

സല്‍മാന്‍ ഖാനെ നായകനാക്കി എആര്‍ മുരുഗദോസ് ഒരുക്കിയ സിനിമയായിരുന്നു സിക്കന്ദര്‍. വന്‍ താരനിരയുണ്ടായിരുന്നിട്ടും ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. സിനിമയുടെ ചിത്രീകരണത്തിന് സല്‍മാന്‍ ഖാന്‍ സമയത്ത് എത്താതിരുന്നടക്കമുള്ള ബുദ്ധിമുട്ടികള്‍ നേരിടേണ്ടി വന്നുവെന്ന് പിന്നീട് മുരുഗദോസ് പറഞ്ഞിരുന്നു.
താന്‍ വൈകിയാണ് സെറ്റിലെത്തിയിരുന്നതെന്ന മുരുഗദോസിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് സല്‍മാന്‍ ഖാന്‍. കഴിഞ്ഞ ദിവസം ബിഗ് ബോസ് സീസണ്‍ 19 ല്‍ അതിഥിയായി എത്തിയ കൊമേഡിയന്‍ രവി ഗുപ്തയോട് സംസാരിക്കവെയാണ് സല്‍മാന്‍ ഖാന്‍ മുരുഗദോസിന് മറുപടി നല്‍കിയത്.
താന്‍ എത്തിയിരുന്നത് രാത്രി 9 മണിയ്ക്കാണ്. ആ സമയത്ത് തന്റെ വാരിയെല്ല് ഒടിഞ്ഞിരിക്കുകയായിരുന്നുവെന്നാണ് സല്‍മാന്‍ ഖാന്‍ പറയുന്നത്. എന്നാല്‍ രാവിലെ ആറ് മണിയ്ക്ക് കൃത്യമായി വരുന്ന നായകനുണ്ടായിട്ടും എന്തുണ്ടായി എന്നും സല്‍മാന്‍ ഖാന്‍ ചോദിക്കുന്നുണ്ട്. ശിവകാര്‍ത്തികേയനെ നായകനാക്കി മുരുഗദോസ് ഒരുക്കിയ മദ്രാസിയെക്കുറിച്ചായിരുന്നു സല്‍മാന്‍ ഖാന്റെ പരാമര്‍ശം. വലിയ ബജറ്റിലൊരുക്കിയ മദ്രാസിയും ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു.
''സിക്കന്ദറിന്റെ പ്ലോട്ട് വളരെ നല്ലതായിരുന്നു. പക്ഷെ ഞാന്‍ സെറ്റിലെത്തിയിരുന്നത് രാത്രി ഒമ്പത് മണിയ്ക്കായിരുന്നു. എന്റെ വാരിയെല്ല് ഒടിഞ്ഞിരുന്നു. ഇതേക്കുറിച്ചൊക്കെ സംവിധായകന്‍ സംസാരിച്ചിട്ടുണ്ട്. ഈയ്യടുത്ത് അദ്ദേഹത്തിന്റെ ഒരു സിനിമയിറങ്ങി. അതിലെ നായകന്‍ രാവിലെ ആറ് മണിയ്ക്ക് തന്നെ കൃത്യമായി എത്തുമായിരുന്നു.'' സല്‍മാന്‍ ഖാന്‍ പറയുന്നു.
''ആദ്യം സിക്കന്ദർ സാജിദ് നദിയാദ്‌വാലയുടേയും മുരുഗദോസിന്റേയും സിനിമയായിരുന്നു. സാജിദ് ആദ്യം ഓടി. പിന്നെ മുരുഗദോസും പോയി. നേരെ പോയി സൗത്തില്‍ സിനിമ ചെയ്തു. മദ്രാസി എന്നൊരു സിനിമ ചെയ്തു. വലിയ സിനിമയാണ്. സിക്കന്ദറിനേക്കാളും വലിയ സിനിമയാണ്. ബ്ലോക്ബസ്റ്ററായിരുന്നു'' എന്നും സല്‍മാന്‍ ഖാന്‍ പരിഹാസ രൂപേണ പറയുന്നുണ്ട്.
ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരുന്നു മദ്രാസി. ആക്ഷന്‍ ത്രില്ലറായി ഒരുക്കിയ സിനിമയുടെ ബജറ്റ് 180 കോടിയുടെ അടുത്തായിരുന്നു. എന്നാല്‍ തിയേറ്ററില്‍ നിന്നും നൂറ് കോടിയ്ക്ക് അടുത്ത് മാത്രമാണ് മദ്രാസിയ്ക്ക് നേടാന്‍ സാധിച്ചത്. അതേസമയം 200 കോടിയായിരുന്നു സിക്കന്ദറിന്റെ ബജറ്റ്. ചിത്രം 176 കോടിയാണ് നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
