

അൺകംഫർട്ടബിൾ ആയി ജീവിക്കാനാണ് തനിക്ക് ഇഷ്ടമെന്നും പുതിയതായി എന്തെങ്കിലും ചെയ്യാനാണ് തനിക്ക് താല്പര്യമെന്നും സംവിധായകൻ ആർ ജെ ബാലാജി. എസ്എസ് മ്യൂസിക്കിന് നൽകിയ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ബാലാജി. "എനിക്ക് അൺകംഫർട്ടബിൾ ആയിരിക്കുന്നതാണ് ഇഷ്ടം. കംഫർട്ടബിൾ ആണെങ്കിൽ ബോറടിക്കും.
ഈസിയായി ഇരിക്കുന്നതും ബോറിങ് ആണ്. കാര്യങ്ങളെല്ലാം നമുക്ക് എളുപ്പമാണെങ്കിൽ നമുക്കൊന്നിലും ആകാംക്ഷ തോന്നില്ല. ഇപ്പോൾ ഒരു സർക്കാർ ഓഫീസിൽ പോയി നമ്മൾ ഒരാളെ കാണുന്നു. 25 വയസിൽ അയാൾ അവിടെ ജോലിക്ക് കയറി എന്ന് വച്ചോ. 60 വയസുവരെ അവർ ജോലി ചെയ്യുന്നു, വേറെയൊന്നും അവർ അവിടെ ചെയ്യുന്നില്ല.
കാരണം ആ സ്ഥലം അങ്ങനെയാണ്. രണ്ടാമത്തെ കാര്യം എന്താണെന്ന് വച്ച് ഒരേ കാര്യം തന്നെയാണ് എല്ലാ ദിവസവും തിരിച്ചും മറിച്ചും അവർ ചെയ്തു കൊണ്ടിരിക്കുന്നത്. ഞാൻ പറഞ്ഞു വരുന്നത് അത് എളുപ്പമുള്ള ജോലി ആണ് എന്നല്ല. അതിനും ബുദ്ധിമുട്ടുകളുണ്ട്.
എന്നാൽ അതിലൊരു എക്സൈറ്റിങ് ഘടകമുണ്ടാകില്ല. പുതിയതായി ചെയ്യാനും ഒന്നുമുണ്ടാകില്ല. എനിക്ക് അത്തരം ജോലികൾ ഇഷ്ടമല്ല. ഇപ്പോൾ ഞാനൊരു ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അത് എളുപ്പമാണെന്ന് തോന്നിക്കഴിഞ്ഞാൽ എനിക്ക് വേറെയൊരു ജോലി ചെയ്യണം.
അതിന് പ്രത്യേകിച്ച് പ്ലാനുകളൊന്നും ഞാൻ ചെയ്യില്ല. എനിക്ക് എന്താണോ കിട്ടുന്നത് അത് ഞാൻ ചെയ്യും. മാറ്റം വേണമെന്ന് തോന്നിയാൽ ഞാനത് ചെയ്യും. ആർജെ ജോലി ഞാൻ ഏകദേശം 17 വർഷം ചെയ്തു. അതിൽ മടുപ്പ് തോന്നി തുടങ്ങിയപ്പോഴാണ് ഞാൻ സിനിമയിലേക്ക് ശ്രമിച്ചു തുടങ്ങിയത്.
ഒരു സിനിമ വന്നു. അതെനിക്ക് ഇഷ്ടമായില്ല. അങ്ങനെ ഞാൻ സ്വന്തമായി സിനിമ ചെയ്യാൻ തുടങ്ങി. അതെനിക്ക് നന്നായി ഇഷ്ടപ്പെട്ടു. എനിക്കെന്തെങ്കിലും പുതിയതായി ചെയ്യണം".- ആർ ജെ ബാലാജി പറഞ്ഞു.
അതേസമയം സൂര്യയെ നായകനാക്കി ബാലാജി ഒരുക്കിയ ചിത്രം റിലീസ് ദിനത്തിൽ ഏറെ പ്രതിസന്ധി നേരിടേണ്ടി വന്നിരുന്നു. നേരത്തെ മെയ് 14ന് റിലീസ് ആകേണ്ടിയിരുന്ന ചിത്രം സാമ്പത്തിക പ്രതിസന്ധികൾ കാരണം റദ്ദാക്കിയിരുന്നു. രാവിലെ ഒൻപത് മണിക്കുള്ള സിനിമയുടെ തമിഴ്നാട്ടിലെയും കേരളത്തിലെയും പ്രദർശനങ്ങളാണ് റദ്ദാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates