

'ചിക്നി ചമേലി' പോലെയുള്ള ഗാനങ്ങൾ പാടില്ലെന്ന ഗായിക ശ്രേയ ഘോഷാലിന്റെ പരാമർശം വൻ ട്രോളുകൾക്ക് കാരണമായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ പരാമർശത്തിൽ കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് ശ്രേയ. ചിക്നി ചമേലി പോലെയുള്ള ഗാനങ്ങൾ പാടുന്നതിൽ തനിക്ക് പ്രശ്നമില്ലെന്നും അത്തരം ഗാനങ്ങൾ റെക്കോർഡ് ചെയ്യുമ്പോൾ താൻ കുറച്ചു കൂടി ബോധവതിയാകുമെന്നും ഗായിക പറഞ്ഞു.
ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവേയാണ് ശ്രേയ ഇക്കാര്യം പറഞ്ഞത്. ചിക്നി ചമേലിക്ക് ശേഷം സ്ത്രീകളെ വെറും വസ്തുക്കളായി മാത്രം കാണുന്ന പാട്ടുകൾ പാടാൻ അവസരം ലഭിച്ചപ്പോൾ താൻ അത് നിരസിച്ചുവെന്നും ശ്രേയ വ്യക്തമാക്കി. "ഒരു സിനിമ എടുത്തു പറയാം. അതിന്റെ സംഗീത സംവിധായകൻ എന്റെ വളരെ അടുത്ത സുഹൃത്താണ്.
വളരെ സ്നേഹത്തോടെയാണ് ആ പാട്ടിനായി അദ്ദേഹം എന്നെ സമീപിച്ചത്. 'എന്നെ ചിക്കൻ ആക്കി കഴിക്കൂ', 'എന്നെ ഇങ്ങനെ പിടിക്കൂ' എന്നൊക്കെ തരത്തിലുള്ള വരികളായിരുന്നു ആ പാട്ടിൽ ഉണ്ടായിരുന്നത്. അതിന്റെ വരികൾ കേട്ടപ്പോൾ തന്നെ എനിക്ക് ദേഷ്യം വന്ന് മുഖം ചുവന്നു. പക്ഷേ അതെനിക്ക് അവരോട് പറയാനായില്ല. അതുകൊണ്ട് ഞാൻ എനിക്ക് പാടാൻ പറ്റില്ല എന്ന് പറഞ്ഞു".- ശ്രേയ പറഞ്ഞു.
ചിലയിടത്തു നിന്ന് തൊഴുതു കൊണ്ട് ഇറങ്ങി പോകേണ്ടി വന്ന അവസ്ഥയും തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് ശ്രേയ കൂട്ടിച്ചേർത്തു. ചിക്നി ചമേലി പാടുന്ന സമയത്ത് തനിക്ക് എന്താണ് അതിന്റെ അർഥമെന്ന് പൂർണമായി മനസ്സിലായിരുന്നില്ല. ചില വരികളുടെ അർഥം പൂർണമായി ഗ്രഹിക്കാനുള്ള പക്വതയുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് എന്താണ് റെക്കോർഡ് ചെയ്യുന്നത് എന്നതിൽ കൂടുതൽ ശ്രദ്ധചെലുത്താറുണ്ട്.
ഒരു ഗാനം ഹിറ്റായാൽ, അത് എല്ലാ സ്ഥലത്തും പാടേണ്ടി വരും, ചിലപ്പോൾ കുട്ടികൾക്ക് മുന്നിൽപ്പോലും. അത് തന്നെ അസ്വസ്ഥപ്പെടുത്താത്ത വിധമായിരിക്കണം എന്നാണ് ശ്രേയ പറയുന്നത്. ചിക്നി ചമേലിയേക്കുറിച്ച് വിമർശിക്കുമ്പോഴും സംഗീത പരിപാടികളിൽ അവ പാടുന്നുവെന്ന വിമർശനത്തോടും ശ്രേയ പ്രതികരിച്ചു. തനിക്ക് ആ പാട്ട് ഇഷ്ടമായതു കൊണ്ടാണ് പാടുന്നത്. പക്ഷേ അത്തരം ഗാനങ്ങൾ ഇനി റെക്കോർഡ് ചെയ്യില്ലെന്നാണ് പറഞ്ഞത്.
ഇത് തന്റെ പാട്ടാണ് എന്നും അതൊരിക്കലും നിഷേധിക്കാനാവില്ലെന്നും ശ്രേയ പറഞ്ഞു. "സിനിമകൾക്ക് സർട്ടിഫിക്കറ്റുകൾ ഉണ്ട്, പക്ഷേ പാട്ടുകൾക്ക് അങ്ങനെയല്ല. കുട്ടികൾക്ക് എന്തും കേൾക്കാം. ഇന്ന് ഞാൻ എന്തെങ്കിലും പാടുകയും അത് ഹിറ്റാകുകയും ചെയ്താൽ, എല്ലായിടത്തും അത് എനിക്ക് പാടേണ്ടി വരും.
കൊച്ചുകുട്ടികളുടെ മുന്നിൽ പോലും, അവർ പാടുകയോ അല്ലെങ്കിൽ ഡാൻസ് ചെയ്യുകയോ ചെയ്തേക്കാം. എനിക്ക് അത് അത്ര സുഖകരമായി തോന്നുന്നില്ല. അതുകൊണ്ട് തിരഞ്ഞെടുപ്പ് നമ്മുടേതായിരിക്കണം. ഇപ്പോൾ ഞാൻ അതിനേക്കുറിച്ച് കൂടുതൽ ബോധവതിയാണ്". - ശ്രേയ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates