

ഈ വർഷം പുറത്തിറങ്ങിയതിൽ ഏറ്റവും കൂടുതൽ പ്രേക്ഷക സ്വീകാര്യത കിട്ടിയ ചിത്രങ്ങളിലൊന്നായിരുന്നു 'മോഹിനിയാട്ടം'. ഒരു കുടുംബം മൊത്തെ ജോർജുകുട്ടിമാരാകുന്ന കാഴ്ചയാണ് ചിത്രത്തിൽ മലയാളികൾ കണ്ടത്. കഴിഞ്ഞ ദിവസം മോഹൻലാൽ ചിത്രം 'ദൃശ്യം 3' റിലീസായതോടെ 'മോഹിനിയാട്ട'ത്തെക്കുറിച്ചുള്ള ചർച്ചകൾ സിനിമാ പ്രേക്ഷകർ വീണ്ടും തുടങ്ങി കഴിഞ്ഞു.
'മോഹിനിയാട്ട'ത്തിൽ 'ദൃശ്യം' റഫറൻസ് കൊണ്ടുവരുന്നുണ്ടെങ്കിലും ചിത്രത്തിലെ മൃതദേഹം നശിപ്പിക്കുന്ന രീതിയൊക്കെ കുറച്ചു കൂടി പോയി എന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്. 'ക്ഷണിക്കപ്പെടാത്ത അതിഥികളായി എവിടേക്കും കയറി ചെല്ലരുത്. അത് ആ വീട്ടുകാർക്ക് ഇഷ്ടപ്പെടില്ല' എന്നാണ് ദൃശ്യത്തിലെ വരുൺ പ്രഭാകറിന്റെയും മോഹിനിയാട്ടത്തിലെ ഗോവിന്ദരാജയുടെയും ചിത്രങ്ങൾക്കൊപ്പം പലരും കുറിക്കുന്നത്.
അതേസമയം മോഹിനിയാട്ടം സിനിമയുടെ ക്ലൈമാക്സിനെ വിമർശിച്ചും നിരവധി പേരാണ് സോഷ്യൽ മീഡിയയിലെത്തുന്നത്. വീട്ടിൽ വരുന്ന ഒരാളെ കൂട്ടം കൂടി കൊല്ലുന്നു. ബുദ്ധിക്ക് നിരക്കാത്ത വണ്ണം വെറും 2500 രൂപയ്ക്ക് ഇറച്ചി വെട്ടുകാരനെക്കൊണ്ട് മൃതദേഹം വെട്ടിമുറിക്കുന്നു.
സ്ത്രീകൾ അടക്കം (കുടുംബിനികൾ, ഗുണ്ടകൾ അല്ല) വളരെ നിസ്സാരമായി ആ കർമത്തിൽ പങ്കാളികൾ ആകുന്നു.. ഏറ്റവും ഹീനമായി തോന്നിയത്, പൊലീസ് പിടിക്കാതിരിക്കാൻ ബാക്കി വന്ന ശരീരഭാഗങ്ങൾ പ്രഷർ കുക്കറിൽ പുഴുങ്ങുന്ന ചിത്രങ്ങൾ..- എന്നാണ് ശോഭൻ ജോർജ് എന്ന സിനിമാസ്വാദകൻ കുറിച്ചിരിക്കുന്നത്.
ദൃശ്യം മോഡൽ കൊലപാതകങ്ങൾ അതിനു ശേഷം നാട്ടിൽ വർധിച്ചു.. എന്നാൽ സിനിമയിലെ ജോർജുകുട്ടി രക്ഷപ്പെട്ടതുപോലെ ആരും തന്നെ രക്ഷപ്പെട്ടില്ല. ഇനി മോഹിനിയാട്ടം മോഡൽ കുക്കർ കൊലപാതകങ്ങൾ ഉണ്ടാകുമോ എന്ന് നോക്കാം എന്നും പോസ്റ്റിൽ പറയുന്നു.
അതേസമയം മലയാളത്തിൽ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഡാർക്ക് കോമഡി സിനിമകളിൽ മുൻപന്തിയിൽ തന്നെ മോഹിനിയാട്ടവും ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.
മെയ് 21 ന് പുറത്തിറങ്ങിയ ദൃശ്യം 3 100 കോടിയും കടന്ന് മുന്നേറി കൊണ്ടിരിക്കുകയാണ്. 141.34 കോടി രൂപയാണ് ചിത്രം ആഗോളതലത്തിൽ ഇതുവരെ നേടിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates