

വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനം കവർന്ന നടനാണ് സൗബിൻ ഷാഹിർ. ഇതിനോടകം തന്നെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ ഭാഗമാകാനും സൗബിന് കഴിഞ്ഞിട്ടുണ്ട്. രജനികാന്ത് - ലോകേഷ് കനകരാജ് കൂട്ടുകെട്ടിലെത്തുന്ന കൂലിയിലൂടെ തമിഴ് സിനിമയിലേക്കും അരങ്ങേറ്റത്തിനൊരുങ്ങുകയാണ് സൗബിൻ. ദയാൽ എന്ന കഥാപാത്രമായാണ് കൂലിയിൽ സൗബിനെത്തുന്നത്.
ചിത്രത്തിലെ സൗബിന്റെ കാരക്ടർ പോസ്റ്ററും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. ചുണ്ടിലെരിയുന്ന സിഗരറ്റുമായി വാച്ച് നോക്കിയിരിക്കുന്ന സൗബിനെയാണ് പോസ്റ്ററിൽ കാണാനാവുക. രജനികാന്തിനൊപ്പം തന്നെ പ്രാധാന്യമുള്ള വേഷമായിരിക്കും സൗബിനെന്നാണ് പുറത്തുവരുന്ന വിവരം. അടുത്തിടെ ഒരു പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ സൗബിനെക്കുറിച്ച് ലോകേഷ് പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
"ഇതൊരു മൾട്ടിസ്റ്റാർ ചിത്രമാണ്. അതുകൊണ്ട് തന്നെ കട്ട് ചെയ്യുന്നതിലും മറ്റുമൊക്കെ ചെറിയ കാലതാമസം വരും. അത് നമ്മുടെ നിയന്ത്രണത്തിൽ നിൽക്കുന്ന ഒരു കാര്യമല്ല. ഇപ്പോൾ ആർആർആർ അല്ലെങ്കിൽ അതുപോലെയുള്ള മറ്റേതെങ്കിലും സിനിമ പോലെ അഭിനേതാക്കളെയെല്ലാം മൂന്ന് വർഷത്തേക്ക് ഒന്നിച്ച് കൊണ്ടുപോകുക എന്നത് ഞാൻ ചെയ്യാറില്ല. ഇത് ആറ് മുതൽ എട്ട് മാസം വരെ നീണ്ടു നിൽക്കുന്ന ഒരു ഷൂട്ടാണ്."- ലോകേഷ് പറഞ്ഞു.
താൻ ഈ രീതിയിൽ സിനിമ ചെയ്യുന്നതു കൊണ്ട് തന്നെ മറ്റു ജോലികൾ ചെയ്യരുത് എന്ന് തനിക്ക് ആരോടും ആവശ്യപ്പെടേണ്ടി വരാറില്ലെന്നും ലോകേഷ് കൂട്ടിച്ചേർത്തു. എന്നാൽ വളരെ പെട്ടെന്ന് സിനിമകൾ നിർമിക്കുന്നതിൽ പേരു കേട്ട ഇൻഡസ്ട്രിയാണ് മലയാളമെന്നും അതിനാൽ നടൻ സൗബിൻ ഷാഹിറിന് നിരവധി പ്രൊജക്ടുകൾ ഉപേക്ഷിക്കേണ്ടി വന്നുവെന്നും ലോകേഷ് പറഞ്ഞു.
"സിനിമയിൽ ഉൾപ്പെട്ട ആരോടും അവരുടെ ഗെറ്റപ്പ് മാറ്റരുതെന്നോ മറ്റൊരു സിനിമ ചെയ്യരുതെന്നോ ഞാൻ പറയേണ്ടതില്ല. എന്നിട്ടും അവർ അത് ചെയ്തു. ഉദാഹരണത്തിന് സൗബിൻ സാറിന് ഈ എട്ട് മാസത്തിനുള്ളിൽ ആറോ ഏഴോ സിനിമകൾ വരെ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്".- ലോകേഷ് വ്യക്തമാക്കി.
ഓഗസ്റ്റ് 14 നാണ് ചിത്രം തിയറ്ററുകളിലെത്തുക. സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. നാഗാര്‍ജുന അക്കിനേനി, ഉപേന്ദ്ര റാവു, ശ്രുതി ഹാസന്‍, സത്യരാജ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം ഒരുക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates