

അസിൻ അടക്കമുള്ള നടിമാരുമായുള്ള തന്റെ രൂപസാദൃശ്യം തമിഴിൽ അവസരങ്ങൾ കുറയാൻ കാരണമായെന്ന് തുടക്കം മുതലേ തനിക്ക് തോന്നിയിരുന്നുവെന്ന് നടി ഷംന കാസിം. ആദ്യ സിനിമ ഇറങ്ങിയപ്പോൾ തന്നെ അസിൻ എന്നൊരു ടാഗ് തനിക്ക് വന്നിരുന്നുവെന്നും നടി കൂട്ടിച്ചേർത്തു. എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷംന കാസിം.
"മലയാളത്തിൽ എന്ത് കാരക്ടേഴ്സ് ആണ് ഞാൻ ചെയ്തിട്ടുള്ളത്. അസിൻ അടക്കമുള്ള നടിമാരുമായുള്ള രൂപസാദൃശ്യം തമിഴിൽ അവസരങ്ങൾ കുറയാൻ കാരണമായെന്ന് തുടക്കം മുതലേ എനിക്ക് എപ്പോഴും തോന്നിയിരുന്നു. ആദ്യ സിനിമ ഇറങ്ങിയപ്പോൾ തന്നെ അസിൻ എന്നൊരു ടാഗ് എനിക്ക് വന്നിരുന്നു.
എല്ലായിടത്തും പൂർണമായും അങ്ങനെ തന്നെയായിരുന്നല്ലോ. കുറേ നല്ല സിനിമകൾ അതുകൊണ്ട് പോയിട്ടുണ്ട്. തിരഞ്ഞെടുപ്പുകളാണോ എന്ന് എനിക്കറിയില്ല, എനിക്ക് ഇതിനെ കുറിച്ച് കൂടുതൽ അറിയില്ല. നമ്മൾ ചെയ്യുന്ന സിനിമകളിൽ അതിപ്പോൾ നോർമൽ സിനിമയാണെങ്കിലും വേണ്ടത് ഒരു ഹിറ്റാണ്. ആ ഹിറ്റ് എനിക്ക് തമിഴിൽ കിട്ടിയിട്ടില്ല. പക്ഷേ ഞാൻ കുറേ സിനിമ ചെയ്തിട്ടുണ്ട്.
അതെനിക്ക് തോന്നുന്നു ഒരു ഭാഗ്യമാണെന്ന്. കാരണം ചിലപ്പോൾ ഒന്നോ രണ്ടോ ഹിറ്റില്ലെങ്കിൽ ആ ഹീറോയിനെ അവരെടുത്ത് മാറ്റും. പിന്നെ സിനിമകളേ ഉണ്ടാവുകയില്ല. പക്ഷേ എന്റെ കരിയറിൽ ഞാൻ ഏറ്റവും കൂടുതൽ താമസിച്ച ഒരു സ്ഥലം തമിഴ്നാട് ആണ്. ഞാൻ അത്രയധികം സിനിമകൾ തമിഴിൽ ചെയ്തിട്ടുണ്ട്.
നല്ല കഥാപാത്രങ്ങളും. പക്ഷേ ഞാനൊരിക്കലും വിചാരിക്കാത്ത ഒരു ഹിറ്റ്, ഞാനൊരിക്കലും പ്രതീക്ഷിക്കാത്ത ഒരു നാട്ടിൽ നിന്നായിരുന്നു, തെലുഗു. തെലുഗു ഒക്കെ നമ്മൾ ചിന്തിക്കുക പോലുമില്ലല്ലോ. ഞാൻ ആദ്യമായി ചെയ്ത തെലുങ്ക് സിനിമ ചിന്താമണി കൊലക്കേസിന്റെ റീമേക്ക് ആയിരുന്നു. ഭാവനയുടെ റോൾ ആയിരുന്നു ചെയ്തത്. പിന്നെ ഒരു ബ്രേക്കിന് ശേഷമാണ് 'സീമ ടപകൈ' ചെയ്യുന്നത്.
അത് വലിയ ഹിറ്റായിരുന്നു. തമിഴിലും തെലുങ്കിലും പൂർണ എന്ന് പറയുന്നത് അവർക്കൊരു നടി അല്ലെങ്കിൽ നായിക മാത്രമായിരുന്നു. ഞാൻ ഡാൻസ് കളിക്കുന്ന കാര്യം അവർക്ക് അത്ര അറിയില്ലായിരുന്നു. ഐറ്റം ഡാൻസൊക്കെ ഞാൻ ചെയ്തിട്ടുണ്ട്. പിന്നെ കുറേ നല്ല പാട്ടുകൾ വന്നിരുന്നു. പക്ഷേ കോസ്റ്റ്യൂം പ്രശ്നം കാരണം ഞാൻ അതൊക്കെ ഒഴിവാക്കി.
തമിഴിൽ ഒരു നല്ല സിനിമ കോസ്റ്റ്യൂമിന്റെ ഒറ്റ പ്രശ്നം കൊണ്ട് എനിക്ക് ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. അത് ഞാൻ ധരിച്ചാലും ഭംഗി ഉണ്ടാകില്ല, എന്റെ ബോഡിക്ക് അത് പറ്റില്ല. നമ്മൾ പറയില്ലേ അതിനൊരു ഫിഗർ ഉണ്ടാകണമെന്ന്.
പിന്നെ ആ ഒരു കോൺഫിഡൻസും എനിക്കില്ല ചെയ്യാൻ. മലയാള സിനിമയെ കുറിച്ച് ചോദിച്ചാൽ എന്താ പറയണ്ടേ എന്ന് എനിക്കറിയില്ല. പക്ഷേ മലയാള സിനിമാ പ്രേക്ഷകരോട് ഞാനെന്നും കടപ്പെട്ടിരിക്കും".- ഷംന കാസിം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates