

ദേശീയ പുരസ്കാര ചടങ്ങിനിടെ മമ്മൂട്ടി രാഷ്ട്രപതിയെ പേടിപ്പിച്ച രസകരമായ ഓർമ പങ്കുവച്ച് നടൻ ശ്രീനിവാസൻ. തിരക്കഥാകൃത്ത് എസ്എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന സീക്രട്ട് എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ചടങ്ങിനിടെയാണ്രസകരമായ സംഭവത്തെക്കുറിച്ച് ശ്രീനിവാസൻ പറഞ്ഞത്.
മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വീകരിക്കാനാണ് മമ്മൂട്ടി എത്തിയിരുന്നത്. അതേ വർഷം ശ്രീനിവാസന്റെ ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് ദേശീയ പുരസ്കാരമുണ്ടായിരുന്നു. തന്നെക്കുറിച്ചുള്ള വിവരം തെറ്റിച്ച് പറഞ്ഞതാണ് മമ്മൂട്ടിയുടെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായത്.
പുരസ്കാര ദാനച്ചടങ്ങിൽ ജേതാക്കളെക്കുറിച്ച് അവതാരക സംസാരിക്കും. മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുന്ന സമയം അവതാരക പറഞ്ഞു ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന് ഈ പുരസ്കാരം ലഭിക്കുന്നതെന്ന്. അതുകേട്ട മമ്മൂട്ടി 'നോ' എന്ന് ഉറക്കെ അലറിവിളിച്ചു. തനിക്ക് മൂന്നാമത്തെ തവണയാണ് ഈ പുരസ്കാരം ലഭിക്കുന്നതെന്ന് പറഞ്ഞാണ് മമ്മൂട്ടി സീറ്റിൽ ഇരുന്നത്.കെ.ആർ നാരായണൻ ആയിരുന്നു അന്നത്തെ പ്രസിഡന്റ്. അദ്ദേഹം ഈ അലർച്ച കേട്ട് പേടിച്ചു പോയി. വല്ല തീവ്രവാദി ആക്രമണവുമാണോ എന്ന് അദ്ദേഹം ഭയന്നു കാണും. പിന്നീട് പുരസ്കാരം വാങ്ങാൻ പോയപ്പോൾ പ്രസിഡന്റ് മമ്മൂട്ടിയോട് എന്തോ സംസാരിക്കുന്നുണ്ടായിരുന്നു. എന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ എന്നെങ്ങാനും ആയിരിക്കണം ആ പറഞ്ഞത്. ഞാൻ കേട്ടില്ല, പക്ഷേ സോറി സർ എന്ന് മമ്മൂട്ടി പറഞ്ഞതായി എനിക്ക് തോന്നി. മൂന്ന് തവണ എന്നതിന് പകരം രണ്ട് തവണ എന്ന് പറഞ്ഞതിന് ഇത്രയും ഒച്ച വെക്കണമായിരുന്നുവോ എന്നാണ് എന്റെ സംശയം.- ശ്രീനിവാസൻ പറഞ്ഞു.
സിനിമ സംവിധാനം ചെയ്യാൻ തനിക്ക് ധൈര്യം തന്നത് മമ്മൂട്ടിയാണെന്ന് എസ്എൻ സ്വാമി പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് പണ്ടത്തെ രസകരമായ സംഭവം ശ്രീനിവാസൻ ഓർത്തെടുത്തത്. ധ്യാൻ ശ്രീനിവാസനാണ് സീക്രട്ടിൽ നായകനായി എത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates