

ബസ്സുകളുടെ അമിത വേഗത്തേക്കുറിച്ച് പരാതിയുമായി നടൻ സന്തോഷ് കീഴാറ്റൂർ. തളിപ്പറമ്പിൽ നിന്നും കണ്ണൂരിലേക്ക് സ്വകാര്യ ബസ്സിൽ യാത്ര ചെയ്ത അനുഭവമാണ് നടൻ പറഞ്ഞത്. അമ്മയുടെയും അച്ഛന്റെയും പ്രാർഥനയോ ഭാഗ്യമോ കൊണ്ടാണ് തനിക്ക് അപകട മരണം സംഭവിക്കാതിരുന്നത്. മനുഷ്യ ജീവന് ഒരു വിലയും കൽപ്പിക്കാത്ത മുതലാളിക്കു വേണ്ടി പണി എടുക്കുന്ന സൈക്കോ കൊലയാളികളായി ചില ഡ്രൈവർമാർ മാറുകയാണെന്നാണ് താരം പറഞ്ഞു. തിരിച്ചു കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്തപ്പോഴും സമാന അനുഭവമായിരുന്നെന്നും താരം പറയുന്നു.
സന്തോഷ് കീഴാറ്റൂരിന്റെ കുറിപ്പ്
ബഹുമാനപ്പെട്ട, മുഖ്യ മന്ത്രിയും ഗതാഗത വകുപ്പ് മന്ത്രിയും അറിയാൻ, കഴിഞ്ഞ ദിവസങ്ങളിൽ തളിപ്പറമ്പിൽ നിന്നും കണ്ണൂരിലേക്ക് ഒരു പ്രൈവറ്റ് ബസിൽ യാത്ര ചെയ്തു. ഭാഗ്യമാണോ , അമ്മയുടെയും അച്ഛന്റെയും പ്രാർഥനയാണോ അല്ല മറ്റ് എന്തെങ്കിലും മിറാക്കിൾ ആണോ എന്നറിയില്ല അപകട മരണം സംഭവിച്ചില്ല. അത്രയും വേഗതയും അലക്ഷ്യമായ ഡ്രൈവിങ്ങും. മനുഷ്യ ജീവന് ഒരു വിലയും കൽപ്പിക്കാത്ത മുതലാളിക്കു വേണ്ടി പണി എടുക്കുന്ന സൈക്കോ കൊലയാളികളായി ചില ഡ്രൈവർമാർ ഇപ്പോഴും നമ്മുടെ നിരത്തുകളിൽ നിർജീവം പരിലസിക്കുകയാണ്.
കണ്ണൂരിൽ നിന്നും തിരിച്ച് കെഎസ്ആർടിസി ബസിലാണ് യാത്ര ചെയ്തത്. പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തി പട എന്ന് പറഞ്ഞത് പോലെ. അതുക്കും മേലെ. സൈക്കോ ജീവനക്കാർ. ഈ കത്ത് എല്ലാ ബസ് ജീവനക്കാരെയും കുറ്റപ്പെടുത്തുന്നതല്ല. മാന്യമായി തൊഴിൽ ചെയ്യുന്നവരും ഉണ്ട്. ഇവർക്ക് കളങ്കം വരുത്തുന്നത് കുറച്ച് സൈക്കോ ജീവനക്കാരാണ്. ഇവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണം.
ജീവിതം രണ്ടറ്റം കൂട്ടി മുട്ടിക്കാൻ ഇപ്പഴും പാട് പെടുന്നവർക്ക് നമ്മുടെ പൊതുഗതാഗതം നല്ല സൗകര്യങ്ങൾ ചെയ്തു തരണം. ജനങ്ങളാണ് സർക്കാർ. സമയം കുറവാണ് എന്ന് പറഞ്ഞ് കൊണ്ടുള്ള മൽസര ഓട്ടം കെസ്ആർടിസി എങ്കിലും മതിയാക്കണം. കാറിൽ എപ്പോഴും യാത്ര ചെയ്യാൻ പറ്റില്ല. മനുഷ്യൻമാരെ കണ്ടും ചുറ്റു പാടുകളെ കണ്ടും പൊതു ഗതാഗത സൗകര്യം ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരന്റെ അപേക്ഷയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
