ലാ ടൊമാറ്റിന, സ്പെയ്ൻകാരുടെ തക്കാളി ആഘോഷം. ടൺ കണക്കിന് തക്കാളികൾ ചവിട്ടിമെതിച്ചും പരസ്പരം എറിഞ്ഞുമാണ് സ്പെയ്ൻ അവരുടെ വിളവെടുപ്പുകാലം ആഘോഷമാക്കുന്നത്. അവസാനം ഈ കളിയിൽ പങ്കെടുക്കുന്നവരെല്ലാം തക്കാളി ചുവപ്പിൽ മൂടും. എന്നാൽ സജീവൻ അന്തിക്കാടിന്റെ ലാ ടൊമാറ്റിന എന്ന സിനിമ പറയുന്നതും ഒരു കളിയെക്കുറിച്ചു തന്നെയാണ്. സത്യാന്വേഷിയും അധികാര വർഗവും തമ്മിലുള്ള കളി. എന്നാൽ ഇതിന്റെ അവസാനം നിറയുന്നത് ചോരച്ചുവപ്പാണെന്നു മാത്രം.
എഴുത്തുകാരനായ ടി അരുൺകുമാറിന്റെ കഥയെ ആസ്പദമാക്കിയാണ് സജീവൻ അന്തിക്കാട് സിനിമ ഒരുക്കിയിരിക്കുന്നത്. രാജ്യത്ത് മാധ്യമപ്രവർത്തകർക്കും വിവരാവകാശ പ്രവർത്തകർക്കും എതിരെ നടക്കുന്ന അടിച്ചമർത്തലിനെക്കുറിച്ചാണ് ചിത്രം. സത്യം പറയുന്നവർക്ക് ഇന്ന് നേരിടേണ്ടിവരുന്ന കൊടിയ പീഡനങ്ങളെ വളരെ റിയലിസ്റ്റിക്കായി ചിത്രീകരിക്കാൻ സജീവൻ അന്തിക്കാടിനായിട്ടുണ്ട്.
സത്യങ്ങൾ ഉറക്കെ വിളിച്ചു പറഞ്ഞ് സർക്കാരിനേയും രാഷ്ട്രീയ പ്രവർത്തകരേയും പ്രതിസന്ധിയിലാക്കുന്ന ലാ ടൊമാറ്റിന എന്ന യൂട്യൂബ് ചാനലിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. എന്നാൽ സത്യാന്വേഷികളെ തീവ്രവാദികളും അർബൻ നക്സലുകളുമാക്കി അധികാര വർഗം മുന്ദ്രകുത്തി നിശബ്ദരാക്കും. ചിലപ്പോൾ ഇവർ ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ അപ്രത്യക്ഷരാവും. ഇത്തരത്തിൽ സ്റ്റേറ്റിന്റെ ക്രൂര പീഡനത്തിന് ഇരയാവുന്ന ലാ ടൊമാറ്റീന എന്ന യൂട്യൂബ് ചാനലിന്റെ ഉടമയെക്കുറിച്ചാണ് ചിത്രം പറയുന്നത്.
ജോയ് മാത്യുവാണ് ഇരയുടെ വേഷത്തിൽ ചിത്രത്തിൽ എത്തുന്നത്. ദേശിയ തലത്തിൽ പ്രവർത്തിച്ച മാധ്യമ പ്രവർത്തകനെ അദ്ദേഹത്തിന്റെ വീട് ആക്രമിച്ച് കടത്തിക്കൊണ്ടുപോവുകയാണ് നിയമത്തിന്റെ പിൻബലമുള്ള ചിലർ. പിന്നീട് അദ്ദേഹത്തിനു കടന്നുപോകേണ്ടിവരുന്നത് കൊടിയ പീഡനങ്ങളിലൂടെയാണ്.ജോയ് മാത്യുവിനൊപ്പം കോട്ടയം നസീര്‍, ശ്രീജിത്ത് രവി, മരിയ തോംസണ്‍, രമേശ് രാജന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കോട്ടയം നസീർ ഇതുവരെ കാണാത്ത വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്.
ഭരണകൂട ഭീകരതയ്ക്കൊപ്പം മറ്റു ശക്തമായ രാഷ്ട്രീയവും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. തൊഴിലിടങ്ങളിൽ സ്ത്രീകൾക്കു നേരെ നടക്കുന്ന അതിക്രമവും വിവേചനവും ന്യൂനപക്ഷ വർഗീയതയുമെല്ലാം ചിത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. അതിക്രമങ്ങൾക്കൊപ്പം തന്നെ ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത് ഭക്ഷണവും പാചകവുമെല്ലാമാണ്. ഇത്തരത്തിലുള്ള രംഗങ്ങളെ രസകരമായി ചിത്രീകരിക്കാനും സംവിധായകനായി.
സത്യം പുറത്തുകൊണ്ടുവരാനുള്ള യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ടവരുടേയും ജീവൻ നഷ്ടപ്പെട്ടവരുടേയും ലിസ്റ്റ് പങ്കുവച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. പേരു പോലുമില്ലാതെ ഇരയായി അടയാളപ്പെടുത്തുന്ന ജോയ് മാത്യുവിന്റെ കഥാപാത്രം പറയുന്നതുപോലെ കളിയിലായാലും കാര്യത്തിലായാലും അവസാനം കാണുന്നത് ചുവപ്പുനിറം തന്നെയാണ്. ലാ ടൊമാറ്റിന ഓർമിപ്പിക്കുന്നത് നമുക്കു മുന്നിൽ വളർന്നുവരുന്ന ഈ ചുവപ്പുനിലത്തെക്കുറിച്ചാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates