

സംവിധായകൻ രാജമൗലിക്കെതിരെ ഗുരുതര ആരോപണവുമായി സുഹൃത്ത് ശ്രീനിവാസ റാവു. രാജമൗലി ചതിച്ചുവെന്ന് ആരോപിച്ചു കൊണ്ടുള്ള സെല്‍ഫി വിഡിയോയും കാര്യങ്ങള്‍ വിശദമാക്കിക്കൊണ്ടുള്ള നീണ്ട കത്തും ഇയാള്‍ പങ്കുവെച്ചിട്ടുണ്ട്. "ഇന്ത്യയിലെ നമ്പർ വൺ സംവിധായകനായ എസ്എസ് രാജമൗലിയും രമ രാജമൗലിയുമാണ് എന്റെ മരണത്തിന് കാരണം.
പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഞാൻ ഇത് ചെയ്യുന്നതെന്ന് നിങ്ങൾ കരുതുന്നുണ്ടാകാം, പക്ഷേ ഇത് എന്റെ അവസാനത്തെ കത്താണ്. എംഎം കീരവാണി മുതൽ ചന്ദ്രശേഖർ യെലേട്ടി, ഹനു രാഘവപുടി വരെയുള്ള എല്ലാവർക്കും വർഷങ്ങളായി ഞാൻ രാജമൗലിയുമായി എത്രമാത്രം അടുപ്പത്തിലാണെന്ന് അറിയാം. ഒരു സ്ത്രീ ഞങ്ങൾക്കിടയിൽ വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല".- ശ്രീനിവാസ റാവു വിഡിയോയിൽ പറയുന്നു.
"എന്റെ പ്രണയം അവൾക്കു വേണ്ടി ത്യജിക്കണമെന്ന് രാജമൗലി എന്നോട് ആവശ്യപ്പെട്ടു, ആദ്യം ഞാൻ അതിന് സമ്മതിച്ചില്ലെങ്കിലും പിന്നീട് സമ്മതിച്ചു. ഞങ്ങൾ ഞങ്ങളുടെ കരിയർ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ അപ്പോൾ. ഞാൻ ഇക്കാര്യം ആളുകളോട് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു.
ഒരിക്കൽ നമ്മുടെ കഥ സിനിമയാക്കുമെന്ന് ഞാൻ രാജമൗലിയോട് പറഞ്ഞു. ഇതിന് പിന്നാലെ ഞങ്ങൾ തമ്മിൽ ഒരു തർക്കമുണ്ടായി. അതിന് ശേഷം അയാൾ എന്നെ ദ്രോഹിക്കാൻ തുടങ്ങി. എന്റെ ജീവിതം നശിപ്പിച്ചു. 2007 ൽ പുറത്തിറങ്ങിയ യമദൊങ്ക വരെ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചു. പക്ഷേ അതിനുശേഷം അയാൾ എന്റെ ജീവിതം നശിപ്പിച്ചു. അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നതിന് ശേഷവും എന്നോടുള്ള ദ്രോഹം തുടർന്നു.
എനിക്ക് 55 വയസായി, ഞാനിപ്പോഴും സിംഗിൾ ആയാണ് ജീവിക്കുന്നത്. എനിക്ക് ഇനി ഒന്നും നഷ്ടപ്പെടാനില്ല. മറ്റാരും ഈ വേദനയിലൂടെ കടന്നുപോകരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ മൂന്നുപേർക്കും ഇടയിൽ എന്തെങ്കിലും സംഭവിച്ചതിന് ഒരു തെളിവുമില്ല. പൊലീസ് സ്വമേധയ കേസെടുത്ത് ഈ സംഭവം അന്വേഷിക്കണം. നുണപരിശോധന നടത്തണം. സത്യം എല്ലാവർക്കും മനസ്സിലാകും."- ശ്രീനിവാസ റാവു വിഡിയോയിൽ പറഞ്ഞു.
പബ്ലിസിറ്റി കിട്ടാൻ വേണ്ടി മാത്രം ആരും മരിക്കാൻ ആഗ്രഹിക്കില്ല. ഇതാണ് തന്റെ അവസാന പ്രസ്താവനയെന്നും ശ്രീനിവാസ റാവു കൂട്ടിച്ചേർത്തു. ആർആർആർ ആണ് രാജമൗലിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. മഹേഷ് ബാബുവിനെ നായകനാക്കിയുള്ള ചിത്രത്തിന്റെ തിരക്കുകളിലാണിപ്പോൾ രാജമൗലി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates