

മലയാളം, തമിഴ്, കന്നഡ സിനിമാ മേഖലകളിൽ സജീവമായ നടിയാണ് സാക്ഷി അഗർവാൾ. റിയാലിറ്റി ഷോയായ ബിഗ് ബോസിലും സാക്ഷി പങ്കെടുത്തിട്ടുണ്ട്. ഇപ്പോഴിതാ സിനിമാ മേഖലയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് പങ്കുവയ്ക്കുകയാണ് സാക്ഷി. കാസ്റ്റിങ് കൗച്ചും അനുചിതമായ ആവശ്യങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.
താൻ അതിൽ നിന്നെല്ലാം ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും നടി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. "സൗത്തിൽ എന്നോട് നോർത്ത് ഇന്ത്യൻ നായികയെപ്പോലെയുണ്ടെന്നാണ് പറയുന്നത്. എന്നാൽ, നോർത്തിൽ പോകുമ്പോൾ അവർ പറയുന്നത് സൗത്ത് ഇന്ത്യൻ നായികയെപ്പോലെയാണ് എന്നാണ്.
ഞാനൊരു ഇന്ത്യൻ നടിയാണ്. എന്റെ നാടല്ല, മറിച്ച് കലയാണ് സംസാരിക്കുന്നത്. കാസ്റ്റിങ് കൗച്ച് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അനുചിതമായ ആവശ്യങ്ങളുമായി പലരും സമീപിച്ചു. ഓരോ തവണയും അതിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി. ഇത് ഒരിക്കലും കരിയറിനെ ബാധിച്ചിട്ടില്ല. മറിച്ച്, കഴിവിനെ വിലമതിക്കുന്ന ആളുകളിലേക്ക് എന്നെ വഴിതിരിച്ചുവിടുകയാണ് ചെയ്തത്.
തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകൾക്ക് പുറമെ ഒടിടിയിൽ നിന്നും മികച്ച അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ഒരു ഇൻഡസ്ട്രി മറ്റൊന്നിനേക്കാൾ സുരക്ഷിതമാണെന്ന് പറയില്ല. എന്നാലും, തമിഴ് സിനിമയ്ക്ക് ശക്തമായ അച്ചടക്കവും തൊഴിൽപരമായ അതിർവരമ്പുകളുമുണ്ട്.
മലയാളം സിനിമയിൽ നിന്ന് സൈലെൻസിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന് ഞാൻ പഠിച്ചു. പലപ്പോഴും ഡയലോഗിനേക്കാൾ പവർഫുൾ ആണത്".- സാക്ഷി പറഞ്ഞു. 2013 ൽ റിലീസ് ചെയ്ത രാജാ റാണിയിലൂടെയായിരുന്നു സാക്ഷി അഗർവാളിന്റെ സിനിമാ അരങ്ങേറ്റം.
പിന്നീട് കന്നഡ സിനിമകളിലൂടെ തിരക്കേറിയ നായികയായി. അരൺമനൈ 3, കാലാ തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധ നേടി. ഒരായിരം കിനാക്കൾ, ബെസ്റ്റി തുടങ്ങിയ മലയാളം ചിത്രങ്ങളിലും സാക്ഷി അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനൊപ്പം ഡബ്ബിങ് ആർട്ടിസ്റ്റായും സാക്ഷി സിനിമയിൽ സജീവമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
