

സംഗീത പരിപാടിക്കിടെ കാണികളായ പുരുഷൻമാർ ലൈംഗികാതിക്രമം നടത്തിയതിനെതിരെ വേദിയിൽ പ്രതിഷേധിച്ച് ഫ്രഞ്ച് പോപ്പ് ഗായിക റെബേക്ക ബേബി. ഫ്രാൻസിലെ ഐനിൽ നടക്കുന്ന ലെ ക്രി ദെ ലാ ഗൗട്ട് ഫെസ്റ്റിൽ വച്ചാണ് റെബേക്കയ്ക്ക് ദുരനുഭവം ഉണ്ടായത്. ലൈവ് ഷോ നടക്കുന്നതിനിടെ കാണികൾക്കിടയിലുണ്ടായിരുന്ന പുരുഷന്മാര്‍ റെബേക്കയുടെ ശരീരത്തില്‍ കടന്നുപിടിക്കുകയായിരുന്നു. തുടർന്ന് സ്റ്റേജിലേക്ക് മടങ്ങിയ റെബേക്ക തനിക്കുണ്ടായ ദുരനുഭവം പരിപാടിയെ ബാധിക്കാൻ അനുവദിക്കാതെ ഗാനാലാപനം തുടർന്നു.
സ്റ്റേജില്‍ വെച്ച് റെബേക്ക അരയ്ക്ക് മുകളിലേക്കുള്ള വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് തന്റെ രോഷവും പ്രതിഷേധവും കാണികള്‍ക്ക് മുന്നില്‍ പ്രകടിപ്പിക്കുകയായിരുന്നു. പരിപാടി തീരുന്നതുവരെ റെബേക്ക അർധനഗ്നയായാണ് സ്റ്റേജിൽ തുടർന്നത്.
സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം, പൊതുഇടങ്ങളിലെ സ്ത്രീ സുരക്ഷ, കൺസെന്റ് (അനുവാദം) തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ചുള്ള വലിയ ചർച്ചകളിലേക്കാണ് റെബേക്കയുടെ പ്രതിഷേധം വഴിതുറന്നിരിക്കുന്നത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവങ്ങൾ അരങ്ങേറിയത്. സ്റ്റേജിലെ തന്റെ ടോപ്‌ലെസ് പ്രകടനത്തിന്റെ വിഡിയോ റെബേക്ക തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചെങ്കിലും പിന്നീട് അവർ തന്നെ നീക്കം ചെയ്തു.
ഈ പോസ്റ്റിലാണ് റെബേക്ക, താന്‍ സംഗീതപരിപാടിക്കിടെ കാണികള്‍ക്കിടയിലേക്ക് ഇറങ്ങിയപ്പോള്‍ അവിടെയുണ്ടായിരുന്ന ചില പുരുഷന്മാര്‍ തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതായി വെളിപ്പെടുത്തിയത്. 'എന്റെ മുന്നില്‍ രണ്ട് വഴികളാണ് ഉണ്ടായിരുന്നത്. ഒന്നുകില്‍ പരിപാടി അവിടെ വെച്ച് അവസാനിപ്പിച്ച് എല്ലാവര്‍ക്കും നഷ്ടമുണ്ടാക്കാം, അല്ലെങ്കില്‍ പരിപാടി തുടരാം.
ഇതെല്ലാം സാധാരണ നിലയിലാകുന്നത് വരെ ഞാന്‍ അരയ്ക്ക് മേലെ നഗ്നയായി തുടരും. എല്ലാത്തിനെയും ലൈംഗികതയുടെ കണ്ണിലൂടെ കാണുന്നത് നിങ്ങള്‍ അവസാനിപ്പിക്കുന്നത് വരെ". - റെബേക്ക ബേബി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ലെ ക്രി ദെ ഗൗട്ട് ഔദ്യോഗികമായി റെബേക്കയ്ക്ക് പിന്തുണയറിയിച്ചിട്ടുണ്ട്. അംഗീകരിക്കാനാകാത്ത കാര്യമാണ് ഉണ്ടായത്. ശക്തമായി അപലപിക്കുന്നു. സംഗീതോത്സവം എല്ലാവര്‍ക്കും സുരക്ഷിതമായ ഇടമായിരിക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ലെ ക്രി ദെ ഗൗട്ട് അറിയിച്ചു. സംഗീതം എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരുന്നു. അതൊരിക്കലും അക്രമത്തിനുള്ള വേദിയാകരുതെന്നും ലെ ക്രി ദെ ഗൗട്ട് വ്യക്തമാക്കി.
പിന്തുണയ്ക്ക് ലുലു വാന്‍ ട്രാപ്പ് നന്ദി അറിയിച്ചു. അതേസമയം റെബേക്കയെ പിന്തുണച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. 'എന്തൊരു ധൈര്യമാണ്', 'ഇനിയും ശക്തയായി മുന്നോട്ട് പോകൂ'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates