

ശ്യാമപ്രസാദും മഞ്ജു വാര്യരും പ്രധാന വേഷങ്ങളിലെത്തിയ ഷോർട്ട് ഫിലിം ആരോ കഴിഞ്ഞ ദിവസമാണ് പ്രേക്ഷകരിലേക്കെത്തിയത്. രഞ്ജിത് സംവിധാനം ചെയ്ത ഈ ഹ്രസ്വ ചിത്രത്തിന് സോഷ്യൽ മീഡിയയിൽ വൻ തോതിലുള്ള വിമർശനങ്ങളും നേരിടേണ്ടി വന്നു. മമ്മൂട്ടി കമ്പനി ആണ് ഷോർട്ട് ഫിലിം നിർമിച്ചിരിക്കുന്നത്.
ഇപ്പോഴിതാ ആരോയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങളോട് പ്രതികരിക്കുകയാണ് ശ്യാമപ്രസാദ്. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്യാമപ്രസാദിന്റെ പ്രതികരണം. "ഓരോ കലാസൃഷ്ടിയും ഓരോരുത്തരിലും ഓരോ വികാരമാണല്ലോ ഉണ്ടാക്കുക. അതിൽ ആരും ആരോടും തർക്കിച്ചിട്ടൊന്നും കാര്യമില്ല.
പക്ഷേ ഒരു കലാസൃഷ്ടി ബൗദ്ധികമായി മനസിലാക്കുക എന്നതിനേക്കാൾ അത് നമ്മളോട് ആവശ്യപ്പെടുന്നത് ആസ്വദിക്കാനും അനുഭവിക്കാനുമാണെന്ന് ഞാൻ വിശ്വസിക്കുന്നു. പല ദൃശ്യശ്രാവ്യ പ്രേരണകളിലൂടെ അത് അനുഭവിക്കാനാണ് ഒരു ചിത്രം നമ്മെ പ്രേരിപ്പിക്കുന്നത്. അല്ലാതെ ഇതൊരു ശാസ്ത്ര ലേഖനമൊന്നുമല്ലല്ലോ വ്യാഖ്യാനിച്ച് മനസിലാക്കാൻ". - ശ്യാമപ്രസാദ് പറഞ്ഞു.
"നിരന്തരം മദ്യപിക്കുകയും ഇതുപോലെ ഏകാന്ത ജീവിതം നയിക്കുകയും ചെയ്യുന്ന ധാരാളം പേരുണ്ട് നമുക്ക് ചുറ്റും. ജീവിതത്തിൽ ഏകാന്തതയെ നേരിടാൻ അവർക്ക് വേറെ വഴികൾ കണ്ടെത്താനാകുന്നില്ല. അങ്ങനെ ജീവിക്കുന്നത് ശരിയാണോ തെറ്റാണോ എന്നത് വേറെ കാര്യം.
പക്ഷേ അങ്ങനെയുള്ളവരും നമുക്കിടയിലുണ്ട്. അവരുടെ ജീവിതത്തിനും നിസാഹയതയുടെ ഒരു തലമുണ്ട്. അവരുടെ കഥകളും പ്രസക്തമാണ്. അവരോടും നമ്മൾ അനുഭാവമുള്ളവരായിരിക്കണം എന്നുള്ളതാണ് ഈ കഥയുടെ സദാചാര വശത്തെക്കുറിച്ച് വേവലാതിപ്പെടുന്നവരോട് എനിക്ക് പറയാനുള്ളത്".- ശ്യാമപ്രസാദ് കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates