തിരികെ നൽകാൻ നോട്ടീസ് അയച്ചു. ഈ സാഹചര്യത്തിൽ, കമ്പനി നിർമിച്ച 'ചെന്നൈ സിറ്റി ഗ്യാങ്സ്റ്റർ' ഉൾപ്പെടെയുള്ള സിനിമകളുടെ വിൽപ്പനയും റിലീസും തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
എന്നാൽ, കരാർ ലംഘിച്ചാണ് രവി മോഹൻ ‘പരാശക്തി’ എന്ന സിനിമയിൽ അഭിനയിച്ചത് എന്ന് പ്രൊഡക്ഷൻ കമ്പനി വാദിച്ചു. പ്രാരംഭ വാദങ്ങൾ കേട്ട ശേഷം കേസ് ജൂലൈ 23 ലേക്ക് മാറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates