

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാന് നല്‍കിയ തിരിച്ചടിയെ പ്രശംസിച്ച് നടൻ മോഹന്‍ലാല്‍ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരുന്നു. പാരമ്പര്യത്തിന്റെ മാത്രമല്ല ദൃഢനിശ്ചയത്തിന്റെ കൂടി പ്രതീകമായിട്ടാണ് ഇന്ത്യക്കാര്‍ സിന്ദൂരത്തെ കാണുന്നത്. വെല്ലുവിളിച്ചാല്‍ എന്നത്തേക്കാളും നിര്‍ഭയരും ശക്തരുമായി ഇന്ത്യക്കാര്‍ ഉയരുമെന്നും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.
മോഹൻലാലിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്. 'ഇതൊക്കെ ആ രായപ്പന് ഒന്ന് പറഞ്ഞു കൊടുക്ക്', 'മോഹൻലാൽ എന്ന നടൻ (വെറും നടൻ) എംപുരാൻ എന്ന ചരിത്രം വളച്ചൊടിച്ച ജിഹാദി സിനിമയിൽ അഭിനയിച്ച അന്ന് തീർന്നു, നിങ്ങളോടുള്ള ആരാധന. ഇനി മസൂദ് അസ്ഹർ മനുഷ്യ സ്നേഹി എന്ന സിനിമയേ പറ്റി ആലോചിക്കുക'., 'തൻ്റെ ഖുറേഷി അല്ലെടാ.. ഇന്ത്യൻ സൈന്യത്തിൽ ശരിയായ ഖുറേഷിയുണ്ട്.. സോഫിയാ ഖുറേഷി.. അവർക്കൊക്കെ എതിരെയാണല്ലോ അബ്രാം ഖുറേഷി ആയി അഭിനയിച്ചത്'., 'കഥ മാറ്റി സിനിമ ഒന്നും എടുത്തേക്കരുത്.. അപേക്ഷ ആണ്', 'അടുത്ത സിനിമ സിന്ദൂരം എന്ന പേരിൽ ഇറക്കു സാർ'- എന്നൊക്കെയാണ് മോഹൻലാലിന്റെ പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ.
”സിന്ദൂരം ധരിക്കുന്നത് ഒരു പാരമ്പര്യം എന്ന നിലയില്‍ മാത്രമല്ല, മറിച്ച് ഞങ്ങളുടെ അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായിട്ടാണ്. ഞങ്ങളെ വെല്ലുവിളിക്കൂ, എന്നത്തെക്കാളും നിര്‍ഭയരും ശക്തരുമായി നമ്മള്‍ ഉയര്‍ത്തെഴുന്നേല്‍ക്കും. കരസേന, നാവികസേന, വ്യോമസേന, ബിഎസ്എഫ് തുടങ്ങി ഇന്ത്യന്‍ സൈന്യത്തിലെ ഓരോ ധീരഹൃദയത്തെയും അഭിവാദ്യം ചെയ്യുന്നു. നിങ്ങളുടെ ധൈര്യം ഞങ്ങളുടെ അഭിമാനത്തിന് ഊര്‍ജ്ജം പകരുന്നു. ജയ് ഹിന്ദ്” എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.
നേരത്തെ ഫെയ്‌സ്ബുക്കിന്റെ കവര്‍ ഫോട്ടോ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നാക്കി മോഹന്‍ലാല്‍ മാറ്റിയിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത എംപുരാൻ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് പിന്നാലെയാണ് മോഹൻലാലിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനം ഉയർന്നത്. ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് എംപുരാൻ എത്തിയത്. ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളിയായും അബ്രാം ഖുറേഷിയായും മോഹൻലാൽ എത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates