നടൻ, സംവിധായകൻ, നിർമാതാവ്... അങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ താരമാണ് പൃഥ്വിരാജ്. മലയാള സിനിമയുടെ ഓൾ ഇൻ ഓളായി നിറഞ്ഞു നിൽക്കുന്ന പൃഥ്വിരാജിന്റെ 39ാം പിറന്നാളാണ് ഇന്ന്. നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്. സംവിധായകൻ ഷാജി കൈലാസും പൃഥ്വിക്ക് പിറന്നാൾ ആശംസകളുമായി എത്തി. സാങ്കേതികതയെ കുറിച്ചുള്ള അവഗാഹമാണ് താൻ രാജുവിൽ കാണുന്ന ഏറ്റവും വലിയ കാര്യം എന്നാണ് അദ്ദേഹം കുറിക്കുന്നത്.
കഥ കേൾക്കുമ്പോൾ തൊട്ടു തുടങ്ങുന്ന രാജുവിന്റെ ശ്രദ്ധ ഏതൊരു സംവിധായകനേയും മോഹിപ്പിക്കുന്നതാണ്. നന്ദനത്തിൽ തുടങ്ങി കടുവയിൽ എത്തി നിൽക്കുന്ന രാജുവിന്റെ ചലച്ചിത്രയാത്ര വിജയിച്ച, ബുദ്ധിമാനായ, ഒരു ടോട്ടൽ സിനിമാക്കാരന്റെ യാത്രയായി കാണാനാണ് എനിക്ക് ഇഷ്ടം. ലൂസിഫറിന്റെ ഓരോ ഫ്രെയിമിലും രാജു കാണിച്ച ബ്രില്യൻസ് എനിക്ക് പ്രേരണയായെന്നും അദ്ദേഹം പറയുന്നു. മകന്റെ നേട്ടങ്ങൾ കണ്ട് സുകുവേട്ടന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവുമെന്നും ഷാജി കൈലാസ് കുറിച്ചു.
പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി ഷാജി കൈലാസ്
രാജുവിൽ ഞാൻ കാണുന്ന ഏറ്റവും വലിയ കാര്യം സാങ്കേതികതയെ കുറിച്ചുള്ള അവഗാഹമാണ്. സിനിമ ആത്യന്തികമായി സാങ്കേതികതയുടെയും കൂടി കലയാണല്ലോ... ഓരോ ലെൻസിന്റെയും പ്രത്യേകത... ലോകസിനിമയിൽ സംഭവിക്കുന്ന സാങ്കേതികവും അല്ലാത്തതുമായ മാറ്റങ്ങൾ... എല്ലാം രാജു മനപ്പാഠമാക്കുന്നു... കാലികമാക്കുന്നു. കഥ കേൾക്കുമ്പോൾ തൊട്ടു തുടങ്ങുന്ന രാജുവിന്റെ ശ്രദ്ധ ഏതൊരു സംവിധായകനേയും മോഹിപ്പിക്കുന്നതാണ്.
ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ രാജു കാണിക്കുന്ന സൂക്ഷ്‌മതയും ജാഗ്രതയും പ്രശംസനീയമാണ്. നന്ദനത്തിൽ തുടങ്ങി കടുവയിൽ എത്തി നിൽക്കുന്ന രാജുവിന്റെ ചലച്ചിത്രയാത്ര വിജയിച്ച, ബുദ്ധിമാനായ, ഒരു ടോട്ടൽ സിനിമാക്കാരന്റെ യാത്രയായി കാണാനാണ് എനിക്ക് ഇഷ്ടം. ലൂസിഫറിന്റെ ഓരോ ഫ്രെയിമിലും രാജു കാണിച്ച ബ്രില്യൻസ് എനിക്ക് പ്രേരണയായി. കടുവയുടെ ഓരോ സീനിലും ഈ നടന്റെ ചെറുപ്പത്തിന്റെ വീര്യമുള്ള ഊർജത്തെ ആവാഹിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. എടുത്തു മുന്നേറുന്ന സംവിധായകനെ തന്നെ വിസ്മയപ്പെടുത്താൻ ശ്രമിക്കുന്ന നായകനായി രാജു പരിണമിക്കുന്നത് അദ്ഭുതത്തോടെ നോക്കി നിൽക്കുകയാണ് ഞാൻ.
രാജുവിന് ദീർഘായുസ്സ്... ഒരുപാട് കാലം രാജുവിന്റെ പിറന്നാൾ സദ്യയുണ്ണാൻ മല്ലിക ചേച്ചിക്കും കഴിയട്ടെ. മകന്റെ നേട്ടങ്ങൾ കണ്ട് സുകുവേട്ടന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും...
ഹാപ്പി ബർത്ത് ഡേ രാജൂ.. കടുവയുടെ നാമത്തിൽ താങ്കൾക്കും കുടുംബത്തിനും ആശംസകൾ നേരുന്നു...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates