ലോകമെമ്പാടുമുള്ള ആരാധകരെ ഞെട്ടിച്ചുകൊണ്ട് വേർപിരിയൽ പ്രഖ്യാപിച്ച് ദക്ഷിണകൊറിയൻ മ്യൂസിക് ബാൻഡായ ബിടിഎസ്. സംഗീതലോകത്തുനിന്ന് ദീർഘമായ ഇടവേളയെടുക്കാനാണ് ബാൻഡിന്റെ തീരുമാനം. സംഘാംഗങ്ങൾ ഓരോരുത്തരും സ്വതന്ത്ര സംഗീത ജീവിതത്തിനു തുടക്കം കുറിക്കുകയാണെന്ന് ബാൻഡ് ഔദ്യോഗികമായി അറിയിച്ചു. ബാൻഡ് രൂപീകരിച്ച് 9 വർഷം പൂർത്തിയാക്കിയ വേളയിലായിരുന്നു പ്രഖ്യാപനം.
ദിശാബോധം നഷ്ടപ്പെട്ടുവെന്നും വ്യക്തിഗത കരിയർ പിന്തുടരാൻ ‘അനിശ്ചിതകാല ഇടവേള’ എടുക്കുന്നു എന്നുമാണ് ചൊവ്വാഴ്ച ബിടിഎസ് അംഗങ്ങൾ പ്രഖ്യാപിച്ചത്. അതേസമയം, ഒമ്പത് വർഷമായി ഒരുമിച്ച് പ്രവർത്തിക്കുന്ന ബാൻഡ് പിരിച്ചുവിടുന്നില്ലെന്നും എപ്പോഴെങ്കിലും മടങ്ങിവരുമെന്നും ബിടിഎസ് മെമ്പേഴ്സ് വ്യക്തമാക്കി. ബാൻഡ് അംഗങ്ങൾ ഓരോരുത്തരും സ്വതന്ത്ര സംഗീത ആൽബങ്ങളുമായി ഉടൻ ലോകത്തിനു മുന്നിലെത്തുമെന്നും സംഘം അറിയിച്ചു.
ബിടിഎസ് താരം ജെഹോപ് ആണ് ആദ്യ സോളോ സംഗീത പരിപാടിക്കു തുടക്കം കുറിക്കുന്നതെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കുറച്ചു കാലത്തിനു ശേഷം ബിടിഎസ് വീണ്ടും ഒരുമിക്കുമെന്നും ഇപ്പോഴത്തേതിനേക്കാൾ പക്വതയോടെ തിരികെ വരുമെന്നും ബാൻഡ് അംഗമായ ആരാധകർക്ക് ജംഗൂക് ഉറപ്പു നൽകി. അപ്രതീക്ഷിത പ്രഖ്യാപനം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. സംഘത്തിന്റെ അടുത്ത ആൽബത്തിനു വേണ്ടി കാത്തിരിക്കുന്നതിനിടെയാണ് ആരാധകരെ ഞെട്ടിപ്പിച്ചുകൊണ്ട് വേർപിരിയൽ വാർത്ത എത്തുന്നത്.
ഇവരുടെ വേർപിരിയലിനെക്കുറിച്ച് പലതരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സൈനിക സേവനത്തിനു പോകേണ്ടതിനാലാണ് ബിടിഎസ് പിരിയുന്നതെന്നാണ് ഒരു റിപ്പോർട്ട്. പ്രായപൂർത്തിയായ പുരുഷന്മാർ 28 വയസ്സിനുള്ളിൽ 18 മാസമെങ്കിലും നിർബന്ധിത സൈനിക സേവനം ചെയ്യണമെന്നതാണ് ദക്ഷിണകൊറിയയിലെ നിയമം. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സൈനിക സേവനത്തിനായി അംഗങ്ങൾ പോയിട്ടുള്ള ബാൻഡുകളെല്ലാം പിന്നീട് തകർന്നു പോയ ചരിത്രമാണുള്ളത്. എന്നാൽ ഇവർക്കിടയിലെ പ്രശ്നങ്ങളാണ് വേർപിരിയലിന് വഴിവച്ചത് എന്നാണ് മറ്റൊരു റിപ്പോർട്ട്.
2010ൽ ആണ് ദക്ഷിണ കൊറിയയിലെ ഏഴ് യുവാക്കൾ ചേർന്ന് ബിടിഎസ് ബാൻഡിന് രൂപം നൽകിയത്. വി, സുഗ, ജങ് കൂക്ക്, റാപ്പ് മോൺസ്റ്റർ, ജെ-ഹോപ്, ജിൻ, ജിമിൻ എന്നിവരാണ് ബാൻഡിലെ അംഗങ്ങൾ. 2013ൽ പുറത്തിറങ്ങിയ ‘നോ മോർ ഡ്രീം’ എന്ന ആദ്യ ആൽബത്തോടെയാണ് ഇവർ സംഗീതലോകത്തേക്ക് വരവറിയിക്കുന്നത്. 2019-ൽ ലോകത്തിലെ ഏറ്റവും സ്വാധീനം ഉള്ള വ്യക്തികളുടെ ലിസ്റ്റിലും ബിടിഎസ് ഇടം നേടിയിരിക്കുന്നു. ഇന്ത്യയിൽ ഉൾപ്പടെ ലോകത്തെ എല്ലായിടത്തും ബിടിഎസിന് ആരാധകർ ഏറെയാണ്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates