'ഓസ്‌കറിന് ഇതാ ഒരു മലയാള സിനിമ; പൃഥ്വിരാജിന് മികച്ച നടനുള്ള അവാർഡ് ലഭിക്കട്ടെ': പ്രശംസിച്ച് ശ്രീകുമാരൻ തമ്പി
ബ്ലെസി- പൃഥിരാജ് ചിത്രം ആടുജീവിതത്തെ പ്രശംസിച്ച് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനവും അന്തസ്സും നേടിത്തരുന്ന സിനിമയാണ് ആടുജീവിതം എന്നാണ് അദ്ദേഹം കുറിച്ചത്. ബ്ലെസ്സിയുടെയും പൃഥീരാജിന്റെയും ദീർഘകാല തപസ്യയുടെ ഫലമാണ് ഈ വിജയം. സിനിമയ്ക്കും സിനിമയിലെ പ്രകടനത്തിന് പൃഥ്വിരാജിനും ഓസ്കർ നേടാനാവട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീകുമാരൻ തമ്പിയുടെ കുറിപ്പ് വായിക്കാം
മലയാളസിനിമയ്ക്കു മാത്രമല്ല ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനവും അന്തസ്സും നേടിത്തരുന്ന സിനിമയാണ് ബ്ലെസ്സിയുടെ 'ആടുജീവിതം'. ബെന്യാമിൻ എന്ന എഴുത്തുകാരന്റെ കഥാസ്വരൂപത്തെ എത്ര മനോഹരമായ രീതിയിലാണ് ബ്ലെസി സിനിമ എന്ന മാധ്യമത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
ഛായാഗ്രഹണം, എഡിറ്റിങ് ,കലാസംവിധാനം ,ശബ്ദലേഖനം ,സംഗീതം...എല്ലാം ഏറ്റവും മികച്ചത്. അന്തർദ്ദേശീയ അവാർഡുകൾ ഈ സിനിമ വാരിക്കൂട്ടുക തന്നെ ചെയ്യും. ഓസ്‌കാർ അവാര്ഡിന് ഇതാ ഒരു മലയാള സിനിമ-എന്ന് ഞാൻ ശബ്ദമുയർത്തി പറയുന്നു. പൃഥ്വിരാജിന് മികച്ച നടനുള്ള ഓസ്കാർ അവാർഡ് ഈ സിനിമ നേടിക്കൊടുക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
ബ്ലെസ്സിയുടെയും പൃഥീരാജിന്റെയും ദീർഘകാല തപസ്യയുടെ ഫലമാണ് ഈ വിജയം. സുകുമാരനും മല്ലികയും ഒരുപോലെ ഭാവനാസമ്പന്നരാണ്. അവർ രണ്ടുപേരും എന്റെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഏതോ ഒരു സ്വപ്നം , മാളിക പണിയുന്നവർ എന്നീ സിനിമകളിൽ മല്ലിക സംവിധാനത്തിൽ സഹായിയുമായിരുന്നു . കൈനിക്കര കുടുംബത്തിൽ ജനിച്ച അച്ഛനും എന്റെ നാടായ ഹരിപ്പാട്ട് കോട്ടക്കകത്തു വീട്ടിൽ ജനിച്ച അമ്മയും മല്ലികയ്ക്കു നൽകിയ ജനിതകമൂല്യം ചെറുതല്ല. സുകുമാരനും ബുദ്ധിശക്തിയുടെയും ഭാവനയുടെയും കാര്യത്തിൽ ഒന്നാമൻ തന്നെയായിരുന്നു.രണ്ടു ബുദ്ധിജീവികളുടെ സംഗമത്തിൽ നിന്ന് പിറവിയെടുത്തവരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും .
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പൃഥ്വിരാജിന് അന്തർദ്ദേശീയ അംഗീകാരം ലഭിച്ചാൽ ഏറ്റവുമധികം സന്തോഷിക്കുന്നതും അഭിമാനിക്കുന്നതും ഞാനായിരിക്കും.അതിനു കാരണമുണ്ട്. സുകുമാരനും മല്ലികയും തമ്മിലുള്ള വിവാഹത്തിന് മുൻകൈയെടുത്തത് ഞാനാണ്. വിവാഹം രജിസ്റ്റർ ചെയ്ത സമയത്ത് സാക്ഷിയായി ഒപ്പിട്ട ആദ്യത്തെ വ്യക്തിയും ഞാൻ തന്നെ.
ബെന്യാമിനും ബ്ലെസ്സിക്കും പൃഥ്വിരാജിനും ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമ്മാതാവിനും എന്റെ അഭിനന്ദനം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

