

മലയാളികളെ ഏറെ ചിരിപ്പിക്കുകയും കരയിപ്പിക്കുയും ചെയ്ത നടനാണ് സലിം കുമാർ. ജീവിതത്തിലെ പല അവസ്ഥകളും ചിരിച്ചു കൊണ്ട് നേരിട്ട ആളാണ് സലിം കുമാർ. പൊതുവേദികളിലടക്കം സ്വയം ട്രോളുകയും ഒരുപാട് തമാശയിലൂടെ തന്റെ ജീവിതത്തെക്കുറിച്ച് പറയുകയുമൊക്കെ അദ്ദേഹം ചെയ്തിട്ടുണ്ട്.
മുൻപൊരിക്കൽ ഒരു റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയപ്പോൾ സലിം കുമാർ പറഞ്ഞ വാക്കുകളാണിപ്പോൾ നൊമ്പരമായി മാറുന്നത്. 'ഗ്രാമഫോൺ' എന്ന സിനിമയിലെ 'എന്തെ ഇന്നും വന്നീല...' എന്ന പാട്ട് അപ്രതീക്ഷിതമായി കണ്ടപ്പോൾ തനിക്കുണ്ടായ വേദനയെക്കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്.
"ഞാൻ ഏറ്റവും കൂടുതൽ പേടിച്ച ഒരു പാട്ടാണത്. ഒരു ദിവസം രാത്രി എന്റെ ഒരു ബന്ധു മരിച്ചു. അതൊക്കെ കഴിഞ്ഞ് വെറുതെ ഞാനിങ്ങനെ, വീട്ടിൽ ഞാൻ ഒറ്റക്കേയുള്ളൂ. സമയം പോകാഞ്ഞത് കാരണം, ടിവി വച്ചു. അപ്പോൾ ഈ പാട്ടാണ് ടിവിയിൽ കാണുന്നത്. ഈ പാട്ട് കണ്ടപ്പോൾ ഞാൻ വിറച്ചുപോയി. അതിൽ ഞാൻ മാത്രമേ ജീവനോടെ ഉള്ളൂ.
ബാക്കി ആ സീനിൽ അഭിനയിച്ച ആരും ഇന്ന് ജീവിച്ചിരിപ്പില്ല. ഒന്ന് ആലോചിച്ച് നോക്കൂ, ഒരു രാത്രി, ടിവിയിൽ ഞാൻ പാട്ട് കാണുമ്പോൾ, ഞാനൊരു ലോകത്തിങ്ങനെ അടുത്ത ആളായിട്ട് നിൽക്കുകയാണ്. വല്ലാത്ത ഫീലിങ് ആയിപ്പോയി എനിക്ക്. ഞാനിപ്പോഴും ആ പാട്ടാണ് കാണാൻ പോകുന്നത് എന്നോർക്കുമ്പോൾ ഒരു വേട്ടയാടൽ.
അതൊക്കെ പറഞ്ഞാൽ എങ്ങനെ നിങ്ങൾക്ക് മനസിലാകുമെന്ന് അറിയില്ല. ഒറ്റയ്ക്ക് ഇരുന്ന് കാണുമ്പോൾ, പല സീനിലും ഞാൻ ടിവി ഓഫ് ചെയ്തിട്ടുണ്ട്. ചെറിയൊരു സീൻ കാണുമ്പോൾ പോലും. ഇനി അവരാരും തിരിച്ചുവരില്ല എന്നോർത്തു കൊണ്ടാണ്".- സലിം കുമാർ പറഞ്ഞു. 'സലിമേട്ടൻ അന്ന് പേടിച്ചതു പോലെ തന്നെ സംഭവിച്ചു... ആ പാട്ടിലെ ആരും ഇന്നില്ല' എന്നാണ് ഈ പാട്ട് പങ്കുവച്ച് പലരും കുറിച്ചിരിക്കുന്നത്.
കമലിന്റെ സംവിധാനത്തിൽ ദിലീപ്, മുരളി, മീര ജാസ്മിൻ, നവ്യ നായർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഗ്രാമഫോൺ. ഒടുവിൽ ഉണ്ണി കൃഷ്ണൻ, മുരളി, സലിം കുമാർ എന്നിവരുൾപ്പെടെ നിരവധി പേർ 'എന്തെ ഇന്നും വന്നീല..' എന്ന പാട്ട് രംഗത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തബല ഭാസ്കരൻ എന്ന കഥാപാത്രമായാണ് ഗ്രാമഫോണിൽ സലിം കുമാർ എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates