

കൊച്ചി: താരസംഘടനയായ അമ്മയുടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ സന്നദ്ധത അറിയിച്ച നടൻ ജഗദീഷിന്റെ തീരുമാനത്തെ അഭിനന്ദിച്ച് നിർമാതാവ് സാന്ദ്ര തോമസ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സാന്ദ്ര അഭിനന്ദനം അറിയിച്ചത്. ജഗദീഷ് സ്വീകരിച്ച ഈ നിലപാട് പുരോഗമനപരവും സ്വാഗതാര്‍ഹവുമാണെന്ന് സാന്ദ്ര കുറിച്ചു.
കലുഷിതമായ അമ്മയുടെ സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജഗദീഷ് എടുത്ത നിലപാട് പുരോഗമനപരവും സ്വാഗതാര്‍ഹവുമാണ്. അതില്‍ സ്വയം സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍വാങ്ങി സ്ത്രീകള്‍ നേതൃത്വത്തിലേക്ക് വരട്ടെയെന്ന സമീപനം എടുത്ത് പറയേണ്ടതും ചരിത്രത്തില്‍ വെള്ളിവെളിച്ചം പോലെ തിളങ്ങി നില്‍ക്കുന്നതുമാണ്.
പുരോഗമനപരമെന്ന് പറഞ്ഞാല്‍ മാത്രം പോരാ അത് പ്രാവര്‍ത്തികമാക്കുമ്പോഴാണ് വ്യക്തികള്‍ തിളക്കമുള്ളതായി മാറുന്നതെന്നാണ് സാന്ദ്ര തോമസിന്റെ കുറിപ്പില്‍ പറയുന്നത്. അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ നിന്ന് നടന്‍ ജഗദീഷ് പിന്മാറാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇക്കാര്യം സംബന്ധിച്ച് മുതിര്‍ന്ന നടന്മാരായ മമ്മൂട്ടിയുമായും മോഹന്‍ലാലുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ഇവരുടെ അനുമതി ലഭിച്ചാല്‍ ജഗദീഷ് പത്രിക പിന്‍വലിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അമ്മയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിത വരണമെന്നാണ് ആഗ്രഹമെന്നും ജഗദീഷ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ജഗദീഷ് ഉള്‍പ്പെടെ ആറുപേരാണ് അമ്മയുടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ശ്വേത മേനോന്‍, രവീന്ദ്രന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, ദേവന്‍ എന്നിവരാണ് ബാക്കിയുള്ളവര്‍. ജഗദീഷ് പിന്മാറുന്നതോടെ ശ്വേത മേനോന് അധ്യക്ഷ സ്ഥാനത്തേക്കുള്ള സാധ്യത ഉയരുമെന്നാണ് വിലയിരുത്തല്‍.
ബാബുരാജ്, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍, ജയന്‍ ചേര്‍ത്തല, കുക്കു പരമേശ്വരന്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്നുണ്ട്. ആശ അരവിന്ദ്, അനൂപ് ചന്ദ്രന്‍, ജയന്‍ ചേര്‍ത്തല, രവീന്ദ്രന്‍, ലക്ഷ്മിപ്രിയ, നവ്യ നായര്‍, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍, നാസര്‍ ലത്തീഫ് എന്നിവര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ട്.
ഒരാള്‍ക്ക് ഒരു സ്ഥാനത്തേക്ക് മാത്രമേ മത്സരിക്കാന്‍ സാധിക്കൂ. ഒന്നിലേറെ സ്ഥാനങ്ങളിലേയ്ക്ക് പത്രിക നല്‍കിയവര്‍ 31-ന് അന്തിമ സ്ഥാനാര്‍ഥി പട്ടിക വരുന്നതിന് മുന്‍പായി മറ്റു സ്ഥാനങ്ങളിലേയ്ക്ക് നല്‍കിയ പത്രിക പിന്‍വലിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates