'രജനികാന്ത് നല്ല നടനാണോ? സിനിമയുടെ പകുതി ഭാ​ഗവും സ്ലോ-മോഷൻ'; വിവാദ പരാമർശവുമായി ആർജിവി

രജനികാന്ത് ഒരു നല്ല നടനാണോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല.
Ram Gopal Varma, Rajinikanth
രാം ​ഗോപാൽ വർമ, രജനികാന്ത്ഫെയ്സ്ബുക്ക്
Updated on
1 min read

നടൻ രജനികാന്തിനെതിരെ വിവാദ പരാമർശവുമായി സംവിധായകൻ രാം ​ഗോപാൽ വർമ. ഒരു മാധ്യമത്തിന് അടുത്തിടെ നൽകിയ അഭിമുഖത്തിലായിരുന്നു രാം ​ഗോപാൽ വർമയുടെ പരാമർശം. സ്ലോ-മോഷൻ ടെക്നിക്കുകൾ ഇല്ലാതെ അദ്ദേഹത്തിന് അഭിനയിക്കാൻ കഴിയുമോ എന്നും ആർജിവി ചോദിച്ചു. നടനും താരവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചാണ് ആർജിവി അഭിമുഖത്തിൽ സംസാരിച്ചത്.

"അഭിനയം എന്നത് ഒരു കഥാപാത്രത്തെയും താരം എന്നത് പെർഫോമൻസിനെയും ആശ്രയിച്ചാണിരിക്കുന്നത്. ഇത് രണ്ടും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്. രജനികാന്ത് ഒരു നല്ല നടനാണോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. സത്യയില്‍ മനോജ് ബാജ്പെയ് ചെയ്ത പോലെ ഒരു കഥാപാത്രം രജനികാന്തിന് ചെയ്യാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.

പക്ഷേ രജനികാന്തിനെ നിങ്ങൾക്ക് അങ്ങനെ മാത്രം കാണാനാണ് ഇഷ്ടം. സ്ലോ മോഷൻ ഇല്ലാതെ രജനികാന്തിന് നിലനിൽക്കാൻ കഴിയുമോ എന്ന് എനിക്കറിയില്ല. സിനിമയുടെ പകുതി ഭാഗവും ഒന്നും ചെയ്യാതെ രജനികാന്ത് സ്ലോ മോഷനിൽ നടക്കുന്നത് കാണുന്നതിൽ ആളുകൾക്ക് യാതൊരു വിരോധവുമില്ല. അത് നിങ്ങൾക്ക് വലിയ കാര്യമാണ്".- ആർജിവി പറഞ്ഞു.

അതോടൊപ്പം രജനികാന്ത്, അമിതാഭ് ബച്ചൻ തുടങ്ങിയ നടന്മാരെ ആളുകൾ ദിവ്യപുരുഷൻമാരായാണ് കാണുന്നതെന്നും ആർ‌ജി‌വി കൂട്ടിച്ചേർത്തു. "ഒരു സാധാരണ കഥാപാത്രത്തെ അവർ അവതരിപ്പിക്കുമ്പോൾ അത് പ്രേക്ഷകരെ നിരാശപ്പെടുത്തും". ഒരു സിനിമയിൽ അമിതാഭ് ബച്ചന് വയറുവേദന അനുഭവപ്പെട്ട ഒരു രം​ഗത്തേക്കുറിച്ച് ആർജിവി ഓർത്തെടുത്തു.

"എനിക്ക് ആ സിനിമയിലെ ആ രംഗം കാണുന്നത് ഭയങ്കര വെറുപ്പായിരുന്നു. അമിതാഭ് ബച്ചന് വയറുവേദന വരുന്നത് കാണാൻ എനിക്ക് ആഗ്രഹമില്ല. അപ്പോൾ പ്രേക്ഷകരെപ്പോഴും അവരെ ദിവ്യപുരുഷൻമാരായാണ് കാണുന്നത്. താരങ്ങള്‍ ദിവ്യപുരുഷന്‍മാരാണ്. അവര്‍ക്ക് സാധാരണക്കാരാവാന്‍ അല്ലെങ്കിൽ അത്തരമൊരു കഥാപാത്രം ചെയ്യാൻ സാധിക്കില്ല".- രാം ഗോപാല്‍ വര്‍മ പറഞ്ഞു.

എന്നാൽ ആർജിവിയുടെ ഈ പരാമർശം ഇപ്പോൾ സോഷ്യൽ മീഡിയയിലും നിരവധി ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ആർജിവിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രം​ഗത്തെത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com